ഏഷ്യാനെറ്റ് ന്യൂസിന്റെ ഇമെയില്‍ പുറത്തുവിട്ട് കെ സുരേന്ദ്രൻ; കുറ്റം മുഴുവൻ പിണറായിക്ക്! ഒത്തുതീർപ്പില്ലെന്നും
കോഴിക്കോട്: ഫോണ്‍ വിളി വിവാദത്തിന് പിറകെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ വിലക്കിയത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു.
ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല, ഏഷ്യാനെറ്റ് ന്യൂസുമായി ഇനി സഹകരിക്കില്ലെന്ന് ബിജെപി
'മന്ത്രിയുടെ ഇഷ്ടത്തിന് വിളിക്കാൻ ഇത് കുടംബത്തിലെ വിവാഹമല്ല; ഇത് സത്യപ്രതിജ്ഞാ ലംഘനം'
ഇതിന് പിറകെയാണ് ഏഷ്യാനെറ്റ് ന്യൂസിലെ ഇന്റേണല്‍ മെയില്‍ എന്ന പേരില്‍ കെ സുരേന്ദ്രന്‍ ഒരു കുറിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. സിപിഎമ്മിനെ ഒഴിവാക്കി ബിജെപിയേയും യുഡിഎഫിനേയും ലക്ഷ്യം വച്ച് വാര്‍ത്തകള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ് ഇ മെയില്‍ എന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ ആഭ്യന്തര ഇ മെയില്‍ ആണെന്നതിന് തെളിവുകള്‍ ഒന്നുമില്ല. വിശദാംശങ്ങള്‍...
ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം
തിരഞ്ഞെടുപ്പ് സമയത്ത്
തിരഞ്ഞെടുപ്പ് സമയത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജിയണല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഇ മെയില്‍ എന്ന മട്ടിലാണ് കെ സുരേന്ദ്രന്‍ ഇതിനെ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ തയ്യാറാക്കന്‍ രണ്ട് സംഘത്തെ ചുമതലപ്പെടുത്തുന്നതായിട്ടാണ് ഇതില്‍ പറയുന്നത്.
ഗോസിപ്പുകളും ഊഹാപോഹങ്ങളും
തിരഞ്ഞെടുപ്പ് സമയമാണ് ഗോസിപ്പുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും, വിലയിരുത്തലുകള്‍ക്കും എല്ലാം ഏറ്റവും പറ്റിയ സമയമെന്ന് സുരേന്ദ്രന്‍ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നുണ്ട്. അതോടൊപ്പം തന്നെ സത്യസന്ധമായ റിപ്പോര്‍ട്ടിങ്ങിനും ഏറ്റവും പറ്റിയ സമയം എന്നും പറയുന്നു.
രണ്ട് സംഘങ്ങള്‍
യുഡിഎഫുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചെയ്യാനും ബിജെപിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചെയ്യാനും ഓരോ സംഘങ്ങളെ നിയോഗിച്ചു എന്നാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പ് പറയുന്നത്. ഏതൊക്കെ മാധ്യമ പ്രവര്‍ത്തരാണ് ഓരോ സംഘത്തിലും ഉള്ളത് എന്നും പറയുന്നുണ്ട്.
പിണറായി വിജയനോടാണ്
ഏഷ്യാനെറ്റ് ന്യൂസിലെ ഇ മെയില്‍ എന്ന് പറഞ്ഞുള്ള കുറിപ്പാണ് പുറത്ത് വിട്ടത് എങ്കിലും വിമര്‍ശനം മുഴുവന്‍ പിണറായി വിജയനാണ്. തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും അവരുടേതായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണം എന്നാണ് സുരേന്ദ്രന്റെ ആവശ്യം.
പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല
യുഡിഎഫിനും ബിജെപിയ്ക്കും എതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന്‍ ടീമിനെ ഉണ്ടാക്കിയവര്‍ പിണറായി വിജയന്റെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അവിടെ തീരുന്നില്ല സുരേന്ദ്രന്റെ വിമര്‍ശനം.
ഭീഷണിയോ പ്രലോഭനമോ
ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ പിണറായി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനെ വശത്താക്കിയത് എന്നാണ് സുരേന്ദ്രന്റെ അടുത്ത ചോദ്യം. അങ്ങനെയാണോ ഏഷ്യാനെറ്റ് ന്യൂസിനെ കൊണ്ട് സര്‍വ്വേ നടത്തിച്ചത് എന്നും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കിയത് എന്നും സുരേന്ദ്രന്‍ ചോദിക്കുന്നുണ്ട്.
എത്ര കോടി കൊടുത്തു
ഇങ്ങനെ ഏഷ്യാനെറ്റ് ന്യൂസിനെ പിആര്‍ വര്‍ക്ക് ഏല്‍പിച്ചതിന് എത്ര കോടി രൂപ കൊടുത്തു എന്നതാണ് അടുത്ത ചോദ്യം. ഖജനാവില്‍ നിന്ന് പരസ്യ ഇനത്തില്‍ കൊടുത്തത് കൂടാതെ എത്ര കോടി കൊടുത്താണ് ഏഷ്യാനെറ്റ് ന്യൂസിനെ വിലയ്‌ക്കെടുത്തത് എന്നത് പിണറായി വിജയന് മാത്രമേ പറയാനാവൂ എന്നും സുരേന്ദ്രന്‍ എഴുതിയിട്ടുണ്ട്.
സിപിഎമ്മിന്റെ ബഹിഷ്‌കരണം
ഇതിന് മുമ്പ് സിപിഎം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് ഏഷ്യാനെറ്റിന്റെ അമരക്കാര്‍ തന്നെ എകെജി സെന്ററില്‍ എത്തി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു ബഹിഷ്‌കരണം അവസാനിപ്പിച്ചത്. കമ്യൂണിസ്റ്റ് താത്വികാചാര്യനായ പി ഗോവിന്ദ പിള്ളയുടെ മകനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഇപ്പോഴത്തെ എഡിറ്റര്‍. ഈ സംഭവങ്ങളെ എല്ലാം ചേര്‍ത്തുവച്ചാണ് സുരേന്ദ്രന്റെ അടുത്ത പ്രഖ്യാപനം.
ഒത്തുതീര്‍പ്പിനില്ല
'താങ്കളുടെ പാര്‍ട്ടിയുടെ ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ താത്വികാചാര്യന്റെ മകനെ മുന്‍നിര്‍ത്തി എ. കെ. ജി സെന്ററില്‍ നടത്തിയതുപോലുള്ള ഒത്തുതീര്‍പ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തല്‍ക്കാലം താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.'- ഇങ്ങനെയാണ് കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എന്തിന്റെ അടിസ്ഥാനത്തില്‍
സുരേന്ദ്രന്‍ പുറത്ത് വിട്ടിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിലെ ഇന്റേണല്‍ ഇ മെയില്‍ ആണോ എന്നതിന് തെളിവുകള്‍ ഒന്നുമില്ല. ഇ മെയിലിന്റെ സ്‌ക്രീന്‍ ഷോട്ട് പോലും ഇതോടൊപ്പം അദ്ദേഹം പുറത്ത് വിട്ടിട്ടില്ല. ഇങ്ങനെ ഒരു ഇമെയില്‍ സിന്ധു സൂര്യകുമാര്‍ അയച്ചതായി ഒരു സ്ഥിരീകരണവും നിലവില്‍ പുറത്ത് വന്നിട്ടുമില്ല. എന്തായാലും സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുടെ പൊങ്കാല തുടരുകയാണ്.
ഭാനു ശ്രീ മെഹ്റയുടെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video