കഫീൽ ഖാനെ ഒഴിവാക്കി പിണറായി സർക്കാർ.. കേരളത്തിലേക്ക് വരേണ്ടെന്ന് അവസാന നിമിഷം അറിയിപ്പ്
ദില്ലി: ഗൊരഖ്പൂര്‍ ഹീറോ ഡോക്ടര്‍ കഫീല്‍ ഖാന്‍ നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് വേണ്ടി കേരളത്തിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കഫീല്‍ ഖാനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്യുകയുമുണ്ടായി. അത് പ്രകാരം കേരളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ട് മുന്‍പ് ആ യാത്ര മുടങ്ങി.
കഫീല്‍ ഖാനോട് കേരളത്തിലേക്ക് വരേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നും അറിയിച്ചിരിക്കുന്നത്. ഇതോടെ വിമാന ടിക്കറ്റ് അടക്കം ബുക്ക് ചെയ്തിരുന്ന കഫീല്‍ ഖാന് യാത്ര റദ്ദാക്കേണ്ടി വന്നു.
ഗൊരഖ്പൂരിലെ ഹീറോ
യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ ആയിരുന്നു കഫീല്‍ ഖാന്‍. ഓക്‌സിജന്‍ ദുരന്തമുണ്ടായപ്പോള്‍ സ്വന്തമായി സിലിണ്ടറുകള്‍ എത്തിച്ച് നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ അദ്ദേഹം രക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പേര് മോശമാക്കി എന്ന കുറ്റത്തിന് കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. നിലവില്‍ ജാമ്യത്തിലാണ് കഫീല്‍ ഖാന്‍.
സേവനത്തി തയ്യാർ
കേരളത്തില്‍ നിപ്പ വൈറസ് ബാധയില്‍ മരണങ്ങള്‍ സംഭവിക്കുമ്പോള്‍ സൗജന്യ സേവനത്തിന് കഫീല്‍ ഖാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. നിപ്പ വൈറസ് മരണങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്നും രാത്രി ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും കഫീല്‍ ഖാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. സിസ്റ്റര്‍ ലിനി തനിക്ക് പ്രചോദനമാണെന്നും തന്റെ ജീവിതവും സേവനത്തിന് വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറാണെന്നും കഫീല്‍ ഖാന്‍ കുറിച്ചു.
പച്ചക്കൊടി കാട്ടി പിണറായി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണം എന്ന ആവശ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടുകയും ചെയ്തു. സഹജീവികളോട് സ്‌നേഹമുള്ള കഫീല്‍ ഖാനെ പോലുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ മുകളില്‍ നിന്നുള്ള ഉത്തരവ് ലഭിക്കട്ടേ എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്‍കിയ മറുപടി.
വരേണ്ടെന്ന് സർക്കാർ
വീണ്ടും കഫീല്‍ ഖാന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ സുപ്രണ്ടിന് മുന്നില്‍ നേരിട്ട് ഹാജരാകാനുള്ള നിര്‍ദേശം ലഭിച്ചു. ഇത് പ്രകാരം ഡോ. കഫീൽ ഖാൻ കേരളത്തിലേക്ക് തിരിക്കാനിരിക്കെയാണ് വരേണ്ടതില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്. എയിംസില്‍ നിന്നും വിദഗ്ധ സംഘം എത്തുന്നതിനാല്‍ കേരളത്തിലേക്ക് വരേണ്ടതില്ല എന്നായിരുന്നു അറിയിപ്പ്.
സംഘികളുടെ എതിർപ്പ്
എന്നാല്‍ താന്‍ വരുന്നത് സൗജന്യ സേവനത്തിന് അല്ലേ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തൃപ്തികരമായ മറുപടിയൊന്നും ലഭിച്ചില്ലെന്ന് കഫീല്‍ ഖാന്‍ പറയുന്നു. കഫീല്‍ ഖാനെ കേരളത്തിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ കഫീല്‍ ഖാനെ ഒഴിവാക്കിയിരിക്കുന്നത്.
കേരളയാത്രയിൽ എതിർപ്പ്
കേസില്‍ അകപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന കഫീല്‍ഖാന് മെഡിക്കല്‍ സേവനം ചെയ്യാന്‍ കഴിയില്ലെന്നാണ് ഉത്തര്‍പ്രദേശിലെ ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ നിലപാടെടുത്തത്. സസ്‌പെന്‍ഷനില്‍ കഴിയുന്ന കഫീല്‍ ഖാന് സ്വകാര്യ ആശുപത്രിയില്‍ അടക്കം പ്രാക്ടീസ് ചെയ്യാന്‍ സാധിക്കില്ല എന്നാണ് ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ എഡ്യുക്കേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുന്‍കൂര്‍ അനുമതി ഇല്ലാതെ കേരളത്തില്‍ പോകാന്‍ സാധിക്കില്ലെന്ന് ബിആര്‍ഡി ആശുപത്രി പ്രിന്‍സിപ്പാളും വ്യക്തമാക്കുകയുണ്ടായി.
ജോലി ചെയ്യാൻ വിലക്കില്ല
ഇതോടെ തന്നെ കേരളത്തിലേക്കുള്ള കഫീല്‍ ഖാന്റെ യാത്ര അനിശ്ചിതത്വത്തിലാവും എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. രാജ്യം വിട്ട് പുറത്ത് പോകാന്‍ മാത്രമാണ് പരോളില്‍ കഴിയുന്ന തനിക്ക് വിലക്കുള്ളതെന്ന് കഫീല്‍ ഖാന്‍ പറയുന്നു. താന്‍ മെഡിക്കല്‍ സേവനം നടത്തുന്നത് ആരും വിലക്കിയിട്ടില്ലെന്നും രോഗികളുടെ ജീവന്‍ രക്ഷിക്കുക എന്നത് ഒരു ഡോക്ടറായ തന്റെ കടമയാണെന്നും കഫീല്‍ ഖാന്‍ പറയുന്നു.