മോദിയുടെ വക്കാലത്ത് സിപിഎം എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് സുരേന്ദ്രൻ.. ബിജെപിക്കെതിരെ എന്തേ സമരമില്ല
കണ്ണൂർ: കീഴാറ്റൂരില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ തുറന്ന പോരാട്ടം പ്രഖ്യാപിച്ചിരിക്കുകയാണ് വയക്കിളികള്‍. പാടം നികത്തിയുള്ള വികസനം തങ്ങള്‍ക്ക് വേണ്ട എന്ന നിലപാടുമായാണ് സിപിഎം ആഭിമുഖ്യമുള്ള കുടുംബങ്ങളടക്കം കണ്ണൂരിലെ കീഴാറ്റൂരില്‍ സമരമുഖത്തുള്ളത്. കീഴാറ്റൂരിന് പുറത്ത് നിന്നും സമരത്ത് വന്‍ പിന്തുണ ലഭിക്കുന്നുവെന്നത് സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്നു.
അതിനിടെ ബൈപ്പാസിന്റെ പേരിലുള്ള മുഴുവന്‍ ശത്രുതയും തങ്ങളെന്തിന് ഏറ്റുവാങ്ങണം എന്ന പുനര്‍ചിന്തയും സിപിഎമ്മിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയപാത അതോറിറ്റിയാണ് ബൈപ്പാസ് നിര്‍മ്മിക്കുന്നത് എന്നിരിക്കെയാണ് സിപിഎം വിമര്‍ശനങ്ങളെ കേന്ദ്രത്തിന്റെ തലയിലേക്ക് ഇടാനായി ശ്രമിക്കുന്നത്. ഈ നീക്കത്തെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുന്നു.
ബിജെപിക്കെതിരെ സമരമില്ലേ
ഫേസ്ബുക്കിൽ കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെയാണ്. തളിപ്പറമ്പ് എം. എൽ. എ ജെയിംസ് മാത്യു പറയുന്നത് കീഴാററൂർ പ്രശ്നത്തിന് ഉത്തരവാദി കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി സർക്കാരാണെന്നാണ്. ഭൂമിയിൻ മേലുള്ള അവകാശം സംസ്ഥാന സർക്കാരിനാണെന്നും സംസ്ഥാന സർക്കാരാണ് ഭൂമി അക്വയർ ചെയ്തുകൊടുക്കുന്നതെന്നും അദ്ദേഹത്തിനറിയാത്തതുകൊണ്ടല്ല. കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഇത്ര നല്ല അവസരം കിട്ടിയിട്ടും എന്തുകൊണ്ടാണ് സമരത്തിന് നേതൃത്വം കൊടുക്കാതെ അദ്ദേഹവും പാർട്ടിയും സമരം ചെയ്യുന്ന വയൽക്കിളികളെ നേരിടാൻ ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് മനസ്സിലാവാത്തത്. മഹാരാഷ്ട്രയിലൊക്കെ പോയി ബി. ജെ. പിക്കെതിരെ സമരം ചെയ്യുന്നവർ സ്വന്തം മണ്ഡലത്തിൽ ബി. ജെ. പിക്കെതിരെ സമരം ചെയ്യാൻ ഇത്രനല്ല ഒരവസരം കിട്ടിയിട്ടും എന്തുകൊണ്ട് അതിനു മെനക്കെടുന്നില്ല?
വക്കാലത്ത് ഏറ്റെടുക്കുന്നതെന്തിന്
തളിപ്പറമ്പ് നഗരത്തിലെ അതിസമ്പന്നരുടെ കെട്ടിടങ്ങൾ സംരക്ഷിക്കാനാണ് ഈ അലൈൻമെൻറ് മാററം എന്നാർക്കാണറിയാത്തത്? പിന്നെ കളിമണ്ണു മാഫിയയും മണ്ണു മാഫിയയുമായുള്ള കച്ചവടവും. സമരം നേരിടാൻ സർക്കാർ ഒരുങ്ങുന്നത് മനസ്സിലാക്കാം. എന്നാൽ പാർട്ടി എന്തിനാണ് അതിനു മുതിരുന്നത്. മോദി സർക്കാരിൻറെ വക്കാലത്ത് ഇവർ എന്തിനാണ് ഏറ്റെടുക്കുന്നത്? വികസനത്തോടുള്ള അടങ്ങാത്ത അഭിവാജ്ഞയാണെങ്കിൽ ഇതിനു മുമ്പ് കേരളത്തിൽ എത്രയെത്ര വികസന പ്രവർത്തനങ്ങൾ ഇവർ തടസ്സപ്പെടുത്തിയിട്ടുണ്ട്? ട്രാക്ടറും കൊയ്ത്തു യന്ത്രവും തടഞ്ഞ് സമരം നടത്തിയവരാണ് ഇപ്പോൾ വികസനത്തിൻറെ പേരും പറഞ്ഞ് കൃഷിക്കാർക്കെതിരെ പ്രതിരോധത്തിന് മുതിരുന്നത് എന്നാണ് സുരേന്ദ്രൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കേന്ദ്രത്തിന്റെ തലയിലേക്ക്
കീഴാറ്റൂരിൽ പാടം നികത്തി ബൈപ്പാസ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ ഒരു കൂട്ടം പ്രദേശവാസികൾ വയൽക്കിളികളെന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന സമരത്തെ സിപിഎമ്മും സർക്കാരും ശക്തമായി എതിർക്കുകയാണ്. ആർഎസ്എസിന്റെയും മാവോയിസ്റ്റുകളുടേയും പിന്തുണയോടെ വികസന വിരുദ്ധർ നടത്തുന്ന സമരമാണ് കീഴാറ്റൂരിലേത് എന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. ഇത്തരം പിടിവാശികൾക്ക് വഴങ്ങിക്കൊടുക്കില്ല എന്നതാണ് പിണറായി വിജയൻ സർക്കാരിന്റെയും നിലപാട്. പ്രദേശത്തെ നാല് കുടുംബങ്ങൾ മാത്രമാണ് ബൈപ്പാസ് വിരുദ്ധ സമരത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു. 60ൽ 56 കുടുംബങ്ങളും ഭൂമി വിട്ട് നൽകാൻ സന്നദ്ധരാണ്. ബൈപ്പാസ് നിർമ്മിക്കുന്നത് പിണറായി സർക്കാർ അല്ലെന്നും കേന്ദ്രത്തിന്റെ ദേശീയപാത അതോറിറ്റി ആണെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കുകയുണ്ടായി.
മേൽപ്പാല സാധ്യത
കേന്ദ്രം തയ്യാറാണ് എങ്കിൽ കീഴാറ്റൂരിൽ മേൽപ്പാലം നിർമ്മാണത്തിന് സഹകരിക്കാം എന്നും സിപിഎം നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‌റെ സമ്മര്‍ദം മൂലമാണ് സ്ഥലമേറ്റെടുക്കല്‍ നടപടി സര്‍ക്കാരിന് വേഗത്തിലാക്കേണ്ടി വന്നത്. ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുത്ത് നല്‍കുക എന്ന ഉത്തരവാദിത്ത്വം മാത്രമുള്ള സര്‍ക്കാര്‍ മുഴുവന്‍ എതിര്‍പ്പും ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ മേല്‍പ്പാലമെന്ന സാധ്യത ഗൗരവമായി പരിഗണിക്കാനുള്ള സാധ്യതയാണ് ഉയരുന്നത്. നിയമസഭയില്‍ ഇക്കാര്യം ജെയിംസ് മാത്യു എംഎല്‍എ ഉന്നയിക്കുകയും കേന്ദ്രത്തെ അറിയിക്കാമെന്ന് ജി സുധാകരന്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. കീഴാറ്റൂരിലെ പാടവും തണ്ണീർത്തടവും നികത്തിയുള്ള ബൈപ്പാസ് നിർമ്മാണം സമ്മതിക്കില്ലെന്ന് വയൽക്കിളി സമരക്കാർ നിലപാട് എടുത്തതോടെയാണ് സർക്കാരും സിപിഎമ്മും ഉറച്ച കോട്ടയായ കണ്ണൂരിൽ പ്രതിരോധത്തിലായത്.
പട്ടിക്കാഷ്ഠത്തിന് നടുവിൽ ലസ്സി നിർമ്മാണം! ഉപയോഗിക്കുന്നത് കക്കൂസ് വെള്ളം! പുഴുവരിക്കുന്ന ഇടം..
ബൽറാമിന്റെ വങ്കൻ പ്രസ്താവന നിസ്സാരമായ ഒച്ചപ്പാട്.. എകെജി അധിക്ഷേപത്തിൽ പ്രതികരിച്ച് എംടി