ശബരിമല തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ല, സുരക്ഷ നല്‍കുന്നുണ്ടെന്നും കടകംപള്ളി
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്‍റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിന്‍റെ സുരക്ഷയിലാണ് പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത്. കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചാല്‍ അത് ചെയ്യാമെന്നും മന്ത്രി പറഞ്ഞു. തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെയ്ക്കുന്നതിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീം കോടതിയിയുടെ നിര്‍ദ്ദേശം അനുസരിക്കാമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്ന് കടകംപള്ളി പറഞ്ഞു. തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമെന്താണെന്നും സര്‍ക്കാര്‍ സംരക്ഷിക്കാം എന്നാണ് ഉദ്ദേശിച്ചത്. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും കടകംപള്ളി പറഞ്ഞു.
ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്ന് ഇന്നലെ സുപ്രീം കോടതി പറഞ്ഞിരുന്നു. ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നെ രാജകുടുംബത്തിന് ആഭരണത്തില്‍ അവകാശമില്ലെന്നായിരുന്നു ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. ശബരിമല ക്ഷേത്രത്തിന്‍റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബം നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
ശബരിമല ക്ഷേത്രത്തിന്‍റെ ഭരണത്തിന് മാത്രമായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് മാസത്തെ സമയമായിരുന്നു കോടതി ഇതിന് നല്‍കിയത്.ഇന്നലെ കോടതി നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് കോടതി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.