പുല്‍പ്പള്ളി കബനിപ്പുഴയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങിമരിച്ചു
വയനാട്: വയനാട് കബനി മഞ്ഞാടിക്കടവിൽ മൂന്നുപേർ മുങ്ങി മരിച്ചു. കബനിഗിരി ചക്കാലക്കൽ ബേബി (സ്കറിയ)യും രണ്ടു മക്കളുമാണു മരിച്ചത്. മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു അപകടമുണ്ടായത്. വേറെയും ആളുകളുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്. മരക്കടവ് മഞ്ഞാടിക്കടവില്‍ ഇന്ന് ഉച്ചയോടെയാണ് അപകട മുണ്ടായത്. കുളിക്കാനിറങ്ങിയപ്പോള്‍ അപകടമുണ്ടായതാണെന്ന് കരുതുന്നു. പുല്‍പ്പള്ളി കബനിഗിരി മഞ്ഞാടിക്കടവ് ചക്കാലക്കല്‍ ബേബി (സ്‌കറിയ (54),മക്കളായ അജിത് (24), ആനി(18) എന്നിവരാണ് മരിച്ചത്.
കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കുടുംബക്കാരായ പെരിക്കല്ലൂര്‍ പുളിമൂട്ടില്‍ മത്തായിയുടെ മക്കളായ സെലിന്‍, നിഥില, ഇവരുടെ മറ്റൊരു ബന്ധുവായ ചുണ്ടേല്‍ സ്വദേശിനി അലീന എന്നിവര്‍ പുല്‍പ്പള്ളിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
കാല്‍വഴുതി പുഴയില്‍ വീണ ആനിയെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് സ്‌കറിയയും, അജിത്തും അപകടത്തില്‍പ്പെട്ടത്. ആദ്യം അജിത്തിന്റെ മൃതദേഹമാണ് കിട്ടിയത്. രണ്ടാമത് ബേബിയുടെയും, പിന്നീട് നടത്തിയ തിരച്ചിലില്‍ ആനിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
കുടുംബക്കാരായ പെരിക്കല്ലൂര്‍ പുളിമൂട്ടില്‍ മത്തായിയുടെ മക്കളായ സെലിന്‍, നിഥില, ഇവരുടെ മറ്റൊരു ബന്ധുവായ ചുണ്ടേല്‍ സ്വദേശിനി അലീന എന്നിവര്‍ പുല്‍പ്പള്ളിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.സംസ്‌ക്കാരം നാളെ നാല് മണിക്ക് മരക്കടവ് സെന്റ്‌മേരീസ് പള്ളിസെമിത്തേരിയില്‍ നടക്കും. ലിസിയാണ് ബേബിയുടെ ഭാര്യ. ആനി കോഴിക്കോട് വിദ്യാര്‍ത്ഥിനിയാണ്. ബേബി വിമുക്തഭടനാണ്. കല്‍പ്പറ്റ ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം, ബത്തേരി തഹസില്‍ദാര്‍ എം ജെ അബ്രഹാം, പുല്‍പ്പള്ളി സി ഐ റെജീന തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. നാളെ രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അതേസമയം 2017 ജൂലൈ 16ന് രാത്രി ബാണാസുരസാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മുങ്ങി നാലുപേര്‍ മരിച്ചതാണ് ജില്ലയില്‍ ഏറ്റവുമൊടുവിലുണ്ടായ വലിയദുരന്തം. 2017 ജൂലൈ 16ന് രാത്രി പതിനൊന്നരയോടെ മത്സ്യബന്ധനത്തിനായി അണക്കെട്ടിലിറങ്ങിയ ഏഴംഗസംഘമാണ് അന്ന് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കൊട്ടത്തോണി മുങ്ങുകയായിരുന്നു. കോഴിക്കോട് തുഷാരഗിരി ചെമ്പൂക്കടവ് നെല്ലിപ്പൊയില്‍ സച്ചിന്‍, മോളക്കുന്നില്‍ ബിനു, മണിത്തൊട്ടി മെല്‍വിന്‍, തരിയോട് സിങ്കോണ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തുഷാരഗിരി ചിറ്റിലപ്പള്ളി ജോബി, കോടഞ്ചേരി കൂരാന്തോട് ജോബിന്‍, ചെമ്പൂക്കടവ് പുലക്കുടിയില്‍ മിഥുന്‍ എന്നിവര്‍ ആ സംഭവത്തില്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
നാവിക സേനയുടെ അടക്കം സഹായത്തോടെയാണ് അന്ന് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയത്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് അണക്കെട്ടില്‍ തെരച്ചില്‍ ദുഷ്‌കരമായ സാഹചര്യത്തിലായിരുന്നു നാവികസേനയുടെ അടിയന്തിര സഹായം അന്ന് തേടിയത്. മാനന്തവാടിയിലെ അഗ്നിശമനസേനയുടെ സ്‌കൂബ ഡൈവിങ്ങ് ടീമും, കോഴിക്കോട് നിന്നുമുള്ള അണ്ടര്‍വാട്ടര്‍ സെര്‍ച്ചിങ്ങ് ടീമും തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും, റവന്യു, പോലീസ്, വനം വകുപ്പ്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ അന്ന് സഹായകമായത്. കബനിപ്പുഴയിലെ അപകടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്. അഗ്നിശമനസേന, പൊലീസ് തുടങ്ങിയ സേനാവിഭാഗങ്ങളും നാട്ടുകാരും പ്രദേശത്ത് തമ്പടിച്ച് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.