ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിലും ഇറക്കും! വെല്ലുവിളിച്ച് കെ സുരേന്ദ്രൻ
Recommended Video
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ കണ്ണൂരിലെത്തി പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് വ്യക്തമാക്കിയ അമിത് ഷായുടെ പ്രസംഗത്തെക്കുറിച്ച് വിശദീകരിച്ച് തളര്‍ന്നിരിക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. ജനാധിപത്യ രീതിയില്‍ ഭരണത്തിലേറിയ സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്നാണ് അമിത് ഷാ ഉദ്ദേശിച്ചത് എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതോടെ കാര്യങ്ങള്‍ ബിജെപിയുടെ കൈയ്യില്‍ നിന്ന് പോയി.
ഇതോടെ തര്‍ജ്ജമ ചെയ്തപ്പോള്‍ വന്ന പിശകാണെന്ന രീതിയില്‍ അടക്കം ബിജെപിക്ക് വിശദീകരിക്കേണ്ടി വന്നു. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍റെ പ്രസ്താവനയെ ഊട്ടിയുറപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വലിച്ച് താഴെയിടുമെന്ന് പറഞ്ഞാല്‍ വലിച്ച് താഴെയിടുമെന്ന് തന്നെയാണ് ഉദ്ദേശിച്ചത് എന്നാാണ് കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതിപക്ഷ കക്ഷികള്‍
കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രമേ സുപ്രീം കോടതി പുറപ്പെടുവിക്കാവൂയെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതോടെ ബിജെപി അധ്യക്ഷന്‍റേത് ഭരണഘടനയോടും നിയമവ്യവസ്ഥയോടും ഉള്ള വെല്ലുവിളിയാണെന്നും അമിത് ഷായ്ക്കതെിരെ കേസെടുക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധം
ഭരണഘടനയേയും സുപ്രീം കോടതിയേയും വെല്ലുവിളിച്ച് ഇടതുസര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ അമിത് ഷായുടെ പ്രസംഗത്തിനെതിരെ രംഗത്തെത്തി.
വിശദീകരണം
ഇതോടെ പ്രസംഗത്തെ കുറിച്ച് വിശദീകരിക്കേണ്ട ഗതികേടിലായി സംസ്ഥാന ബിജെപി നേതൃത്വം. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അല്ലാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലല്ല എന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വിശദീകരിച്ചു.
സ്ഥിയില്ല
മാധ്യമങ്ങള്‍ അമിത് ഷായുടെ പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നുവെന്നും കേന്ദ്രസര്‍ക്കാരിന് ഭരണഘടന അനുശാസിക്കുന്ന വിധത്തിലേ ഭരണത്തില്‍ ഇടപെടാന്‍ കഴിയുള്ളൂവെന്നും കേരളത്തില്‍ അങ്ങനെയൊരു സ്ഥിതിയില്ലെന്നും ശ്രീധരധരന്‍ പിള്ള വിശദീകരിച്ചു.
ഉള്ളിലിരിപ്പ്
അതേസമയം അമിത് ഷായ്ക്ക് പ്രസംഗത്തിന് അപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി കൊടുത്തിരുന്നു. സംഘപരിവാറിന്റേയും ആര്‍എസ്എസിന്റേയും യഥാര്‍ത്ഥ ഉള്ളിലിരിപ്പാണ് അമിത് ഷായുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെ അല്ല കേരളത്തിലെ സര്‍ക്കാര്‍ നിലവില്‍ വന്നിട്ടുള്ളത് എന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
വെല്ലുവിളി
എന്തായലും അമിത് ഷായുടെ പ്രസംഗത്തിന്‍ മേല്‍ ബിജെപി നേതൃത്വം മലക്കം മറിയുമ്പോള്‍ അമിത് ഷായുടെ വാക്കുകള്‍ ഇതുവരെ തെറ്റിയിട്ടില്ലെന്ന് പറയുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനർത്ഥം ഫിസിക്കലി കസേരയിൽ നിന്ന് വലിച്ചിടുമെന്നല്ല.
വാക്കുകള്‍ തെറ്റിയിട്ടില്ല
അധികാരത്തിൽ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേ അല്ല. അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്.
ഗോദയില്‍ കാണാം
ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയൻ. ഞങ്ങൾ റെഡി. ഇനി ഗോദയിൽ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം