അതിരാവിലെ തൃപ്തി എത്തി, കൃത്യസമയത്ത് തടയാനുളളവരും എത്തി.. സംശയമുന്നയിച്ച് കടകംപള്ളി
തിരുവനന്തപുരം: പുലർച്ച് 4.45 മുതൽ മണിക്കൂറുകളായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുടരുകയാണ് ശബരിമല കയറാനെത്തിയ തൃപ്തി ദേശായി. പുറത്ത് നൂറ് കണക്കിന് പ്രതിഷേധക്കാർ നാമജപവും തുടരുന്നു. ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് തൃപ്തിയെ തിരിച്ചയക്കാൻ പോലീസും അധികൃതരും ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. മല കയറിയേ പോകൂ എന്നാണ് തൃപ്തി ദേശായിയുടെ നിലപാട്. സുരക്ഷ തേടി ഹൈക്കോടതിയെ സമീപിക്കാനാണ് തൃപ്തി ദേശായിയുടെ തീരുമാനം. അതിനിടെ തൃപ്തി ദേശായിയെ എത്തിച്ചതിന് പിന്നിൽ കോൺഗ്രസിന്റെയും ആർഎസ്എസിന്റെയും കൈകളുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 'പോലീസും തഹസിൽദാറും പ്രതിഷേധം കണക്കിലെടുത്ത് മടങ്ങി പോകണം എന്ന് തൃപ്തി ദേശായിയോട് ആവശ്യപ്പെട്ടു. അവർ അതിന് തയ്യാറല്ല എന്നാണ് അറിയിച്ചത്. ശബരിമല നട തുറക്കുന്ന ദിവസം തന്നെ അതിരാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതും അവരെ തടയാനുള്ളവർ കൃത്യ സമയത്ത് അവിടെ എത്തിച്ചേർന്നതും സ്വാഭാവികമല്ല എന്ന് ആരെങ്കിലും കരുതിയാൽ കുറ്റം പറയുവാനാകുമോ?
മണ്ഡലകാലത്തിന്റെ തുടക്കം മുതൽ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണിത്. പൂനെയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആയിരുന്ന തൃപ്തി ദേശായിക്ക് ഇപ്പോൾ RSSമായി ആണ് ബന്ധം എന്ന് ആർക്കും അന്വേഷിച്ചാൽ ബോദ്ധ്യമാകും. ഹിന്ദു ക്ഷേത്രങ്ങളിൽ സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന തൃപ്തിക്കും തൃപ്തിയുടെ സംഘടന ആയ ഭൂമാതാബ്രിഗേഡിനും പിന്തുണ പ്രഖ്യാപിച്ചത് RSS ദേശീയ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി ആണ്. ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നവിസ് പോലീസ് പ്രൊട്ടക്ഷനിൽ ഭക്തരുടെ പ്രതിഷേധം മറികടന്ന് കോൽഹാപൂർ ക്ഷേത്രത്തിൽ തൃപ്തി ദേശായിയെ പ്രവേശിപ്പിച്ചത്.
Recommended Video
സംഘർഷം സൃഷ്ടിക്കാതെ മടങ്ങിപ്പോകാൻ കോൺഗ്രസ് - BJP നേതാക്കൾ പറഞ്ഞാൽ തൃപ്തി പിന്തിരിയുമായിരിക്കും. അതേ സമയം ഒരു വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് പൗരാവകാശ ലംഘനം ആണ്, അതും അതീവ സുരക്ഷ മേഖലയായ അന്താരാഷ്ട്ര വിമാനത്താവളത്തിൽ. ബി ജെ പി അക്രമികൾ ഇവിടെ പ്രശനങ്ങൾ ഉണ്ടാക്കി അതിന്റെ ദൃശ്യങ്ങളും വാർത്തകളും ഉപയോഗിച്ച് കേരളത്തിൽ കലാപമാന്നെന്ന് പ്രചരിപ്പിക്കുമ്പോൾ അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ ടൂറിസം രംഗത്തെയും സാരമായി ബാധിക്കും എന്നാണ് കടകംപള്ളിയുടെ പോസ്റ്റ്.