കയ്യിലിരുന്നതും കടിച്ച് പിടിച്ചതും പോയെന്ന അവസ്ഥയാവും കുമ്മനത്തിന്റേത്, പരിഹസിച്ച് കടകംപള്ളി
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ പദവി രാജി വെച്ച ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമേ ഉളളൂ എന്നാണ് മന്ത്രി പ്രതികരിച്ചത്. കയ്യിലിരുന്നതും കടിച്ച് പിടിച്ചതും പോയെന്ന അവസ്ഥയാവും കുമ്മനത്തിന്റേത് എന്ന് കടകംപളളി പരിഹസിച്ചു.
കുതിച്ചുയർന്ന് നരേന്ദ്ര മോദി, കിതച്ച് വീണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ചിത്രത്തിലേ ഇല്ല, സർവ്വേ
മിസോറാം ഗവര്‍ണര്‍ പദവി കുമ്മനം രാജശേഖരന് കാത്ത് കാത്തിരുന്ന് കിട്ടിയ സമ്മാനമായിരുന്നു. അത് അദ്ദേഹത്തിന് നഷ്ടപ്പെടും എന്നല്ലാതെ സ്ഥാനാര്‍ത്ഥിയാവുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. കുമ്മനം വരുന്നതില്‍ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് ആശങ്കയൊന്നും ഇല്ലെന്നും കടകംപളളി സുരേന്ദ്രന് പറഞ്ഞു.
ബിജെപിക്ക് ഏറെ പ്രതീക്ഷകളുളള തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിന് വേണ്ടിയാണ് കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരുന്നത്. ആര്‍എസ്എസ് നടത്തിയ ഇടപെടലിലൂടെ പ്രധാനമന്ത്രി എടുത്ത തീരുമാനമാണ് കുമ്മനത്തെ മത്സരിപ്പിക്കുക എന്നത്. കേരളത്തിലെ ബിജെപിയും കുമ്മനത്തിനെ തിരികെ കൊണ്ട് വരാന്‍ ആവശ്യം ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്ത് ശശി തരൂര്‍ ആണ് എംപി. ഇത്തവണയും തരൂര്‍ തന്നെയാവും യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇടത് പക്ഷത്ത് നിന്നും കരുത്തനായ നേതാവ് സി ദിവാകരനാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്. കുമ്മനം രാജശേഖരന് കൂടി എത്തുന്നതോടെ കടുത്ത ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് പ്രതീക്ഷിക്കപ്പെടുന്നത്.