കെടി ജലീൽ ഒളിച്ച് കളിക്കുന്നു: മന്ത്രി രാജി രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ, പാർട്ടി പ്രതിഷേധത്തിന്!
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ലൈഫ് പദ്ധതിയിലും മറ്റ് സാമ്പത്തിക ക്രമക്കേടുകളിലും ജലീൽ മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടോയെന്ന സംശയം ന്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ജലീൽ ഖുറാന്റെ മറവിൽ സ്വർണ്ണം കടത്തിയോ എന്ന സംശയം അതീവഗൗരവമായി നിലനിൽക്കുകയാണെന്നും കെ സുരേന്ദ്രൻ പറയുന്നു.
യുഎഇ കോൺസുലേറ്റുമായി ജലീൽ നടത്തിയ ചട്ടലംഘനവും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധവും എൻഫോഴ്സ്മെന്റിന് മനസിലായിട്ടുണ്ട്. ജലീൽ കടത്തിയ ഖുറാന്റെ തൂക്കവും കോൺസുലേറ്റിൽ നിന്നും വന്ന പാർസലിന്റെ തൂക്കവുമായി വ്യത്യാസമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്.

ജലീൽ എന്തുകൊണ്ടാണ് രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയനായതെന്നും വസ്തുതാപരമായ മറുപടി നൽകാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ഇങ്ങനെ പ്രതിക്കൂട്ടിലായിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് സർക്കാരിലെ മറ്റുപലർക്കും ജലീലുമായി ബന്ധമുള്ളത് കൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ജലീൽ രാജിവെക്കും വരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം നടത്തും. രാത്രി 9 മണിക്ക് പാർട്ടി സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ മന്ത്രി തയ്യാറായിട്ടില്ല. മന്ത്രിയെ ചോദ്യം ചെയ്ത വിവരം ദില്ലിയിലുള്ള എൻഫോഴ്സ്മെന്റ് മേധാവിയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇ ഡിപ്ലോമാറ്റിക് ബാഗേജിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് എൻഫോഴ്സ്മെന്റ് മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടക്ക് കേസിന് പിന്നാലെയാണ് മന്ത്രിക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്നത്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജിൽ കൊണ്ടുവന്ന 32 പെട്ടികളിൽ 30 എണ്ണം മലപ്പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിൽ രണ്ടെണ്ണം സിആപ്റ്റിൽ കൊണ്ടുവന്ന് പൊട്ടിച്ചിരുന്നു. ഇതോടെ ഇത് കേന്ദ്രീകരിച്ച് നേരത്തെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പുറമേ സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് എൻഫോഴ്സ്മെന്റ് ചോദിച്ചറിഞ്ഞത്.












Click it and Unblock the Notifications