ശബരിമലയിൽ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിരിക്കുന്നു, അവസരത്തിന് കാത്തിരിക്കുന്നുവെന്ന് മന്ത്രി
ഇടുക്കി: ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയില്‍ ഇപ്പോള്‍ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ലെങ്കിലും പോലീസ് നിയന്ത്രണങ്ങളില്‍ വലിയ ഇളവ് വരുത്തിയിട്ടുണ്ട്. പഴയത് പോലെ പ്രതിഷേധങ്ങളില്ല എന്നതും സന്നിധാനത്തെ ശാന്തമാക്കിയിരിക്കുന്നു. എന്നാല്‍ ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അവര്‍ പ്രശ്‌നമുണ്ടാക്കാനുളള ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ നിരോധനാജ്ഞ നീട്ടാനുളള കാരണം അതാണെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാ മതിലിന് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധമില്ല. വനിതാമതില്‍ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും വനിതാ മതിലിനെ ഭയപ്പെടുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ നിന്നും ബിജെപി പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയിരിക്കുകയാണ്. എങ്കിലും യുവതികള്‍ എത്തിയാല്‍ തടയാന്‍ ശബരിമലയില്‍ കര്‍സേവകര്‍ തയ്യാറാണെന്ന് നേതാക്കളടക്കം തുറന്ന് സമ്മതിച്ചിട്ടുളളതാണ്. കെ സുരേന്ദ്രന്റെ ജയില്‍ മോചനത്തിന് ശേഷം ശബരിമല സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം ശബരിമലയില്‍ പോകുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസവും ബിജെപിക്കാര്‍ നിരോധനാജ്ഞ ലംഘിക്കാന്‍ നിലയ്ക്കലില്‍ എത്തിയിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ ശിവരാജന്റെ നേതൃത്വത്തിലുളള ഒന്‍പതംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബുധനാഴ്ച വരേയ്ക്കാണ് ശബരിമലയിലെ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുളളത്.