ട്രോളൊക്കെ വെറുതെ..; പിണറായി സര്‍ക്കാര്‍ തലസ്ഥാനത്ത് നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത വികസനമെന്ന്
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം ജില്ലയിലെ പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ പണം നീക്കിവെച്ചില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ജില്ലയിലെ എംഎല്‍എമാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് കൊണ്ടാണ് ബജറ്റില്‍ തലസ്ഥാനത്തിന് കാര്യമായ പരിഗണന കിട്ടാതെ പോയതെന്നായിരുന്നു പലരുടേയും കുറ്റപ്പെടുത്തില്‍.
ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചെന്നാരോപിച്ച് ധനമന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ ബജറ്റില്‍ തിരുവനന്തപുരം ജില്ലയെ തഴഞ്ഞു എന്നത് അടിസ്ഥാന രഹിതമായ ആരോപണം ആണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു..
പിണറായി വിജയൻ സർക്കാർ
കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നത്. സർവതല സ്പർശിയായതും തലസ്ഥാനത്തിന്റെ ഭാവി സാധ്യതകളെ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതുമായ വികസനമാണ് ഇവിടെ നടപ്പിലാക്കുന്നത്.
1696 കോടി
തിരുവനന്തപുരം ജില്ലയ്ക്കാകെ 1696 കോടിയുടെ പൊതുമരാമത്തു വർക്കുകളാണ് ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 100 കോടിയുടെ കാട്ടാക്കട ജംഗ്ഷൻ വികസനമാണ് ബജറ്റ് അംഗീകരിച്ച പ്രധാന പദ്ധതി. 48 പദ്ധതികൾ 10 കോടിയ്ക്കും 50 കോടിയ്ക്കും ഇടയിലാണ്. 969 കോടിയാണ് ആകെ പദ്ധതിച്ചെലവ്. ഈ വർഷത്തെ ബജറ്റ് വിഹിതമാണിത്. മുൻവർഷങ്ങളിലേതു കൂടി കണക്കിലെടുക്കുമ്പോൾ തുക ഇനിയും എത്രയോ ഉയരും.
വിഴിഞ്ഞം തുറമുഖത്തിന്
വിഴിഞ്ഞം തുറമുഖത്തിന് 350 കോടിയാണ് ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്. മരാമത്തു പണികൾക്കു പുറമെ ബജറ്റിൽ പ്രഖ്യാപിച്ച മറ്റു പദ്ധതികളുണ്ട്. ഉദാഹരണത്തിന് ട്രാവൻകൂർ ടൈറ്റാനിയത്തിന് 21.5 കോടി രൂപ ബജറ്റിലുണ്ട്. കേരള ഓട്ടോമൊബൈൽസിന് 13.6 കോടി, തിരുവനന്തപുരം സ്പിന്നിംഗ് മില്ലിന് 6 കോടി, ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോർപറേഷന് 5 കോടി എന്നിങ്ങനെ വ്യവസായമേഖലയിൽ വകയിരുത്തലുണ്ട്.
തിരുവനന്തപുരത്തിന് അവകാശപ്പെട്ടത്
കൈത്തറി മേഖലയ്ക്ക് പ്രഖ്യാപിച്ച 153 കോടിയിൽ പകുതിയോളം തിരുവനന്തപുരത്തിന് അവകാശപ്പെട്ടതാണ്. തീരദേശ പാക്കേജിൽ 1000 കോടി രൂപയുണ്ട്. തിരുവനന്തപുരം ജില്ലയ്ക്ക് ഇതിൽ അർഹമായ വിഹിതം ലഭിക്കും. വെസ്റ്റ് കോസ്റ്റ് കനാൽ, തീരദേശ മലയോര ഹൈവേകൾ എന്നീ പദ്ധതികളിലും തിരുവനന്തപുരം ജില്ലയ്ക്ക് നല്ല പ്രാതിനിധ്യമുണ്ട്.
കിഫ്ബിയിലൂടെ
കിഫ്ബിയിലൂടെ തലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രമായി നടപ്പിലാക്കുന്ന 96 പദ്ധതികൾ ആണ്. ഇതിനായി 3008.20 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ടത് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന വികസനങ്ങളാണ്.
24 റോഡുകൾക്കായി
24 റോഡുകൾക്കായി 1,133.63 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 5 പാലങ്ങൾക്കായി 65 കോടി രൂപയും ഉള്ളൂർ, പട്ടം, ശ്രീകാര്യം ഉൾപ്പെടെ നാല് ഫ്‌ളൈ ഓവറുകൾക്കായി 316 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതികളിൽ ഒന്നായ മലയോര ഹൈവേ നിർമാണത്തിനായി 209 കോടി രൂപയാണ് തിരുവനന്തപുരത്തിന് മാത്രം അനുവദിച്ചിട്ടുള്ളത്.
കുടിവെള്ള പദ്ധതികൾക്കായി
കുടിവെള്ള പദ്ധതികൾക്കായി 544 കോടിയും ആശുപത്രി വികസനങ്ങൾക്കായി 141 കോടിയും ടെക്‌നോസിറ്റി ഐടി പാർക്കിനായി 100 കോടിയും അനുവദിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിനായി 122 കോടി രൂപയുടെ പദ്ധതി ആണ് നടപ്പിലാക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്
കടകംപള്ളി സുരേന്ദ്രന്‍
പിണറായിയുടെ നവോത്ഥാന സമിതിയില്‍ ചേര്‍ന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദുത്വം വളര്‍ത്താനെന്ന്
ജോസ് കെ മാണിയെ കൂടെ കൂട്ടാന്‍ എല്‍ഡിഎഫ് നീക്കം; ഒന്ന് പോയാല്‍ രണ്ടെണ്ണത്തിനെ പിടിക്കാന്‍ യുഡിഎഫും