കടമക്കുടി ആകെ മാറും, വാട്ടർ മെട്രോയ്ക്കൊപ്പം റോഡും വികസിക്കും..തെരുവ് വിളക്കുകളും വരും
വാട്ടർ മെട്രോ സർവ്വീസ് എത്തുന്നതോടെ കടമക്കുടി അടിമുടി മാറും. ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന പ്രകാരം ഇവിടുത്തെ റോഡുകൾ വികസിപ്പിക്കാനും തീരപ്രദേശത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും വാട്ടർ മെട്രോ തീരുമാനം കൈക്കൊണ്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കടമക്കുടി ക്ഷേത്രം മുതൽ വാട്ടർ മെട്രോ ടെർമിനൽ സ്ഥിതി ചെയ്യുന്ന കടമക്കുടി മുരിക്കൽ വരെയുള്ള 1.4 കിലോമീറ്റർ ഇടുങ്ങിയ പാത വികസിപ്പിക്കുമെന്നാണ് മെട്രോ അധികൃതർ അറിയിച്ചത്. സംരക്ഷണ ഭിത്തികൾ നിർമ്മിച്ച്, ഇന്റർലോക്ക് പേവർ ടൈലുകൾ പാകി സുഗമമായ ഗതാഗതം ഉറപ്പാക്കും. അപകടകരമായ വളവുകൾ നിവർത്തും."പിഴല സെന്റ് ഫ്രാൻസിസ് പള്ളിയിൽ നിന്ന് പളിയംതുരുത്ത് മെട്രോ സ്റ്റേഷനിലേക്കുള്ള മോശം റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

മേഖലയുടെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാൻ അത്യാവശ്യമായ പിഴല-ചെറിയ കടമക്കുടി റോഡിന്റെ വികസനം ആവശ്യപ്പെട്ട് കടമക്കുടി പഞ്ചായത്ത് കൊച്ചി മെട്രോ അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. കടമക്കുടിയെ സ്ഥിരം യാത്രാമാർഗ്ഗമാക്കാതെ ആവശ്യകത അടിസ്ഥാനമാക്കിയുള്ള ടൂറിസ്റ്റ് സേവനമായി വികസിപ്പിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പദ്ധതിയിടുന്നത്. കടമക്കുടിയുടെ ടൂറിസം വളർച്ച കൊച്ചി മെട്രോയ്ക്ക് ഗുണകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ആന്റണി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് മെട്രോ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
പിഴല-ചെറിയ കടമക്കുടി റോഡിന്റെ വികസനം ഉൾപ്പെടെയുള്ള അധിക നിർദ്ദേശങ്ങൾ കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റയെ കണ്ട് സമർപ്പിച്ചതായി ആന്റണി കൂട്ടിച്ചേർത്തു. 'ഇവിടെ താഴ്ന്ന പ്രദേശങ്ങളിൽ ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാകുന്നുണ്ട്. അതിനാൽ റോഡ് ഉയർത്തി, ഇടുങ്ങിയ കലുങ്കുകൾ പുനർനിർമ്മിച്ച്, തെരുവ് വിളക്കുകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കോടിയിലധികം രൂപയുടെ നിർദ്ദേശങ്ങൾ പഞ്ചായത്ത് കെ.എം.ആർ.എൽ.-ന് മുൻപേ സമർപ്പിച്ചിട്ടുണ്ട്. അടുത്ത മാസം കടമക്കുടി സന്ദർശിച്ച് തുടർനിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന് ബെഹ്‌റ ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്..
അതേസമയം, കൊച്ചി വാട്ടർ മെട്രോയുടെ കടമക്കുടിയിലേക്കുള്ള സർവീസ് വിപുലീകരണം ജൂണിലായിരിക്കും സാധ്യമാകുക. ടെർമിനൽ ജോലികൾ പൂർത്തിയായിട്ടും ഓർഡർ ചെയ്ത 23 കപ്പലുകളിൽ അവസാനത്തെ മൂന്നെണ്ണം കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഇനിയും വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. കൂടാതെ, പിഴല-കടമക്കുടി പാതയിലെ ഏകദേശം 40 പരമ്പരാഗത ചീനവലകളെ സംരക്ഷിക്കുന്നതിനായി വൈപ്പിൻ വഴിയോ വല്ലർപാടം വഴിയോ ആയിരിക്കും മെട്രോ സഞ്ചരിക്കുക.












Click it and Unblock the Notifications