പിണറായി വിജയന്റെ തറവാട്ടു സ്വത്താണോ കേരളം? അതോ സ്ത്രീധനം കിട്ടിയതോ എന്ന് കെ സുരേന്ദ്രൻ
Recommended Video
കോഴിക്കോട്: തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് കേരളത്തില്‍ ഏതാണ്ട് പൂര്‍ണമായിരുന്നു. വലിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായില്ല. അതേസമയം തിരുവനന്തപുരത്തെ എസ്ബിഐ ബ്രാഞ്ച് ആക്രമിച്ചത് പോലുളള സംഭവങ്ങളുമുണ്ടായി. ഈ സംഭവത്തിലെ പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ശബരിമല യുവതീ പ്രവേശനത്തിന് എതിരെ നടത്തിയ ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പോലീസ് നാടിളക്കി പിടികൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം പണിമുടക്കിന് അക്രമം നടത്തിയവരെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതാണോ എന്ന് കെ സുരേന്ദ്രന്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
കുറുവടിയും കല്ലും മാരകായുധങ്ങളുമായി പൊലീസിനെ സാക്ഷിയാക്കി നൂറുകണക്കിന് അക്രമസംഭവങ്ങൾ. പൊതുമേഖലാ ബാങ്കും സ്കൂളും വ്യാപാരസ്ഥാപനങ്ങളുമടക്കം നൂറിലധികം അക്രമസംഭവങ്ങൾ. 48 മണിക്കൂർ നടുറോഡിൽ നിയമവിരുദ്ധമായി പന്തൽ കെട്ടി ഗതാഗതം തടയൽ. മന്ത്രിമാരും പാർട്ടിസെക്രട്ടറിയും ആ പന്തലിൽ പ്രസംഗിക്കൽ. ജോലിക്കുപോയ ജീവനക്കാരെ ആക്രമിക്കൽ തീവണ്ടികൾ തടഞ്ഞുവെക്കൽ. കഴിഞ്ഞ രണ്ടുദിവസമായി കേരളം കണ്ട അക്രമപരമ്പരകളുടെ ലിസ്റ്റ് ഇനിയും നീണ്ടതാണ്. എന്നാൽ പോലീസിന്റെ കൺമുന്നിൽ നടന്ന അക്രമങ്ങളിൽ ഒരാളെപ്പോലും പൊലീസ് കയ്യോടെ പിടികൂടിയില്ല. ആരും കസ്ടഡിയിലുള്ളതായി റിപ്പോർട്ടില്ല. ഒരൊറ്റ ക്രിമിനൽ പോലും റിമാൻഡിലായിട്ടുമില്ല.
ആറായിരം അയ്യപ്പഭക്തർ ജയിലിൽ കിടക്കുന്നു. ഇപ്പോഴും റെയ്ഡുകൾ തുടരുന്നു. വീട്ടമ്മമാരെപ്പോലും പൊലീസ് ക്രൂരമായി പീഡിപ്പിക്കുന്നു. ഇതെന്തു നീതി ഇതെന്തു ന്യായം ഇതെന്തു മര്യാദ?പിണറായി വിജയന്റെ തറവാട്ടു സ്വത്താണോ കേരളം? അതോ സ്ത്രീധനം കിട്ടിയതോ? സി. ഐ. ടി. യു മാധ്യമത്തൊഴിലാളികൾ ഒരു ദിവസത്തെ ശബരിമല ഹർത്താലിന് 96 മണിക്കൂർ നേരം തൽസമയസംപ്രേഷണം നടത്തിയിരുന്നല്ലോ പിന്നെ അന്തിച്ചർച്ചകളും. ഞങ്ങൾ നടത്തിയാൽ അക്രമഹർത്താൽ സി പി എമ്മിന്റേത് സ്വമേധയായുള്ള പണിമുടക്ക്. എന്നാപ്പിന്നെ കേരളത്തിനു വെളിയിൽ ഒരു പൂച്ചക്കുട്ടി പോലും സ്വമേധയാ പണി മുടക്കിയില്ലല്ലോ.