ചെങ്ങന്നൂരിൽ കടകംപള്ളിയും കുമ്മനവും തുറന്ന പോരിൽ.. കുമ്മനം ജീ.. തുരങ്കം വെയ്ക്കരുതെന്ന് മന്ത്രി
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ചെങ്ങന്നൂരിൽ കേന്ദ്രസഹായത്തിന്റെ പേരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും നേർക്ക് നേർ പോരാട്ടത്തിൽ. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശബരിമല ഇടത്താവളത്തിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പത്ത് കോടി അനുവദിച്ചെന്ന് ചെങ്ങന്നൂർ ബിജെപി പ്രചാരണം നടത്തിയിരുന്നു.
കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരു രൂപ പോലും ചെങ്ങന്നൂരില് എന്നല്ല എവിടെയും ശബരിമല ഇടത്താവള സമുച്ചയം നിര്മ്മിക്കുന്നതിന് അനുവദിച്ചിട്ടില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതല അതല്ല താനും എന്ന് കടകംപള്ളി ഫേസ്ബുക്ക് കുറിപ്പിൽ ബിജെപി വാദത്തിന് മറുപടി നൽകുകയും ചെയ്തു. എന്നാൽ മന്ത്രി പറയുന്നതല്ല ശരിയെന്നും കേന്ദ്രത്തോട് പണം കൈനീട്ടി വാങ്ങിയ ശേഷം ഭർത്സിക്കുകയാണ് എന്നും കുമ്മനം ഫേസ്ബുക്കിൽ തന്നെ മന്ത്രിക്ക് മറുപടി നൽകി. ഈ മറുപടിയിലെ പൊള്ളത്തരം തുറന്ന് കാട്ടി കടകംപള്ളി സുരേന്ദ്രൻ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
കുമ്മനടിക്ക് ട്രോൾ
ശ്രീ.കുമ്മനം ജീ, ഞാൻ കഴിഞ്ഞ പോസ്റ്റിൽ ചില മമ്മൂഞ്ഞുകളെ കുറിച്ച് സൂചിപ്പിച്ചത് ബി ജെ പി ചെങ്ങന്നൂർ പേജിലെ വസ്തുതാ വിരുദ്ധമായ അവകാശവാദത്തെ തുറന്നു കാട്ടിയാണ്. വിളിക്കാത്ത സദ്യയ്ക്ക് വന്നിട്ട് കുറ്റം പറയുന്നവരും, ആരാന്റെ പന്തിയിലെ വിളമ്പുകാരുമൊക്കെ വെറും പ്രയോഗങ്ങൾ മാത്രമല്ല. മലയാളികൾ പലപ്പോഴായി അത് കണ്ടവരാണല്ലോ. അതിലേക്ക് ഒന്നും കടക്കുന്നില്ല. ഞാൻ വളരെ വ്യക്തമായ കാര്യങ്ങൾ പറയുമ്പോൾ തെറ്റിദ്ധാരണ പരത്താനാണ് ചെങ്ങന്നൂരെ ബിജെപിക്കാരെ പോലെ താങ്കളും ശ്രമിക്കുന്നത്. താങ്കളുടെ പോസ്റ്റിൽ വസ്തുതാപരമായി ഒട്ടേറെ പിശകുകൾ ഉണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയം 10 കോടി രൂപ ചെങ്ങന്നൂരിൽ ഇടത്താവള സമുച്ചയ നിർമ്മാണത്തിന് അനുവദിച്ചെന്ന നിങ്ങളുടെ നുണ പ്രചാരണത്തെയാണ് ഞാൻ തുറന്നു കാട്ടിയത്.
തെറ്റ് പറ്റിയത് അത്ഭുതം തന്നെ
താങ്കൾ പറയും പോലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരളാ മാനേജർ നവീൻ ചരണുമായി തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ ശ്രീ. വാസു ഒപ്പിട്ട കരാർ പ്രകാരമല്ല ചെങ്ങന്നൂരിലെ ഇടത്താവളം നിർമ്മിക്കുന്നത്. കേന്ദ്ര ബന്ധമുള്ള അങ്ങേയ്ക്ക് ഈ തെറ്റ് പറ്റിയത് അത്ഭുതകരമാണ്. ചെങ്ങന്നൂരിൽ ഇടത്താവളം നിർമിക്കാൻ ഞങ്ങൾ ധാരണ ഉണ്ടാക്കിയിരിക്കുന്നത് ബി.പി.സി.എല്ലുമായാണ്. അതും ഒരു പൊതുമേഖലാ സ്ഥാപനമാണ്. പക്ഷേ, വസ്തുതാപരമായ പിശക് മാത്രമല്ല താങ്കൾ അറിഞ്ഞോ അറിയാതെയോ വരുത്തിയത്. ഞാൻ എഴുതിയ കുറിപ്പുകളിൽ എല്ലാം ഈ പൊതുമേഖലാ സ്ഥാപനങ്ങൾ നിർമ്മാണം ഏറ്റെടുക്കുന്നതിനെ കുറിച്ചും, ഇതിന് പകരമായി പെട്രോൾ-ഡീസൽ പമ്പുകൾക്ക് ദേവസ്വം ബോർഡുകൾ ഭൂമി സൗജന്യമായി 30 വർഷത്തേക്ക് അനുവദിക്കുന്നതിനെ കുറിച്ചും എടുത്തു പറഞ്ഞിട്ടുണ്ട്.
ആ പദ്ധതി സർക്കാരിന്റേത്
അതായത് ആരാന്റെ പന്തിയിലെ വിളമ്പുകാരനോ, വിളിക്കാത്ത സദ്യയ്ക്ക് വലിഞ്ഞുകയറുന്നവനോ ആയി ഞാൻ മാറിയിട്ടില്ല. അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കട്ടെ, ശബരിമല ഇടത്താവള സമുച്ചയങ്ങൾ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ വർഷം ആദ്യം സംസ്ഥാന സർക്കാർ കൈക്കൊണ്ടതാണ്. പത്രം വായിക്കുന്നവരുടെ ഓർമ്മയിൽ " 36 ക്ഷേത്രങ്ങളിൽ ശബരിമല ഇടത്താവള സമുച്ചയങ്ങൾ " എന്ന വാർത്തയുണ്ടാകും. ആ പട്ടികയിൽ ആദ്യഭാഗത്ത് തന്നെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ പേരുണ്ടായിരുന്നു. അതായത്, ഉപ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നതിനാൽ അല്ല ചെങ്ങന്നൂരിൽ ഇടത്താവള സമുച്ചയം നിർമിക്കാൻ ഞങ്ങൾ തീരുമാനമെടുത്തത് എന്ന് മനസിലാക്കുക.
കിഫ്ബി വഴി 100 കോടി
സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതിയിൽ ഐഒസി താൽപര്യം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ ബി പി സി എല്ലും ഈ പദ്ധതിയിൽ പങ്കാളികളാകാൻ താൽപ്പര്യപ്പെട്ടു. സമുച്ചയ നിർമാണം ഏറ്റെടുക്കുന്നതിന് പകരമായി പമ്പ് സ്ഥാപിക്കാൻ 30 വർഷത്തേക്ക് ഭൂമി സൗജന്യമായി നൽകാൻ സന്നദ്ധമാണെന്ന് സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകൾ സമ്മതിച്ചു. പമ്പുകൾക്ക് ഭൂമി നൽകാനാകാത്തതും, പമ്പുകൾ പ്രായോഗിക വിജയം നേടാനാകാത്തതുമായ ക്ഷേത്രങ്ങളും ഈ പട്ടികയിൽ ഉണ്ടായിരുന്നു. അവിടങ്ങളിലെ ഇടത്താവള നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും, അതിനായി കിഫ്ബി വഴി 100 കോടി രൂപ അനുവദിക്കാനും തീരുമാനം എടുക്കുകയും ചെയ്തു.
ചോദ്യം ചെയ്തത് വിവരക്കേടിനെ
താങ്കൾ പറയും പോലെ ഞങ്ങൾ കൈ നീട്ടി പണം ചോദിച്ച് ദയാവായ്പ് തോന്നിച്ചത് കൊണ്ടല്ല പൊതുമേഖലാ സ്ഥാപനങ്ങളായ പെട്രോളിയം കമ്പനികൾ ഇടത്താവള സമുച്ചയ നിർമ്മാണം ഏറ്റെടുക്കുന്നത്. അവരുടെ പങ്കാളിത്തം ഞാൻ മറച്ചു വെച്ചിരുന്നെങ്കിൽ താങ്കളുടെ പ്രതികരണത്തിന് അർത്ഥം ഉണ്ടാകുമായിരുന്നു.ഇടത്താവള സമുച്ചയങ്ങൾ നിർമിക്കുന്നതിന് പകരമായി പമ്പുകൾക്ക് സ്ഥലം അനുവദിക്കുന്നതിന് എതിരെ രംഗത്ത് വന്ന താങ്കളുടെ സഹപ്രവർത്തകരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനാണ് താങ്കൾ ശ്രമിച്ചതെങ്കിൽ അത് നന്നായേനെ. താങ്കളുടെയും, ചെങ്ങന്നൂരിലെ ബി ജെ പി സ്ഥാനാർത്ഥിയുടെയും ചിത്രം വെച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് അഭിനന്ദനം അർപ്പിച്ചവരുടെ വിവരക്കേടിനെയാണ് ഞാൻ ചോദ്യം ചെയ്തത്.
തുരങ്കം വെക്കരുത്
സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച പദ്ധതിയിൽ പങ്കാളികളായ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളായ എണ്ണ കമ്പനികളെ അഭിനന്ദിക്കുകയാണ് നിങ്ങൾ ചെയ്തതെങ്കിൽ നിങ്ങളിലെ ചില മമ്മൂഞ്ഞുകൾ വിമർശിക്കപ്പെടുമായിരുന്നില്ല എന്നും പറയട്ടെ.കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചതോ നടപ്പാക്കുന്നതോ അല്ല ശബരിമല ഇടത്താവള സമുച്ചയ നിർമ്മാണ പദ്ധതിയെന്ന് ഇനിയെങ്കിലും മനസിലാക്കാൻ താങ്കൾക്ക് കഴിയും എന്നെനിക്കറിയാം. പക്ഷേ, താങ്കൾ അത് സമ്മതിച്ചു തരുമെന്ന മിഥ്യാധാരണ എനിക്കില്ല. എന്തായാലും, ദേവസ്വം മന്ത്രിയെന്ന നിലയിൽ ഒരഭ്യർത്ഥന മാത്രം. ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്ക് ഗുണം കിട്ടുന്ന പദ്ധതിക്ക് തുരങ്കം വെക്കാൻ ശ്രമിക്കരുത് എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കുമ്മനത്തിന് മറുപടി
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
കള്ള പോസ്റ്റുമായി സ്ഥലം വിട്ടോ.. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് വേവില്ല.. ബിജെപിക്കെതിരെ കടകംപള്ളി
എട്ടുകാലി മമ്മൂഞ്ഞ് കടകംപള്ളി തന്നെ.. ചെങ്ങന്നൂരിലെ 10 കോടി വിവാദത്തിൽ തിരിച്ചടിച്ച് കുമ്മനം