മുഖ്യമന്ത്രി കൂടെയായ വീണയുടെ അച്ഛനുൾപ്പെടെ ആലോചിച്ചുറപ്പിച്ച വിവാഹം, പ്രതികരിച്ച് കോന്നി എംഎൽഎ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാവുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിമായ ചടങ്ങുകളോടെയാവും വിവാഹം. ക്ലിഫ് ഹൗസില്‍ വെച്ചാണ് ചടങ്ങ് നടക്കുക.
വീണയും റിയാസും വിവാഹിതരാകുന്നത് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്തുടനീളം മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത്, ഈ വിവാഹമൊരു രാഷ്ട്രീയ നിലപാട് കൂടെയാണെന്ന് കോന്നി എംഎൽഎ കെയു ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിക്കുന്നു. ഇരുവരുടേയും പേരിലുണ്ടായ പ്രചാരണങ്ങളെക്കുറിച്ചും എംഎൽഎ പ്രതികരിച്ചിട്ടുണ്ട്.
വിവാഹം സ്വകാര്യമായ തീരുമാനം
കെയു ജനീഷ് കുമാർ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' വിവാഹം ഓരോരുത്തരുടെയും സ്വകാര്യമായ തീരുമാനമാണ്. പക്ഷേ സ: റിയാസിന്റെയും വീണാ വിജയന്റെയും ഈ തീരുമാനത്തിൽ അതിയായി സന്തോഷിക്കുന്നത് ഈ നാട്ടിൽ മതേതരമായി ചിന്തിക്കുന്ന പൊതുമനസുകളായിരിക്കും എന്നെനിക്ക് തോന്നുന്നു. കൂട്ടത്തിൽ മതേതരമായ ഐക്യം വിശ്വാസപരമായി വേറെ ധ്രുവങ്ങളിൽ നിൽക്കുമ്പോഴും അനിവാര്യമാണ് എന്ന് കരുതുന്ന എല്ലാ മതവിശ്വാസികളും സന്തോഷിക്കുന്നുണ്ടാകാം.
ഒരുമയുടെ സന്ദേശം
അപരത്വരാഷ്ട്രീയ കാലത്തെ വീടിന്റെ ഉള്ളിലേക്ക് വളർന്ന ഒരുമയുടെ സന്ദേശം പ്രധാനമാണ് എന്നും കരുതുന്നു. തന്റെ പങ്കാളി മറ്റൊരു ജാതിയോ മതമോ ആവുന്നത് അങ്ങനെയാല്ലാത്ത വിവാഹങ്ങളേക്കാൾ ആദർശപൂരിതമാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ, അത്തരം വിവാഹങ്ങൾ വ്യവസ്ഥകളെ വെല്ലുവിളിക്കുന്നു എന്നത് സത്യമാണ്. പലരും പലപ്പോഴായി inter caste, inter religious വിവാഹങ്ങളിൽ പ്രകടിപ്പിച്ചു കണ്ടിട്ടുള്ള പ്രധാന വിഷയങ്ങൾ രക്ഷിതാക്കളുടെ എതിർപ്പുകൾ, വിഷമങ്ങൾ എന്നിവയൊക്കെയാണ്.
എല്ലാ ഭേദങ്ങളും മറികടന്ന് വരുന്നു
കേരളത്തിലെ ഏറ്റവും പ്രിവിലേജ് അലങ്കരിക്കുന്നുണ്ട് എന്ന് വലതുപക്ഷം വെറുതെ ധരിക്കുന്ന ഒരു കുടുംബത്തിലേക്കാണ് ഒരു അതിഥി എല്ലാ ഭേദങ്ങളും മറികടന്ന് വരുന്നത്. നവോത്ഥാനന്തര കാലത്തിലും നമ്മുടെ സമൂഹം, മതേതര വിവാഹങ്ങൾ പലപ്പോഴും ഇത്തരം കാര്യങ്ങളുടെ വാലിൽ കെട്ടി ആക്രമിക്കുന്ന കാഴ്ചകൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
നിറം പിടിപ്പിച്ച എത്ര കഥകൾ
പക്ഷേ ഇവിടെ, സഖാവ് റിയാസിന്റെയും വീണയുടേയും വിഷയങ്ങളിൽ നാടിന്റെ മുഖ്യമന്ത്രി കൂടെയായ വീണയുടെ അച്ഛനുൾപ്പെടുന്ന കുടുംബാംഗങ്ങൾ ആലോചിച്ചുറപ്പിച്ച ഒരു വിവാഹത്തെ എത്ര വൃത്തികെട്ട രീതിയിലാണ് നമ്മുടെ സമൂഹമാധ്യമങ്ങളിലൂടെ ചില ആളുകൾ കൈകാര്യം ചെയ്തത്? നിറം പിടിപ്പിച്ച എത്ര കഥകൾ പ്രചരിപ്പിച്ചു? എത്ര വ്യക്ത്യാധിക്ഷേപങ്ങൾ ചൊരിഞ്ഞു? പക്ഷേ ഇരുവരുമുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം കൂടെയുള്ളിടത്തോളം കാലം തളരുകയില്ല..
വ്യക്തിപരമായി അത്ഭുതമില്ല
ഇവരിരുവർക്കും കൂടെ അണിനിരക്കുന്ന സഖാക്കളുള്ളിടത്തോളം കാലം തളർത്താനുമാവില്ല.. സാമൂഹികമായി ഒരു രാഷ്ട്രീയനേതാവ് തന്റെ ബന്ധപെട്ടവരിലേക്ക് പകരുന്ന ഉൾക്കാഴ്ചയും ഇവിടെ പ്രധാനമാണ്. ഓരോരുത്തരും ഓരോ വ്യക്തിയാണ് എന്ന മൗലികചിന്തക്ക് ഒപ്പം തന്നെ, ആ വ്യക്തിത്വത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്ന വഴിയിലെ മനുഷ്യർ പ്രധാനമാണ് എന്ന് പറയാം. റിയാസിനും വീണക്കും ആ വഴി മികച്ചതായി അനുഭവപ്പെടുന്നതിൽ വ്യക്തിപരമായി അത്ഭുതമില്ല.
Recommended Video
രാഷ്ട്രീയ നിലപാട് കൂടെയാവുന്നു
പിണറായി വിജയൻ എന്ന വ്യക്തി എല്ലാ അർത്ഥത്തിലും അപരവൽകരണലോകത്ത്, മാറ്റി നിർത്തപ്പെടേണ്ട വർഗ്ഗവും സമൂഹവും ഉണ്ട് എന്ന് കരുതുന്ന ഇടത്ത് രാഷ്ട്രീയപരമായി ജാതി-മത വിഭിന്നമായി ഉയർന്ന് വന്ന നേതാവാണ്, അവിടെ നിന്ന് ബന്ധങ്ങളുടെ കാര്യത്തിൽ എടുക്കാനാവുന്ന മാതൃകയിൽ ഗംഭീരമായ ചിന്തയുണ്ട് എന്ന് ഞാൻ ഒരു രാഷ്ട്രീയപ്രവർത്തകൻ എന്ന അർത്ഥത്തിൽ വിചാരിക്കുന്നു. രാജ്യത്തുടനീളം മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത്, ഈ വിവാഹമൊരു രാഷ്ട്രീയ നിലപാട് കൂടെയാവുന്നു. പ്രിയപ്പെട്ട സഖാക്കൾക്ക് നൂറായിരം മംഗളാശംസകൾ.. അഭിവാദ്യങ്ങൾ..