"സച്ചിദാനന്ദൻ ആരാണെന്നാ വിചാരിക്കുന്നത്"; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ!
കോഴിക്കോട്: കവി സച്ചിതാനന്ദനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. സച്ചിദാനന്ദൻ ആരാണെന്നാ വിചാരിക്കുന്നത്. സാഹിത്യോൽസവം സിപിഎം മേളയാക്കിമാററിയിട്ട് ന്യായം പറയുന്നോ. ബിജെപി ബന്ധമുള്ളവരെ ചാനൽചർച്ചക്കുപോലും വിളിക്കാൻ പാടില്ല പോലും എന്ന് തുടങ്ങുന്നതാണ് കെ സുരേന്ദ്രന്റെ പോസ്റ്റ്.
കേന്ദ്ര ടൂറിസം വകുപ്പിൻറെ ഇരുപതുലക്ഷം വാങ്ങി ധൂർത്തടിക്കുന്നതിന് ഒരു ഉളുപ്പും സച്ചിദാനന്ദാദികൾക്കില്ല. ജനാധിപത്യം തൊട്ടുതീണ്ടിയില്ലാത്ത ഇത്തരക്കാരെ അധികകാലം കേരളം വെച്ചുപൊറുപ്പിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യോത്സവത്തില്‍, ആര്‍എസ്എസ് പ്രവര്‍ത്തകരെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞ കവി കെ സച്ചിദാനന്ദനെ വിമര്‍ശിച്ച് അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തെത്തിയിരുന്നു.
സച്ചിദാന്ദന്റെ പരാമര്‍ശങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്. സാഹിത്യോത്സവം ആരുടെയും കുത്തകയല്ലെന്നും സിപിഎമ്മുകാരെ മാത്രം പങ്കെടുപ്പിക്കാനാണോ സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതെന്നുമായിരുന്നു കണ്ണന്താനം ചോദിച്ചത്. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തവരെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്നാണ് താന്‍ പറഞ്ഞത്. അല്ലാതെ ആര്‍എസ്എസുകാരെ പങ്കെടുപ്പിക്കുന്നതിനെതിരെയല്ല താന്‍ സംസാരിച്ചതെന്നും സച്ചിദാനന്ദന്‍ മറുപടി നൽകിയിരുന്നു.
ഡിസി ബുക്സ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആരംഭിച്ചത്. അതുവഴി കടന്നു പോകുമ്പോള്‍ യാദൃശ്ചികമായാണ് സച്ചിദാനന്ദന്റെ പ്രസംഗം കേട്ടത്, കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമെടുത്താണ് കേന്ദ്രമന്ത്രിയുടെ ആരോപണമെന്ന് സച്ചിദാനന്ദന്‍ തിരിച്ചടിക്കുകയായിരുന്നു.