പിണറായി ഇരട്ടച്ചങ്കനല്ല... വെറും ഓട്ടമുക്കാൽ; നാണവും മാനവും ഉണ്ടെങ്കിൽ പിണറായിയും രാജിവെക്കണം!
Recommended Video
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി പരാമർശമുണ്ടായിട്ടും തോമസ് ചാണ്ടിയെ മുഖ്യമന്ത്രിയെ തോമസ് ചാണ്ടി ന്യായീകരിക്കുന്നുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. ഹൈക്കോടതിയുടെ ഈ അടി യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണ് കിട്ടിയതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്. പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
തോമസ് ചാണ്ടി മന്ത്രിസഭയിലെ 'വിഴുപ്പ്'... ചുമന്നല്ലെ പറ്റൂ എന്ന് ജി സുധാകരൻ, ഇത് ബൂർഷ്വാ രാഷ്ട്രീയം!
നാണവും മാനവുമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ്സു കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷ വിമർശനമായിരുന്നു ഹൈക്കോടതി ഉന്നയിച്ചത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നും, സര്‍ക്കാരിലെ കൂട്ടുത്തരവാദിത്വമാണ് കേസ് തെളിയിക്കുന്നതെന്നും കോടതി കണ്ടെത്തിയിരുന്നു.
സർക്കാരിനെ ചോദ്യം ചെയ്യുന്ന മന്ത്രി
കോടതിയെ കൂട്ടുപിടിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് സാധിക്കില്ല. മന്ത്രിക്ക് മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്നാണ് തെളിയുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ കേസ് പിന്‍വലിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി വീണ്ടും ചേരുനന്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തോമസ് ചാണ്ടിയോട് കോടതി ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനത്തെ ചേദ്യം ചെയ്യുന്നത് അപക്വമായ നടപടിയെന്നു കോടതി ചൂണ്ടിക്കാട്ടി. വളരെ അപൂര്‍വ്വമായ കേസെന്നാണ് കോടതി കേസ് പരിഗണിച്ചവേളയില്‍ പറഞ്ഞത്. സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ആലപ്പുഴ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഇത് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
തെളിയിക്കേണ്ടത് കളക്ടർക്ക് മുന്നിൽ
മന്ത്രി നിഷ്‌കളങ്കനെങ്കില്‍ കളക്ടര്‍ക്കുമുന്നില്‍ തെളിയിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറുണ്ടോ എന്നും കോടതി ചേദിച്ചു. ഹര്‍ജി ഈ ഘട്ടത്തില്‍ നിലനില്‍ക്കുന്നില്ല. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നത്. അതില്‍ മതീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഈ സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കുന്നുണ്ടോ എന്ന ചോദ്യം കോടതിയെക്കൊണ്ട് ചോദിപ്പിച്ചത്. ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൂട്ടുത്തരവാദിത്വമില്ലാത്ത സര്‍ക്കാരെന്ന കോടതി പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനും മുന്നണിക്കും വലിയ തിരിച്ചടിയാകും ഉണ്ടാകുക. രാജി ആവശ്യപ്പെട്ട് മുന്നണിക്കകത്തു തന്നെ ശബ്ദമുയര്‍ന്നിട്ടും മന്ത്രിയെ പുറത്താക്കാന്‍ സാധിക്കാത്തതില്‍ ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടിവരും.
ഉചിത തീരുമാനം ഉചിത സമയത്ത്
അതേസമയം തോമസ് ചാണ്ടി വിഷയത്തില് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. കോടതിയുടെ തീരുമാനങ്ങള്‍ മുമ്പിലുണ്ടെന്നും എന്‍സിപിയുടെ തീരുമാനം വരട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തോമസ് ചാണ്ടി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിലെത്തിയെന്നാണ് പിണറായി വിജയന്‍ നല്‍കിയ സൂചനയെന്നാണ് വിലയിരുത്തലുകള്‍. ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം തോമസ് ചാണ്ടിയുടെ രാജി ഏകദേശം തീരുമാനമായെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം, എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
എല്ലാം പിണറായി തീരുമാനിക്കും
ആര് നിയമം ലംഘിച്ചാലും അത് ശരിയാണെങ്കില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തോമസ് ചാണ്ടി വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മൻ മറുപടി നല്‍കിയിരുന്നു. നിയമപരമായി പരിശോധിച്ച് നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. ആ നിയമോപദേശം പരിശോധിച്ച് വരികയാണ്. വിഷയത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. സംഭവം പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. എല്‍ഡിഎഫിന്റെ തീരുമാനപ്രകാരം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി എന്ത് തീരുമാനമെടുത്താലും അത് എല്ലാവരും അംഗീകരിക്കേണ്ടി വരും. എന്‍സിപിക്കും അത് ബാധകമാണെന്നും കോടിയേരി പറഞ്ഞിരുന്നു.