ആ സിപിഎം നേതാവ് കോടിയേരി, മകൻ ബിനോയ് കോടിയേരി; കേന്ദ്രനേതാക്കൾക്ക് അറിവുള്ള കാര്യമെന്ന് സുരേന്ദ്രൻ!
തിരുവനന്തപുരം: ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായിയിൽ 13 കോടിയുടെ തട്ടിപ്പ് കേസെന്ന വാർത്ത കഴിഞ്ഞ ദിവസം മുതൽ പുറത്തു വന്നതാണ്. എന്നാൽ ആരാണ് ആ സിപിഎം നേതാവെന്നോ മകനെന്നോ എന്നുള്ള സംശയം നിലനിൽക്കുന്നുണ്ട്. അതിനിടയിൽ പുതിയ വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയായണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരപമാണെന്നു തുടങ്ങുന്നതാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങൾ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയടക്കം എല്ലാവർക്കും ബോധ്യമുള്ളതാണെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ പറയുന്നു. പാർട്ടി തലത്തിലും സർക്കാർ തലത്തിലും ക്കാര്യത്തിൽ അടിന്തിര നടപടി എടുക്കേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
കോടിയേരിയും പിണറായിയും മൗനം വെടിയണം
കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സിപിഎം എത്തി നിൽക്കുന്ന അപചയത്തിൻറെ ഒടുവിലത്തെ ഉദാഹരണമാണിത്. പാർട്ടി പ്ളിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിക്കുന്നു.
യെച്ചൂരി ഇടപെടണം
സീതാറാം യെച്ചൂരി ഇക്കാര്യത്തിൽ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാൻ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും സുരേന്ദ്രൻ പറയുന്നു. സകോടിയേരിക്കും മകനുമെതിരായ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എതിർത്തും അനുകൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം
കമന്റിൽ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് വരുന്നത്. കേന്ദ്രഭരണം കാട്ടി കേരളത്തിൽ മെഡിക്കൽകോളേജ് അനുവദിക്കാൻ കോടികൾ വാങ്ങിയ ബിജെപി നേതാക്കൾ.... കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ സ്മരണ പോലും വിറ്റു കാര്യാലയം പണിയുന്നവർ... ചുമ്മാതെ തള്ളല്ലേ ഉള്ളി.. തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ സിപിഎം സൈബർ വിങ് കമന്റിടുന്നത്.
അണ്ടിമുക്ക് സഖാക്കൾ സംരക്ഷിക്കും
സഖാവിന്റെ മകനെ അണ്ടിമുക്ക് സഖാക്കൾ സംരക്ഷിക്കും. ഒരു ഇന്റർപോളിനും വിട്ട് കൊടുക്കൂല... ഇത് സംഘപരിവാർ ഗൂഡാലോചനയുടെ ഭാഗം... ചൈനയെ പിന്തുണച്ച സഖാവി ന്റെ മകനെ മനപ്പൂർവ്വം ഇതിൽ കുടുക്കിയത്. ഇതിനു പിന്നിൽ ഇന്ത്യ-ഇസ്രയേൽ-ജപ്പാൻ -അമേരിക്ക അച്ചുതണ്ട്.. ദുബായിലെ ജഡ്ജിയെ ഇംപീച്ച് ചെയ്യാൻ ഇന്ന് ക്ലച്ചൂരിയുടെ നേതൃത്വത്തിൽ പിബിയോഗത്തിനു സാധ്യത തുടങ്ങി സിപിഎമ്മിനെ പരിഹസിച്ചു കൊണ്ടുള്ള കമ്മൻറുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.
മാധ്യമ ലോകം പറയാൻ ഭയന്ന കാര്യം
കഴിഞ്ഞ ദിവസം ക്രിമിനലുകളെ അകറ്റി നിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കിയിരുന്നു. ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കാം പിണറായി അങ്ങിനെ പറഞ്ഞിട്ടുണ്ടാകുകയെന്നും, കേരളത്തിലെ മാധ്യമ ലോകം പറയാൻ പേടിക്കുന്ന കാര്യമാണ് സുരേന്ദ്രൻ ചങ്കൂറ്റത്തോടെ പറഞ്ഞതെന്നും കമന്റുകളുണ്ട്.