തന്ത്രിക്ക് കൊടുക്കുന്നത് ദക്ഷിണയല്ല, അലവൻസ്... കണക്ക് പറഞ്ഞ് ദേവസ്വം മന്ത്രി!
തിരുവനന്തപുരം: താഴമൺ മഠത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെ രംഗത്തുവന്ന താഴമണ്‍ മഠത്തിന്റെ നടപപടിയ്ക്കെതിരെയാണ് മന്ത്രിയുടെ നടപടി. താഴമണ്‍ കുടുംബത്തിന്റെത് ഉചിതമല്ലാത്ത നടപടിയാണെന്ന് വ്യക്തമാക്കിയ കടകംപള്ളി തന്ത്രി വിശദീകരണം നല്‍കുക തന്നെ വേണമെന്നും കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി അയിത്താചാരത്തിന്റെ പ്രശ്നമടക്കം ഉയര്‍ന്ന് വരുന്ന രീതിയിലാണ് തന്ത്രി പെരുമാറിയതെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയുടെ മുന്നില്‍ പ്രതിക്കൂട്ടിലാകുന്ന വിഷയമാണത്. അത് വിശദീകരിക്കാനുള്ള ബാധ്യത തന്ത്രിക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ട്. സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ല. തെറ്റ് കണ്ടാല്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്. തന്ത്രിമാര്‍ ദേവസ്വം മാന്വല്‍ അനുസരിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തന്ത്രിമാര്‍ക്ക് അലവന്‍സ് തന്നെയാണ് കൊടുക്കുന്നത്. ഒപ്പം ടിഎ ഡിഎയും കൊടുക്കുന്നുണ്ട്. രാജഗോപാലന്‍ നായര്‍ ദേവസ്വം പ്രസിഡന്റായിരുന്ന കാലത്ത് 400 രൂപയായിരുന്നു ദിവസ അലവന്‍സ്. തന്ത്രിമാരുടെ അഭ്യര്‍ത്ഥന മാനിച്ച് അലവന്‍സ് 1400 രൂപയാക്കി. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന കാലത്ത് വീണ്ടും വര്‍ദ്ധന വരുത്തിയെന്നാണ് അറിവ്. എന്തിന്റെ പേരിലാണെങ്കിലും ദേവസ്വം ബോര്‍ഡാണ് നല്‍കുന്നത്. പിന്നെ ഭക്തജനങ്ങള്‍ കൊടുക്കുന്നുണ്ടാകും. അത് മറ്റൊരു കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.