ക്ഷേത്രങ്ങളിൽ ശാഖാ പ്രവർത്തനം വേണ്ട; അതിന് വേറെ സ്ഥലം നോക്കണം, ക്ഷേത്രങ്ങൾ ആരാധനയ്ക്കുള്ളത്!
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെ ശാഖാപ്രവർത്തനം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രങ്ങൾ ആരാധനക്കുള്ളതാണെന്നും അവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മരട് തിരു അയിനി ക്ഷേത്രത്തില്‍ ക്ഷേത്രാചാരങ്ങള്‍ തടസ്സപ്പെടുത്തും വിധം ആർഎസ്എസ് പ്രവര്‍ത്തകര്‍ കായികാഭ്യാസങ്ങൾ നടത്തുകയും ഭക്തരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ടായിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. മരട് തിരു അയിനി ക്ഷേത്രത്തില്‍ നടന്ന സംഭവത്തിൽ ഭക്തരുടെ പരാതിയിൽ 30 ആർ എസ് എസുകാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദീപാരാധന അടക്കമുള്ള ക്ഷേത്രച്ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ക്ഷേത്രമുറ്റത്ത് ശാഖ നടത്തി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. ക്ഷേത്രങ്ങള്‍ ആരാധനയ്ക്ക് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി ആര്‍എസ്എസ് കായികാഭ്യാസവും ശാഖപ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന പരാതി വ്യാപകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിടെ ഇത്തരം സാമൂഹ്യവിരുദ്ധ - സംഘടന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത് ഭക്തരോടുള്ള വെല്ലുവിളി കൂടിയാണെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷേത്രകമ്മിറ്റിയെ മുഖവിലയ്ക്ക് എടുക്കാതെയും ഭക്തരെയും സ്ഥലവാസികളെയും ഭീഷണിപ്പെടുത്തിയും ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി ലഭിക്കുന്ന പരാതിയിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു .