പഴയകാല കാര്‍ഷിക സംസ്കാരത്തിലേക്ക് ജനങ്ങൾ മടങ്ങണം -മന്ത്രി കടകംപള്ളി
വടകര: ഉപഭോഗ സംസ്കാരത്തിന്റെ വക്താക്കളായി മാറിയ സമൂഹം ജീവിതത്തിന്റെ പഴയകാല സംസ്കാരത്തിലേക്ക് മടങ്ങണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്ക് മണിയൂർ കുന്നത്ത് കരയിൽ ആരംഭിച്ച ഹൈടെക് ഓർഗാനിക് ഫാം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ ഭക്ഷണത്തിൽ പോലും ആഗോള വൽക്കരണം എന്ന അവസ്ഥ ഉണ്ടായിരിക്കയാണ്.ഇതിൽ നിന്നും തിരിച്ചു നടത്തം ആവശ്യമാണ്.പഴയ ജീവിത രീതിയും,കാർഷികവൃത്തിയും പിന്തുടർന്നാൽ മാത്രമേ ജീവിത ശൈലീ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയുകയുള്ളൂ.ഈ വെല്ലുവിളി ഏറ്റെടുക്കാൻ സമൂഹം തയ്യാറാകണം.കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുമായിട്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാക്കാനാണ് ഹരിത കേരളം പ്രൊജക്റ്റ് നടപ്പിലാക്കുന്നത്.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ പലതും ഉണ്ടാകാമെങ്കിലും വികസന കാര്യത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും നല്ല പ്രവർത്തനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നത് സമൂഹത്തിനും നാട്ടുകാർക്കും പ്രയോജനപ്പെടുന്നത് കൊണ്ടാണ് ഇത്തരം സംരംഭങ്ങൾക്ക് സർക്കാർ സഹായം നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി കെ.എം.മനോജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പോളി ഹൗസ് ഉൽഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളിയും,ഫിഷ് പോണ്ട് ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജയപ്രഭയും നിർവ്വഹിച്ചു.ഡോ:പി.സുശീല ,ബാങ്ക് പ്രസിഡണ്ട് ഇ.അരവിന്ദാക്ഷൻ,എം .വേണുഗോപാൽ,ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.ബാലറാം,എം.കെ.ആനന്ദവല്ലി,കെ.പി.കുഞ്ഞിരാമൻ,ടി.എൻ.മനോജ് ,ടി.പി.ഗോപാലൻ ,കെ.പുഷ്പജ,സി. ഭാസ്കരൻ,പി.രേണു,കെ.പി.ബാലൻ എന്നിവർ പ്രസംഗിച്ചു.
പയംകുറ്റിമല ടൂറിസം -വാനനിരീക്ഷണ കേന്ദ്രത്തിന്റെ ടൂറിസം സാധ്യത പരിശോധിക്കും