ഒരു മാർക്കിന് പരീക്ഷയിൽ തോറ്റു! കണ്ണൂരിലെ എൽപി സ്കൂൾ അദ്ധ്യാപിക തീകൊളുത്തി ആത്മഹത്യ ചെയ്തു...
അദ്ധ്യാപകരുടെ നിലവാരം നിർണ്ണയിക്കുന്ന യോഗ്യത പരീക്ഷയായ കെ ടെറ്റിൽ ഒരു മാർക്കിനാണ് ശ്രീതു രാജ് പരാജയപ്പെട്ടത്.
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ കെ ടെറ്റ് പരീക്ഷയിൽ ഒരു മാർക്കിന് പരാജയപ്പെട്ടതിനെ തുടർന്ന് എൽപി സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കി. പാനൂർ സ്വദേശി ടിപി രാജന്റെ മകളും കൊളവല്ലൂർ എൽപി സ്കൂൾ അദ്ധ്യാപികയുമായ ശ്രീതു രാജ്(23) ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീതു പരിയാരം ആശുപത്രിയിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്.
സ്കൂൾ അദ്ധ്യാപകരുടെ നിലവാരം നിർണ്ണയിക്കുന്ന യോഗ്യത പരീക്ഷയായ കെ ടെറ്റിൽ ഒരു മാർക്കിനാണ് ശ്രീതു രാജ് പരാജയപ്പെട്ടത്. ഫലമറിഞ്ഞ ദിവസം മുതൽ കടുത്ത മാനസിക വിഷമത്തിലായിരുന്ന ശ്രീതു ദിവസങ്ങൾക്ക് മുൻപാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് തീകൊളുത്തിയായിരുന്നു ശ്രീതുവിന്റെ ആത്മഹത്യാ ശ്രമം.
പരീക്ഷ...
രണ്ടു വർഷം മുൻപാണ് ശ്രീതു രാജ് കൊള്ളവല്ലൂർ എൽപി സ്കൂളിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. എന്നാൽ കെ ടെറ്റ് പരീക്ഷ പാസാകാത്തതിനാൽ ശ്രീതുവിന് നിയമന അംഗീകാരം ലഭിച്ചിരുന്നില്ല. സ്കൂൾ അദ്ധ്യാപകർക്ക് നിയമന അംഗീകാരം ലഭിക്കണമെങ്കിൽ കെ ടെറ്റ് പരീക്ഷ പാസാകണമെന്നാണ് പുതിയ നിയമം. ഹൈസ്കൂൾ തലം വരെയുള്ള അദ്ധ്യാപകർക്കാണ് കെ ടെറ്റ് പാസാകുന്നത് നിർബന്ധമാക്കിയിരിക്കുന്നത്. നാല് കാറ്റഗറികളിലായാണ് കെ ടെറ്റ് പരീക്ഷ നടത്തുന്നത്. എൽപി സ്കൂൾ അദ്ധ്യാപികയായ ശ്രീതു കാറ്റഗറി ഒന്നിലാണ് പരീക്ഷ എഴുതിയിരുന്നത്.
മാർക്ക്...
ഒബിസി വിഭാഗത്തിൽപ്പെട്ട ശ്രീതുവിന് 82 മാർക്കായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഫലം പുറത്തുവന്നപ്പോൾ ശ്രീതുവിന് ലഭിച്ചത് 81 മാർക്കും. ഒരു മാർക്കിന് കെ ടെറ്റ് യോഗ്യത നഷ്ടപ്പെട്ടു. ഇതിനെതുടർന്ന് ദിവസങ്ങളോളം മനോവിഷമത്തിലായിരുന്ന ശ്രീതു കഴിഞ്ഞദിവസമാണ് വീട്ടിനുള്ളിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശ്രീതു ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെ മരണപ്പെട്ടു. പാനൂരിലെ അദ്ധ്യാപക ദമ്പതികളായ ടിപി രാജന്റെയും ഗീതയുടെയും മകളാണ്. ശ്രീരാഗ് ഏകസഹോദരൻ.
നിബന്ധന...
അതേസമയം, ശ്രീതുവിന്റെ ആത്മഹത്യയെ തുടർന്ന് അദ്ധ്യാപകർക്കിടയിൽ പ്രതിഷേധം ശക്തമായി. കെ ടെറ്റ് പരീക്ഷാ നടത്തിപ്പിനെതിരെയും മൂല്യനിർണ്ണയ രീതിക്കെതിരെയും വിവിധ അദ്ധ്യാപക സംഘടനകളും രംഗത്തെത്തി. ഏത് പരീക്ഷയും ജയിക്കാൻ 40 ശതമാനം മതിയെന്നിരിക്കെ അദ്ധ്യാപക യോഗ്യത പരീക്ഷകളായ നെറ്റ്, സെറ്റ്, കെ ടെറ്റ് എന്നിവ പാസാകാൻ 60 ശതമാനം വേണമെന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. പരീക്ഷാ നടത്തിപ്പുകാർക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയാണ് മൂല്യനിർണ്ണയത്തിൽ കടുംപിടുത്തം കാണിക്കുന്നതെന്നും അദ്ധ്യാപകർ ആരോപിച്ചു.
അനൗചിത്യം...
അദ്ധ്യാപകരാകാനുള്ള വിവിധ യോഗ്യതാ പരീക്ഷകൾ പാസായി അദ്ധ്യാപന ജോലിയിൽ പ്രവേശിക്കുന്നവർ വീണ്ടും കെ ടെറ്റ് പരീക്ഷ പാസാകണമെന്ന നിയമം അനൗചിത്യമാണെന്നാണ് അദ്ധ്യാപക സംഘടനകളുടെ അഭിപ്രായം. കേരള പരീക്ഷഭവന്റെ മേൽനോട്ടത്തിൽ നടത്തുന്ന കെ ടെറ്റ് പരീക്ഷ അശാസ്ത്രീയവും, കടുത്ത മാനസിക സംഘർഷം സൃഷ്ടിക്കുന്നതുമാണെന്നും ആരോപണമുണ്ട്. അതിനാൽ കെ ടെറ്റ് പരീക്ഷയിൽ വിജയിക്കാൻ 40 ശതമാനം മാർക്ക് മതിയെന്ന നിയമം കൊണ്ടുവരണമെന്നാണ് അദ്ധ്യാപക സംഘടനകളുടെ ആവശ്യം. നിലവിൽ ജോലി ചെയ്യുന്ന സ്കൂൾ അദ്ധ്യാപകർ 2019 മാർച്ച് 31നകം കെ ടെറ്റ് പരീക്ഷ പാസായില്ലെങ്കിൽ നിയമനാംഗീകാരം ലഭിക്കില്ലെന്നാണ് സർക്കാർ ഉത്തരവ്.
ലോഡ്ജിൽ മുറിയെടുത്ത കമിതാക്കൾ വിഷം കഴിച്ചു! 17 വയസുകാരിയായ പെൺകുട്ടി മരിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ
പത്താം ക്ലാസ് വിദ്യാർത്ഥിനികൾ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു...
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന് നൽകി വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി! സംഭവം കൊച്ചിയിൽ...