ബിജെപിക്ക് നേട്ടമില്ല: കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം, വീണ്ടും ഗ്രൂപ്പ് പോര്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബിജെപിയിലെ ഗ്രൂപ്പ് പോര് വീണ്ടും മൂര്‍ച്ഛിച്ചു. ശോഭാ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രംഗത്ത് വന്നു. പാര്‍ട്ടിയില്‍ നേരത്തെ തന്ന സുരേന്ദ്രനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയ നേതാവാണ് ശോഭാ സുരേന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചാരണങ്ങളിലൊന്നിലും ശോഭാ സൂരേന്ദ്രന്‍ രംഗത്ത് ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ചതിന്‍റെ അടുത്തെങ്ങും എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെ സുരേന്ദ്രനെതിരെ വീണ്ടും നീക്കം ശക്തമാക്കുകയാണ് പാര്‍ട്ടിയിലെ എതിരാളികള്‍.
തിരുവനന്തപുരം കോര്‍പ്പറേഷന്‍
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുന്നതുള്‍പ്പടേയുള്ള വലിയ അവകാശ വാദങ്ങളങ്ങായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തിയത്. സംസ്ഥാനത്തുടനീളം ആകെ ആറായിരത്തോളം വാര്‍ഡുകളില്‍ വിജയക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് കുറയുകയാണ് ചെയ്തത്.
ശ്രദ്ധേയമായ നേട്ടങ്ങള്‍
പാലക്കാട് നഗരസഭാ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും പന്തളം നഗരസഭ എല്‍ഡിഎഫിന്‍റെ കയ്യില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞതും മാത്രമാണ് ശ്രദ്ധേയമായ നേട്ടങ്ങള്‍. ആറായിരം വാര്‍ഡുകള്‍ അവകാശപ്പെട്ടിടത്ത് ആയിരത്തി അഞ്ഞൂറില്‍ ഒതുങ്ങി വാര്‍ഡുകളിലെ വിജയം. തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പടെ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അത് കെ സുരേന്ദ്രന്‍റെ നേതൃത്വത്തിനുള്ള അംഗീകാരമായി വിലയിരുത്തപ്പെട്ടേനെ.
കെ സുരേന്ദ്രനെ മാറ്റണം
എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ലഭിക്കാതായതോടെ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും നീക്കം തുടങ്ങിയത്. അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗങ്ങളും കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല
സുരേന്ദ്രനെ മാറ്റി സംഘടന നേതൃത്വം പുനസംഘടിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സുരേന്ദ്രന്‍റെ നിലപാട് മൂലമാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതെന്നാണ് ഇവരുടെ പരാതി. സുരേന്ദ്രന്റെ തന്‍ പ്രമാണിത്തവും രാഷ്ട്രീയ പക്വതമില്ലായ്മയും കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്നും സുരേന്ദ്രനെ എതിര്‍ക്കുന്നവര്‍ പറയുന്നു. മികച്ച അന്തരീക്ഷത്തെ വോട്ടാക്കി മാറ്റാന്‍ കെ സുരേന്ദ്രന് കഴിഞ്ഞില്ലെന്നാണ് സുരേന്ദ്രന്‍ വിരുദ്ധ പക്ഷങ്ങളുടെ ആരോപണം.
ഗ്രൂപ്പിന് അതീതമായി
ഗ്രൂപ്പിന് അതീതമായ നേതാവിനെ അധ്യക്ഷനാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന കമ്മറ്റിയും ഭാരവാഹി യോഗവും ഉടന്‍ വിളിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. പ്രചാരണ വേദിയില്‍ കണ്ട ആവേശം പലയിടത്തും ഫലത്തില്‍ പ്രതിഫലച്ചില്ല. ഇതിന്‍റെ കാരണം നേതൃത്വം ഇഴകീറി പരിശോധിക്കുന്നതിനിടയിലാണ് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ പരസ്യമായി ഉയര്‍ന്ന് തുടങ്ങിയത്.
ഒ രാജഗോപാല്‍
തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലക്കാന്‍ ആയില്ലെന്ന് നേതൃത്വത്തിന് വിമര്‍ശനമായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രശ്നങ്ങളുണ്ടായി. ശോഭ സുരേന്ദ്രന്‍റെ പരാതി പരിഹരിക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്നാണ് ഒ രാജഗോപാല്‍ പറയുന്നത്.
ആറ്റുകാലില്‍
ആറ്റുകാലില്‍ അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ച വ്യക്തമാണെന്നും ഒ രാജഗോപാല്‍ പറയുന്നു. നേരത്തെ ശോഭാ സുരേന്ദ്രനും പിഎൻ വേലായുധനും കെപി ശ്രീശനും അടക്കമുള്ളവര്‍ ഉന്നയിച്ച പരസ്യ വിമര്‍ശനങ്ങള്‍ ഇപ്പോഴും അതേ പോലെ തന്നെ നിലനില്‍ക്കുകയാണ്. ഈ മാസം 19 ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യും.