'ഇരുമുടിക്കെട്ട് തട്ടിപ്പറിയ്ക്കാന്‍ പോലീസ് ശ്രമിച്ചു!!! ജീവൻ കൊടുത്തും ഇരുമുടിക്കെട്ട് സംരക്ഷിച്ചു'
തിരുവനന്തപുരം: 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും സുരേന്ദ്രനെതിരെ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്.
ജാമ്യം കിട്ടിയിട്ടും സുരേന്ദ്രനെ വെറുതേ വിടാതെ ട്രോളന്‍മാര്‍!!! 'കേസു രേന്ദ്രന്‍' ഇനി എങ്ങനെ പോകും!
ജയില്‍ മോചിതനായ സുരേന്ദ്രന് ബിജെപി നേതാക്കളും പ്രവര്‍ത്തകരും വലിയ സ്വീകരണമാണ് നല്‍കിയത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന കര്‍ശന ഉപാധിയോടെ ആണ് സുരേന്ദ്രന് കോടതി ജാമ്യം നല്‍കിയിട്ടുള്ളത്.
ഒടുവില്‍ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; ഹൈക്കോടതിയില്‍ നിന്ന് ജാമ്യം, കർശന ഉപാധികൾ
ശബരിമലയില്‍ പോവുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വികാരപരമായ പ്രശ്‌നമാണ്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടാന്‍ കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇരുമുടിക്കെട്ട് സംബന്ധിച്ച് സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
വികാരപരമായ പ്രശ്‌നം
ശബരിമലയില്‍ പോവുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വികാരപരമായ ഒരു പ്രശ്‌നം ആണ്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടാന്‍ കോടതിയെ സമീപിക്കും. കോടതിയുടെ അനുമതിയോടെ ശബരിമലയില്‍ പോകാന്‍ ശ്രമിക്കും എന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇരുമുടിക്കെട്ട് എന്ത് ചെയ്യും?
ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ ആയിരുന്നു സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്ത സാഹചര്യത്തില്‍ ഇരുമുടിക്കെട്ട് എന്ത് ചെയ്യും എന്നായി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.
അയ്യപ്പ ക്ഷേത്രത്തില്‍ സൂക്ഷിക്കും
ശബരിമല ദര്‍ശനം സാധ്യമാകുന്നത് വരെ ഇരുമുടിക്കെട്ട് ഒരു അയ്യപ്പ ക്ഷേത്രത്തില്‍ സൂക്ഷിച്ച് വയ്ക്കണം എന്നാണ് വിചാരിക്കുന്നത് എന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇരുമുടിക്കെട്ട് എല്ലാ പരിശുദ്ധിയോടേയും സൂക്ഷിക്കാന്‍ ജയിലിലും പോലീസ് സ്‌റ്റേഷനിലും സാധിച്ചു എന്നും സുരേന്ദ്രന്‍ പറഞ്ഞു.
പോലീസ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ചു
രണ്ട് തവണ തന്റെ കൈയ്യില്‍ നിന്ന് ഇരുമുടിക്കെട്ട് തട്ടിപ്പറിയ്ക്കാന്‍ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രമിച്ചു എന്ന ആരോപണവും കെ സുരേന്ദ്രന്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ, താന്‍ ജീവന്‍ കൊടുത്തും ഇരുമുടിക്കെട്ടിനെ സംരക്ഷിച്ച് നിര്‍ത്തുകയാണ് ചെയ്തത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.
വീഡിയോയില്‍ കണ്ടത്
എന്നാല്‍ പോലീസ് അന്ന് പുറത്ത് വിട്ട വീഡിയോയില്‍ കണ്ടത് മറ്റൊന്നായിരുന്നു. സുരേന്ദ്രന്‍ തന്നെ ഇരുമുടിക്കെട്ട് താഴെയിടാന്‍ ശ്രമിക്കുന്നതായിരുന്നു ആ വീഡിയോയില്‍ ഉണ്ടായിരുന്നത്. രണ്ട് തവണയും പോലീസ് തന്നെയാണ് ഇരുമുടിക്കെട്ട് എടുത്ത് സുരേന്ദ്രന് തിരിച്ച് നല്‍കിയത്.
ദൗത്യം പൂര്‍ത്തിയാകാന്‍
ഇരുമുടിക്കെട്ടിന്റെ എല്ലാ പവിത്രതയും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കും. ശബരിമല ദര്‍ശനം നടത്തിയാല്‍ മാത്രമേ തന്റെ ദൗത്യം പൂര്‍ത്തിയാകൂ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയാല്‍ മാത്രമേ ഈ മണ്ഡല കാലത്തിനുള്ളില്‍ സുരേന്ദ്രന് ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കുകയുള്ളു.
ആരോപണങ്ങള്‍ നിഷേധിച്ചു
എന്നാല്‍ താന്‍ ഇരുമുടിക്കെട്ട് താഴെയിടാന്‍ നോക്കി എന്ന ആരോപണം കെ സുരേന്ദ്രന്‍ നിഷേധിച്ചു. നിലയ്ക്കലില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്യുമ്പോഴും താന്‍ ഇരുമുടിക്കെട്ട് മാത്രമാണ് ശ്രദ്ധിച്ചത്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ബിജെപിയെ തകര്‍ക്കാനുള്ള പ്രചരണം ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എല്ലാം ബിജെപിയുടെ കഴിവ്
ശബരിമലയില്‍ ആചാര ലംഘനം നടക്കാതെ പോയത് ബിജെപിയുടേയും അനുബന്ധ സംഘടനകളുടേയും സമരം കൊണ്ട് മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ വേട്ടിയാടുന്നത് ബിജെപിക്കാരന്‍ ആയതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ്സിനെ പോലെ ആത്മാര്‍ത്ഥതയില്ലാത്ത സമരം അല്ല തങ്ങള്‍ നടത്തിയത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.
എല്ലാം വ്യാജ പ്രചാരണമെന്ന്
സുരേന്ദ്രന്റെ അറസ്റ്റിനോട് ആദ്യ ഘട്ടത്തില്‍ ബിജെപി നേതൃത്വം പോലും ഗൗരവത്തോടെ പ്രതികരിച്ചില്ല എന്ന് ആരോപണം ഉണ്ടായിരുന്നു. അതെല്ലാം വ്യാജ പ്രചാരണങ്ങള്‍ ആണെന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. പാര്‍ട്ടിയുടേയും പാര്‍ട്ടി പ്രസിഡന്റിന്റേയും എല്ലാ വിധ പിന്തുണയും തനിക്ക് ലഭിച്ചിരുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു.
സമരത്തില്‍ തുടരും.... പിന്‍മാറില്ല
കര്‍ശന ജാമ്യ ഉപാധികളുണ്ടെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.ബിജെപി പറയുന്ന ഏത് സമരത്തിലും താന്‍ മുന്നില്‍ തന്നെ നില്‍ക്കും എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
എല്ലാം നിയമ വിധേയമായി!!!
ജനാധിപത്യപരമായി, നിയമ വിധേയമായിട്ട് മാത്രമേ ഇത്രയും കാലവും താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഇനിയും അങ്ങനെ തന്നെ തുടരും എന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രസിഡന്റാകുമോ
ഇതിനിടെ ശ്രീധരന്‍ പിള്ളയെ മാറ്റി കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് ആക്കണം എന്ന രീതിയില്‍ ബിജെപിയ്ക്കുള്ളില്‍ ഒരു ആവശ്യം ഉയര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതും കെ സുരേന്ദ്രന്‍ നിഷേധിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് പ്രസിഡന്റിനെ നിശ്ചയിക്കുന്നത് എന്നും അത്രയും കാലം ശ്രീധരന്‍ പിള്ള തുടരും എന്നും സുരേന്ദ്രന്‍ പറഞ്ഞു.