ഭാര്യയെ ബീച്ചിലെത്തിച്ച് സുഹൃത്തുക്കളെ കാണിച്ചു, പണം വാങ്ങി! കഠിനംകുളം പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ!
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ മദ്യം കഴിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും അടക്കം 5 പേരാണ് ഇതുവരെ പിടിയിലായിരിക്കുന്നത്.
യുവതിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവ് സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ ആസൂത്രണം സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...
നേരത്തെ തന്നെ പദ്ധതി തയ്യാർ
യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താനും സുഹൃത്തുക്കളും ചേര്‍ന്ന് നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. യുവതിയും ഭര്‍ത്താവും തമ്മില്‍ നാളുകളായി അകന്ന് കഴിയുകയായിരുന്നു. എന്നാല്‍ ഒരു മാസം മുന്‍പ് ഭര്‍ത്താവ് യുവതിയെ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.
പണത്തിന് വേണ്ടി
പണത്തിന് വേണ്ടി സുഹൃത്തുക്കള്‍ക്ക് യുവതിയെ കാഴ്ച വെക്കുക എന്നതായിരുന്നു ഇയാളുടെ ഉദ്ദേശം. അതിന് വേണ്ടി യുവതിയെ സുഹൃത്തുക്കളെ കാണിക്കുന്നതിന് വേണ്ടി പലതവണ ബീച്ചില്‍ എത്തിച്ചിരുന്നു. പുതുക്കുറിച്ചി ബീച്ചിലാണ് ഭാര്യയേയും കുട്ടികളേയും രണ്ട് തവണ കൊണ്ട് പോയത്.
നാല് പേര് വീടിന് പുറത്ത്
ഈ സമയം യുവതിയെ കാണുന്നതിന് വേണ്ടി ഇയാളുടെ സുഹൃത്തുക്കള്‍ ബീച്ചിലുണ്ടായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ബീച്ചിന് സമീപത്തുളള സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് സംഭവദിവസം ഭാര്യയ്ക്ക് ഇയാള്‍ മദ്യം നല്‍കിയത്. ഈ സമയത്ത് നാല് പേര് വീടിന് പുറത്ത് കാവല്‍ നില്ക്കുന്നുണ്ടായിരുന്നു.
ഭര്‍ത്താവ് സ്ഥലത്ത് നിന്ന് മുങ്ങി
കൃത്യമായ ആസൂത്രണം പ്രകാരമാണ് കാര്യങ്ങള്‍ നീക്കിയതെന്ന് പോലീസ് സംശയിക്കുന്നു. യുവതി മദ്യലഹരിയില്‍ ഉറങ്ങിയതിന് ശേഷം ഭര്‍ത്താവ് സ്ഥലത്ത് നിന്ന് മുങ്ങി. തുടര്‍ന്നാണ് മറ്റുളളവര്‍ ഓട്ടോയുമായി എത്തി യുവതിയെ കടത്തിയത്. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി രക്ഷപ്പെട്ട് പുറത്ത് എത്തുകയായിരുന്നു. രണ്ട് യുവാക്കളാണ് ഇവരെ വഴിയില്‍ കണ്ട് രക്ഷപ്പെടുത്തിയത്.
സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങി
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി അര്ധനഗ്നയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു. സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങിയാണ് ഭര്‍ത്താവ് പീഡനത്തിന് ഒത്താശ നല്‍കിയത് എന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് പണം വാങ്ങുന്നത് താന്‍ കണ്ടതായും യുവതി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
പോക്സോ ചുമത്തിയേക്കും
അഞ്ച് വയസ്സുളള മകന്റെ മുന്നില്‍ വെച്ചാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അതിനാല്‍ പ്രതികള്‍ക്ക് മേല്‍ പോക്സോ ചുമത്തിയേക്കും. കേസ് കൊടുക്കാതിരിക്കാന്‍ യുവതിക്ക് മേല്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ യുവതിയുടെ അമ്മ അനുവദിച്ചില്ല. ഭര്‍ത്താവിന് ഒപ്പമുണ്ടായിരുന്നവരെ തനിക്ക് മുന്‍പ് കണ്ട പരിചയം ഇല്ലെന്നും യുവതി പറയുന്നു.
അതിക്രൂരമായ പീഡനം
അതിക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. തന്നേയും മകനേയും ഓട്ടോറിക്ഷയിലേക്ക് വലിച്ച് കയറ്റി ഒരു കാട്ടില്‍ കൊണ്ടുപോയാണ് ഉപദ്രവിച്ചത്. മുഖത്ത് അടിച്ചതോടെ തനിക്ക് ബോധം നഷ്ടപ്പെട്ടു. കാലില്‍ പൊള്ളിച്ചതായും മകനേയും അടിച്ചതായും യുവതി പറയുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.