ബിജെപിയെ മോഹിപ്പിച്ച് കോന്നി, വിടാതെ കെ സുരേന്ദ്രൻ, മഞ്ചേശ്വരത്തെ തന്ത്രം കോന്നിയിലും പയറ്റുന്നു!
കോന്നി: ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷയോടെ ഉറ്റ് നോക്കിയ മണ്ഡലമായിരുന്നു കോന്നി. കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ലക്ഷ്യമിട്ടിരുന്നില്ല എന്നത് വ്യക്തം. എന്നാല്‍ ബിജെപിയുടെ കണക്കുകളെ എല്ലാം കാറ്റില്‍ പറത്തി കെ സുരേന്ദ്രന് മൂന്നാമതായി.
ഉത്തർ പ്രദേശിൽ ഒരു സീറ്റിലും ജയിക്കാതെ കോൺഗ്രസ്, 11ൽ 7ഉം ബിജെപിക്ക്, സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി!
കോന്നി പിടിക്കാനായില്ലെങ്കിലും ബിജെപി പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ല. കോന്നിയില്‍ സുരേന്ദ്രന് സ്വന്തമാക്കിയ വോട്ടുകളാണ് ബിജെപിക്ക് ആവേശം പകരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രനിലൂടെ കോന്നിയില്‍ ബിജെപി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല. അതിനുളള പദ്ധതിയും കെ സുരേന്ദ്രന്റെ പക്കലുണ്ട്.
മഞ്ചേശ്വരം വിട്ട് കോന്നിയിൽ
2016ല്‍ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുരേന്ദ്രന്. വെറും 89 വോട്ടുകള്‍ക്കാണ് അന്ന് സുരേന്ദ്രന് എംഎല്‍എ സ്ഥാനം നഷ്ടമായത്. ഇക്കുറി സുരേന്ദ്രന് തന്നെ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നുവെങ്കില്‍ ബിജെപി വിജയിക്കാനുളള സാധ്യത ഏറുമായിരുന്നു. എന്നാല്‍ സുരേന്ദ്രനെ കോന്നി പിടിക്കാനാണ് ബിജെപി നിയോഗിച്ചത്.
മോഹിപ്പിച്ച കണക്കുകൾ
ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ സമരത്തിലൂടെ ബിജെപി അണികള്‍ക്കിടയില്‍ ജനപ്രിയനായി മാറിയ സുരേന്ദ്രന് കോന്നി ബാലി കേറാമല അല്ലെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ബിജെപിയെ മോഹിപ്പിച്ചു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച സുരേന്ദ്രന് കോന്നിയില്‍ നിന്ന് നേടിയത് 46,506 വോട്ടുകളായിരുന്നു.
വോട്ടെണ്ണിയപ്പോൾ മൂന്നാമത്
ഇക്കുറിയും ശബരിമലയിലൂന്നി തന്നെ കെ സുരേന്ദ്രന് പ്രചാരണം നടത്തി. മണ്ഡലത്തില്‍ ന്യൂനപക്ഷ പിന്തുണയും ബിജെപിക്കാണെന്ന് പ്രഖ്യാപിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ അടക്കം തങ്ങള്‍ക്കാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ ലഭിച്ചത് 39,786 വോട്ടുകളും മൂന്നാം സ്ഥാനവും. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാളും 6720 വോട്ടുകള്‍ കുറവ്.
മൂന്നാം സ്ഥാനം അത്ര ചെറുതല്ല
എന്നാല്‍ ഈ കണക്ക് ബിജെപിയെ ഒട്ടും നിരാശപ്പെടുത്തുന്നില്ല. ഉപതിരഞ്ഞെടുപ്പില്‍ നാല്പ്പതിനായിരത്തിനടുത്ത് വോട്ട് പിടിക്കാനായി എന്നത് ചെറിയ കാര്യമല്ല എന്നാണ് ബിജെപി വിലയിരുത്തുന്നത്. മാത്രമല്ല 2016ല്‍ കോന്നിയില്‍ ബിജെപി നേടിയത് 16,713 വോട്ടുകള്‍ മാത്രമായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 3 വര്‍ഷം കൊണ്ട് 23000ലധികം വോട്ടിന്റെ വര്‍ധന.
കോന്നി എ ക്ലാസ് മണ്ഡലം
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നിയെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമാക്കി മാറ്റുന്നത് ഈ കണക്കാണ്. കോന്നി സ്വദേശി അല്ലാതിരുന്നിട്ട് പോലും മണ്ഡലത്തില്‍ അടിത്തട്ടില്‍ വേരുറപ്പിക്കാന്‍ കെ സുരേന്ദ്രന് സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. 2021ല്‍ കോന്നി പിടിക്കാനുറച്ച് തന്നെയാണ് കെ സുരേന്ദ്രന്റെ മുന്നോട്ടുളള നീക്കം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മഞ്ചേശ്വരത്തെ തന്ത്രം
മഞ്ചേശ്വരത്ത് പയറ്റിയ തന്ത്രം കെ സുരേന്ദ്രന് കോന്നിയിലും പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ്. പൊതുവേ ബിജെപിക്ക് നല്ല വേരോട്ടമുളള ജില്ലയാണ് കാസര്‍ഗോഡ്. 2016ല്‍ മഞ്ചേശ്വരത്ത് മത്സരിക്കാനിറങ്ങും മുന്‍പേ തന്നെ അവിടെ വേരുറപ്പിക്കാനുളള കരുക്കള്‍ സുരേന്ദ്രന് നീക്കിയിരുന്നു. മഞ്ചേശ്വരത്ത് വീടെടുത്ത് താമസിക്കുകയും കന്നഡ ഭാഷ പഠിക്കുകയും പ്രസംഗിക്കുകയും ചെയ്ത് മഞ്ചേശ്വരംകാരില് ഒരാളായി മാറുകയായിരുന്നു സുരേന്ദ്രന്.
അടുത്ത തവണ കാണാം
തിരഞ്ഞെടുപ്പില്‍ അത് ബിജെപിക്ക് നല്കിയ ബൂസ്റ്റ് ചെറുതല്ല. 89 വോട്ടുകളുടെ കുറവ് മാത്രമാണ് കെ സുരേന്ദ്രന് മഞ്ചേശ്വരത്തുണ്ടായത്. സമാനമായ തരത്തില്‍ കോന്നിയിലും പ്രവര്‍ത്തിക്കാനാണ് സുരേന്ദ്രന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണല്‍ കഴിഞ്ഞ് മണ്ഡലത്തില്‍ നിന്ന് മടങ്ങുമ്പോള്‍ സുരേന്ദ്രന് വിളിച്ച് പറഞ്ഞത് അടുത്ത തവണ കാണാം എന്നായിരുന്നു. അതായത് കോന്നിയെ വിടാന്‍ സുരേന്ദ്രന് ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തം.
വീടെടുത്ത് തങ്ങാൻ നീക്കം
കോന്നിയില്‍ വീടെടുക്കാന്‍ കെ സുരേന്ദ്രന് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേന്ദ്രന് വേണ്ടി മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വീട് അന്വേഷണത്തിലാണെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ മണ്ഡലത്തില്‍ ചുരുങ്ങിയത് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും തങ്ങി പ്രവര്‍ത്തനം നടത്താനാണ് സുരേന്ദ്രന് ാലോചിക്കുന്നത്. ശബരിമല വിഷയം ശക്തമായി ഉന്നയിച്ച് ബിജെപിയും കോണ്‍ഗ്രസും പ്രചാരണം നടത്തിയിട്ടും കോന്നി കൂടി ജയിച്ചതോടെ പത്തനംതിട്ടയിലെ എല്ലാ സീറ്റും നിലവില്‍ എല്‍ഡിഎഫിന്റെ കയ്യിലാണ്.