'ആദ്യം കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചു.. തോറ്റ് കൊടുക്കാനാവില്ല ഈ ശബരീശ മണ്ണില്‍'
Recommended Video
പത്തനംതിട്ട: കേസുകള്‍ സംബന്ധിച്ച അവ്യക്തത മൂലം പത്തനംതിട്ടയില്‍ വീണ്ടും പത്രിക സമര്‍പ്പിക്കേണ്ട അവസ്ഥയിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. 20 കേസുകളുടെ വിശദാംശമായിരുന്നു പത്രികയില്‍ നല്‍കിയത്. എന്നാല്‍ സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വിമര്‍ശനം. കുറിപ്പ് ഇങ്ങനെ
ആദ്യം കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയിൽ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോൾ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാൻ 242 പുതിയ കേസ്സുകൾ കൂടി എടുത്തിരിക്കുന്നു. ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയ സർക്കാർ തനിക്ക് ഇതുവരെ സമൻസ് നൽകാൻ പോലും തയ്യാറായിട്ടില്ല. അതിജീവിക്കും നമ്മളിതിനെയും. നമുക്കു തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണിൽ' എന്നാണ് സുരേന്ദ്രന്‍ കുറിച്ചത്.
ആദ്യ പത്രികയില്‍ സമര്‍പ്പിച്ചതിനെക്കാള്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായതോടെ നാളെ വീണ്ടും പത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ സംഘര്‍ഷങ്ങളിലും മറ്റുമാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ സുരേന്ദ്രനോട് പ്രതികാരം തീര്‍ക്കുകയാണെന്ന് ബിജെപി ആരോപിച്ചു.