കേരള മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി ഇരിക്കുന്നത് കെ സുരേന്ദ്രന്‍
കോഴിക്കോട്: സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരമാർശം കുറ്റവാളിയുടെ ദീനരോധനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ മേയുന്നത് കേന്ദ്ര ഏജൻസികളല്ല സംസ്ഥാന ഏജൻസികളാണ്. കേന്ദ്ര ഏജൻസികളെ അന്വേഷിക്കാൻ വിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണം തൻ്റെ നേരെ ആയപ്പോൾ അവരെ തിരിച്ച് വിളിക്കാൻ പറഞ്ഞാൽ അത് നടക്കില്ല. കേരള മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യവും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ്. പിണറായിയുടെ ഭീഷണിയും വിരട്ടലും കേന്ദ്ര ഏജൻസികളുടെ അടുത്ത് വിലപ്പോവില്ല. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോൾ അദ്ദേഹം ഒരു മുഴം മുന്നേ എറിയുകയാണ്. കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പും പൊലീസും വിജിലൻസും ശ്രമിക്കുകയാണ്. സ്വപ്നയെ ചോദ്യം ചെയ്യാൻ പോവുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനാണ്. പി ചിദബരം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ മുഖ്യമന്ത്രി എതിർക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രന്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ല രാജ്യത്തിൻ്റെ പണം കൊള്ളയടിച്ചതിനാണ് അവരെ ജയിലിലടച്ചത്. കോടതി പോലും ഞെട്ടുന്ന തെളിവുകളാണ് കേരളത്തിലെ ഉന്നതർക്കെതിരെ വരുന്നത്. സി.എം രവീന്ദ്രനെ പൂർണ്ണമായും സംരക്ഷിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് രവീന്ദ്രൻ ഇഡിയുടെ ചോദ്യം ചെയ്യൽ ഭയക്കുന്നതെന്ന് വ്യക്തമാക്കണം. എല്ലാത്തിലും രാഷ്ട്രീയം കാണാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി അഡീഷണൽ സെക്രട്ടറിക്ക് ഭയമില്ലെങ്കിൽ എന്തിനാണ് ഈ നാടകമെന്ന് പറയണം. ഊരാളുങ്കലും രവീന്ദ്രനും തമ്മിലുള്ള ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് കോൺഗ്രസിനെ നശിപ്പിക്കും. രാഹുൽ ഗാന്ധിയുടെ പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടെ ജമാഅത്തെയുമായി ചേർന്ന് കോൺഗ്രസ് സംയുക്ത റാലി നടത്തി. ഇന്ത്യാ രാജ്യത്തെ 1000 കഷ്ണമാക്കി നശിപ്പിക്കണം എന്ന് പറഞ്ഞ സംഘടനയുമായി കൂട്ടുകൂടിയ കോൺഗ്രസിന് ദേശീയവാദികൾ വോട്ട് ചെയ്യില്ല. ഭീകരവാദികളുടെ ആലയിലാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാർക്ക് വാഗ്ദാനം നൽകിയ മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് ബി.ജെ.പി കമ്മീഷന് പരാതി നൽകിയതായും സുരേന്ദ്രൻ അറിയിച്ചു. കൊവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിൻ്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട് കാലി മമ്മൂഞ്ഞാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വി എസ് പക്ഷക്കാരനാണ്, പക്ഷേ പിണറായിയുടെ ധാര്‍ഷ്ട്യം നല്ലതാണ്, തുറന്ന് പറഞ്ഞ് 'അങ്കമാലി' സിനോജ്!!
കോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ ഡി എഫില്‍ പൊരിച്ചില്‍ തുടങ്ങി
'കോൺഗ്രസ് തോറ്റതിന് കാരണം സോണിയയും മൻമോഹൻ സിംഗും', കോൺഗ്രസിനെ കുരുക്കി പ്രണബ് മുഖർജി