സുരേന്ദ്രൻ വരുന്നത് അമിത് ഷായുടെ സ്വപ്നവും കൊണ്ട്, ആർഎസ്എസ് ആശിർവാദവും, വൻ കടമ്പകൾ!
തിരുവനന്തപുരം: 2021ല്‍ സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് ബിജെപി അധ്യക്ഷനായി കെ സുരേന്ദ്രന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഒട്ടും എളുപ്പമുളള ഒരു ദൗത്യമല്ല കെ സുരേന്ദ്രന് കേരളത്തില്‍ നിര്‍വഹിക്കാനുളളത്. കേരളം പിടിക്കാതെ തൃപ്തനാകില്ല എന്ന അമിത് ഷായുടെ വാക്കുകള്‍ സുരേന്ദ്രന് മുന്നിലുണ്ട്.
കുമ്മനം രാജശേഖരനും പിഎസ് ശ്രീധരന് പിളളയും പരാജയപ്പെട്ടിടത്താണ് സുരേന്ദ്രന് കഴിവ് തെളിയിക്കേണ്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയ്ക്ക് കടുത്ത വെല്ലുവിളികള്‍ സുരേന്ദ്രന് മുന്നിലുണ്ട്. പാര്‍ട്ടിക്കകത്തും പുറത്തും സുരേന്ദ്രന് തലവേദനയേറും. കടമ്പകൾ വിജയകരമായി മറികടക്കാനായില്ലെങ്കിൽ സൈബർ ലോകം പരിഹസിക്കുന്നത് പോലെ അടുത്ത മിസോറാം ഗവർണർ സുരേന്ദ്രനായിരിക്കും.
അടുപ്പിക്കാതെ കേരളം
സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തോട് എക്കാലവും സൂക്ഷ്മമായ അകലം പാലിച്ച് വരുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടും ഇതുവരെ ബിജെപിക്ക് കേരളത്തില്‍ നിന്ന് ലഭിച്ചത് ഒരു എംഎല്‍എ മാത്രമാണ് എന്നതാണ് അതിന് ഏറ്റവും വലിയ തെളിവ്. രാജ്യം രണ്ട് തവണ മോദി തരംഗത്തില്‍ മുങ്ങിയപ്പോഴും കേരളം ഒരു തുരുത്തായി മാറി നിന്നു.
ബിജെപിക്ക് ഉണർവ്
കേരളത്തില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ക്ക് പോലും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മിക്കതിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായിരുന്നു. ഇത് കേരളത്തിലും ബിജെപിക്ക് വലിയ ഉണർവുണ്ടാക്കി. ആര്‍എസ്എസ് കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചു.
മുതിർന്നവർക്ക് നടക്കാത്തത്
എന്നാല്‍ പ്രതീക്ഷിച്ച ഫലം കുമ്മനത്തിന്റെ നേതൃത്വത്തിലൂടെ ബിജെപിക്ക് കേരളത്തില്‍ ലഭിച്ചില്ല. പിന്നാലെ കുമ്മനത്തെ മിസോറാമിലേക്ക് ഗവര്‍ണറുടെ റോളില്‍ പറഞ്ഞയച്ച് തല്‍സ്ഥാനത്ത് പിഎസ് ശ്രീധരന് പിള്ളയെ നിയോഗിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി ലഭിച്ചതോടെ ശ്രീധരന് പിളളയുടെ കസേരയും തെറിച്ചു. ശ്രീധരന് പിളളയും മിസോറാമിലേക്ക് നാട് കടത്തപ്പെട്ടു.
വോട്ട് സ്വാധീനമുളള നേതാവ് വേണം
തുടര്‍ന്നിങ്ങോട്ട് ആറ് മാസക്കാലമാണ് ബിജെപി സംസ്ഥാനത്ത് നേതാവില്ലാതെ പ്രവര്‍ത്തിച്ചത്. വി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും അധ്യക്ഷ സ്ഥാനത്തിന് വേണ്ടി വടംവലിച്ചതോടെയാണ് തീരുമാനം നീണ്ടത്. ശബരിമല വിവാദത്തോടെ കേരളത്തില്‍ വലിയൊരു പക്ഷത്തെ ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് ബിജെപി വിലയിരുത്തുന്നത്. അത് വോട്ടാക്കാന്‍ കരുത്തുളള നേതാവാകണം എന്നാണ് കേന്ദ്ര നേതൃത്വം കണക്ക് കൂട്ടിയത്.
നിരവധി കടമ്പകൾ
ശബരിമല കേസില്‍ ഒരു മാസത്തോളം അഴിയെണ്ണയതിന് പിന്നാലെ കെ സുരേന്ദ്രന് ബിജെപിക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യനായി മാറിയിരുന്നു. ആദ്യഘട്ടത്തില്‍ സുരേന്ദ്രനോട് താല്പര്യം ഇല്ലാതിരുന്ന ആര്‍എസ്എസും ഇതോടെ അയഞ്ഞു. പാര്‍ട്ടിയില്‍ മുരളീധര പക്ഷത്തിന്റെ കരുത്ത് തെളിയിക്കല്‍ കൂടിയാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണം. എന്നാല്‍ ഇനിയങ്ങോട്ടുളള പോക്ക് സുരേന്ദ്രന് എളുപ്പമല്ല.
രണ്ട് തിരഞ്ഞെടുപ്പുകൾ
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമാണ് സുരേന്ദ്രന് നയിക്കുന്ന ബിജെപിക്ക് മുന്നിലുളളത്. ഇക്കാലമത്രയും എല്‍ഡിഎഫും യുഡിഎഫും മാത്രമുളളതായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദ. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ബിജെപിയും നിര്‍ണായക ശക്തിയായി മാറിയിട്ടുണ്ട്. ശബരിമല വിഷയത്തിലൂടെ ഉണ്ടായി എന്ന് ബിജെപി കരുതുന്ന അനുകൂല അന്തരീക്ഷം തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സുരേന്ദ്രന് കഠിനമായി പണിയെടുക്കേണ്ടി വരും.
മുന്നണിയിലെ പ്രശ്നങ്ങൾ
മറ്റൊരു പ്രധാന വെല്ലുവിളി എന്‍ഡിഎ ശക്തിപ്പെടുത്തുക എന്നതാണ്. കേരളത്തില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ബിഡിജെഎസ് മുന്നണിയില്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിയാണ്. വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല എന്ന പേരില്‍ നേരത്തെ തന്നെ തുഷാര്‍ വെള്ളാപ്പളളി ഉടക്കിലാണ്. അത് കൂടാതെ സുഭാഷ് വാസുവുമായി വെള്ളാപ്പളളിയും മകനും തെറ്റിപ്പിരിഞ്ഞതും എന്‍ഡിഎക്കുളളിലെ ബിഡിജെഎസിന്റെ ഭാവിയെ അനിശ്ചിതമാക്കുന്നു.
ഗ്രൂപ്പ് കളികൾ തലവേദന
മുന്നണിക്കുളളില്‍ മാത്രമല്ല പാര്‍ട്ടിക്കുളളിലും സുരേന്ദ്രനെ കാത്തിരിക്കുന്നത് നൂറ് കൂട്ടം പ്രശ്നങ്ങളാണ്. ഗ്രൂപ്പ് കളി തന്നെയാണ് അതില്‍ മുന്നില്‍. കേരളത്തിലെ നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടിയല്ല അവരവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. മുരളീധര പക്ഷത്തിന് കേന്ദ്ര മന്ത്രിസ്ഥാനവും ഇപ്പോള്‍ സംസ്ഥാന അധ്യക്ഷ പദവിയും ലഭിച്ചത് കൃഷ്ണദാസ് പക്ഷത്തെ തീര്‍ത്തും അസ്വസ്ഥമാക്കിയിട്ടുണ്ട്.
Recommended Video
പൗരത്വ നിയമത്തെ പ്രതിരോധിക്കണം
വരും ദിവസങ്ങളില്‍ അത് പാര്‍ട്ടിക്കുളളില്‍ ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. ഗ്രൂപ്പ് കളികളെ സുരേന്ദ്രന് എങ്ങനെ ഫലപ്രദമായി നേരിടും എന്നതും കാത്തിരുന്ന് കാണണം. തീര്‍ന്നില്ല പൗരത്വ നിയമത്തിന് എതിരെ കേരളം ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. അതിനെ സംസ്ഥാന ബിജെപിക്ക് കാര്യമായി പ്രതിരോധിക്കാന്‍ സാധിച്ചിട്ടില്ല. പൗരത്വ വിഷയത്തിലടക്കം പാര്‍ട്ടിയുടെ പ്രതിരോധം ശക്തമാക്കണം എന്ന വെല്ലുവിളിയും സുരേന്ദ്രന്റെ മുന്നിലുണ്ട്.