കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞാൽ പോര, പുര കത്തുമ്പോൾ ഫേസ്ബുക്കിൽ വാഴ വെട്ടി കെ സുരേന്ദ്രൻ
Recommended Video
കോഴിക്കോട്: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന 23കാരനായ യുവാവിന് നിപ്പാ വൈറസ് ബാധയേറ്റിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആലപ്പുഴയിലെ ലാബിൽ നടത്തിയ പരിശോധനയിൽ നിപ്പയാകാനുളള സാധ്യത ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി പൂനൈയിലെ വൈറളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുളള ഫലം കാത്തിരിക്കുകയാണ് കേരളം.
ആശങ്കയല്ല വേണ്ടതെന്നും ജാഗ്രതയാണ് വേണ്ടതെന്നും സംസ്ഥാന സർക്കാരും ആരോഗ്യ പ്രവർത്തകരും നിരന്തരം കേരളത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കേരളം നിപ്പാ ആശങ്കയിൽ നിൽക്കുമ്പോൾ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിമർശനങ്ങൾക്കിടയാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിനെ വിമർശിക്കാനും മോദി സർക്കാരിനെ പുകഴ്ത്താനുമാണ് സുരേന്ദ്രൻ ഈ അവസരം ഉപയോഗിച്ചിരിക്കുന്നത്.
സ്ഥിരീകരണം കാത്തിരിക്കുന്നു
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: '' കൊച്ചിയിലെ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു രോഗിക്ക് നിപ്പാ വൈറസ് ബാധയാണോ എന്ന് സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്. പൂനയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പനോടൊപ്പം പൊതുജനങ്ങളും.
കേന്ദ്രം പണം നൽകി
കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വർഷം തികയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ലാബ് തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല.
വൈറോളജി ലാബുണ്ടെങ്കിൽ
യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ പേരിൽ രണ്ടു വർഷം പണം മുടങ്ങുകയും ചെയ്തു. എല്ലാ വർഷവും ഈയാവശ്യത്തിന് പണം അനുവദിക്കുന്നതുമാണ്. നമുക്ക് സ്വന്തമായി ഒരു വൈറോളജി ലാബുണ്ടെങ്കിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അതെത്രമാത്രം പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ.
ഇവിടെയാണ് മോദി വ്യത്യസ്തൻ
കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത് എന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളം നിപ്പാ ഭീതിയിൽ നിൽക്കുമ്പോഴല്ല രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കേണ്ടത് എന്ന രൂക്ഷമായ വിമർശനമാണ് സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
നിർമ്മാണം നടക്കുന്നു
എന്നാല്‍ കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇല്ല എന്ന വാദം തെറ്റാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തെ നിപ്പാ ബാധിച്ചപ്പോഴാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന് സ്വന്തമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവിൽ രാജ്യത്ത് പൂനൈയിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുളളത്.
നാടിന് സമര്‍പ്പിച്ചു
പ്രഖ്യാപിച്ച് 8 മാസത്തിനകം തന്നെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തെ തന്നെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനുളള പണികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
പുര കത്തുമ്പോള്‍
അതേസമയം പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ശ്രമിക്കുന്ന കെ സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കണക്കിന് വിമര്‍ശിക്കുന്നുണ്ട്. ഈ സമയത്ത് രാഷ്ട്രീയം കളിക്കുകയല്ല വേണ്ടതെന്നും മറിച്ച് ആശങ്കയിലായ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നത് അവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കൂ എന്നാണ് സോഷ്യല്‍ മീഡിയ സുരേന്ദ്രനെ ഓര്‍മ്മപ്പെടുത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം