പത്തനംതിട്ടയിൽ വൻ ട്വിസ്റ്റ്; വീണ തൂത്തുവാരും, തലസ്ഥാനത്ത് കുമ്മനത്തെ മലർത്തിയടിച്ച് തരൂർ, സർവേ ഫലം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടവും പൂർത്തിയായതോടെ ഇനി തിരഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പാണ്. വോട്ടെടുപ്പ് പൂർത്തായതോടെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിൽ തുടരുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തുമെങ്കിലും അധികാരത്തിൽ എത്തില്ലെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
കേരളത്തിൽ യുഡിഎഫ് തരംഗമെന്നാണ് ദേശീയ മാധ്യമങ്ങളുടേതടക്കം സർവേകൾ പ്രവചിച്ചത്. മാതൃഭൂമിയും മനോരമയും അടക്കം കേരളത്തിലെ മുൻ നിര ചാനലുകളും യുഡിഎഫ് തരംഗമാണ് പ്രവചിച്ചത്. എന്നാൽ ഇതെല്ലാം തള്ളിക്കളയുന്നതാണ് കൈരളി ചാനലും സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസും നടത്തിയ പോസ്റ്റ് പോൾ സർവേ ഫലം.
സ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷം
കനത്ത പോരാട്ടം
കേരളത്തിൽ എൽഡിഎഫും -യുഡിഎഫും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നാണ് കൈരളി-സിഇഎസ് സർവേ പറയുന്നത്. ഇരുമുന്നണികളും 8 മുതൽ 12 വരെ സീറ്റുകൾ നേടാനാണ് സാധ്യത. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും വോട്ട് വിഹിതം വർദ്ധിപ്പിക്കുമെന്ന മറ്റ് സർവേ ഫലങ്ങളെയും കൈരളി സർവേ തള്ളിക്കളയുന്നു. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എൻഡിഎ സ്ഥാനാർത്ഥികൾ ഒരു മണ്ഡലത്തിൽ പോലും രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും സർവേ പറയുന്നു. ആകെയുള്ള 20 സീറ്റുകളിൽ 11ലും ഇടതുപക്ഷത്തിന് വിജയ സാധ്യതയുണ്ടെന്നാണ് സർവേ പറയുന്നത്.
തെക്കൻ കേരളത്തിൽ
തെക്കൻ കേരളത്തിൽ ആകെയുള്ള ആകെയുള്ള ആറ് മണ്ഡലങ്ങളിൽ നാലിലും ഇടതുപക്ഷം വിജയിക്കും. വടക്കൻ കേരളത്തിലും ഇടത് മുന്നേറ്റം ഉണ്ടാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികൾ വിജയിക്കുമെന്നാണ് സർവേ പറയുന്നത്. അതേ സമയം തിരുവനന്തപുരത്തും മാവേലിക്കരയിലും യുഡിഎഫിനാണ് വിജയസാധ്യതയെന്നും സർവേ പറയുന്നു.
ബിജെപി മൂന്നാം സ്ഥാനത്ത്
ബിജെപി ഇക്കുറി ഏറ്റവും അധികം പ്രതീക്ഷ വെച്ചു പുലർത്തുന്ന മണ്ഡലങ്ങളാണ് പത്തനംതിട്ടയും തിരുവനന്തപുരവും. തിരുവനന്തപുരത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവേകളും പ്രവചിക്കുന്നത്. എന്നാൽ കുമ്മനം മൂന്നാം സ്ഥാനത്താകുമെന്നാണ് കൈരളി-സിഇഎസ് സർവേയുടെ പ്രവചനം. ത്രികോണ മത്സരം നടന്ന പത്തനംതിട്ടയിലും ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്ന് സർവേ പറയുന്നു.
ഇടതുപക്ഷം രണ്ടാമത്.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് സർവേ പറയുന്നത്. ഇടതുപക്ഷത്തിന്റെ സി ദിവാകരൻ രണ്ടാം സ്ഥാനത്തെത്തും. ശശി തരൂർ 36.5 ശതമാനം വോട്ട് നേടുമെന്നും സി ദിവാകരൻ 32.2 ശതമാനം വോട്ട് നേടുമെന്നും സർവേ പറയുന്നു. കുമ്മനം രാജശേഖരൻ 29.7 ശതമാനം വോട്ട് നേടുമെന്നുമാണ് സർവേ പ്രവചിക്കുന്നത്.
പത്തനംതിട്ടയിൽ വീണ
പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജ് വിജയിക്കുമെന്നാണ് സർവേ പറയുന്നത്. നേരിയ ഭൂരിപക്ഷത്തിലാകും വീണാ ജോർജിന്റെ വിജയം. യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണി രണ്ടാം സ്ഥാനത്തെത്തുമ്പോൾ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നും സർവേ പറയുന്നു. വീണാ ജോർജിന് 34.6 ശതമാനവും ആന്റോ ആന്റണിക്ക് 34.3 ശതമാനവും വോട്ടാണ് പ്രവചിക്കുന്നത്. കെ സുരേന്ദ്രൻ 29.2 ശതമാനം വോട്ട് നേടുമെന്നും സർവേ പറയുന്നു.
ആലപ്പുഴയിൽ ഇടതുക്ഷം
ആലപ്പുഴയിൽ ഇടത് സ്ഥാനാർത്ഥി ആരിഫ് വിജയിക്കുമെന്നാണ് സർവേ പറയുന്നത്. മാവേലിക്കരയിലാകട്ടെ കൊടിക്കുന്നിൽ സുരേഷ് വിജയം ആവർത്തും. കനത്ത പോരാട്ടം നടന്ന കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനെ മറികടന്ന് കെ എൻ ബാലഗോപാൽ വിജയിക്കുമെന്നാണ് സർവേ പറയുന്നത്.
മധ്യകേരളത്തിൽ തിരിച്ചടി
മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടി ഉണ്ടാകുമെന്നാണ് സർവേ പറയുന്നത്. ആറ് സീറ്റുകളിൽ രണ്ടിടത്ത് മാത്രമാണ് എൽഡിഎഫിന് ജയസാധ്യതയുള്ളത്. ആലത്തൂരിൽ പികെ ബിജുവിനെ മറികടക്കാൻ രമ്യാ ഹരിദാസിനാകില്ലെന്നാണ് സർവേ പറയുന്നത്. തൃശൂരിൽ രാജാജി അട്ടിമറി വിജയം നേടും. അതേ സമയം ചാലക്കുടിയിലും, എറണാകുളത്തും, ഇടുക്കിയിലും, കോട്ടയത്തും യുഡിഎഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.
ആലത്തൂരിൽ പികെ ബിജു തന്നെ
രമ്യാ ഹരിദാസിലൂടെ ആലത്തൂർ പിടിക്കാമെന്ന യുഡിഎഫിന്റെ മോഹങ്ങൾക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് കൈരളി- സിഇഎസ് സർവേ പറയുന്നത്. അതേ സമയം പികെ ബിജുവിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ രമ്യാ ഹരിദാസിനായിട്ടുണ്ടെന്നാണ് സർവ പറയുന്നത്. പികെ ബിജുവിന് 42.6 ശതമാനം വോട്ടും രമ്യാ ഹരിദാസിന് 41.4 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. എൻഡിഎ ഇവിടെ 3.7 ശതമാനം വോട്ട് നേടുമെന്നും സർവേ പറയുന്നു.
താരങ്ങൾക്ക് തോൽവി
ചാലക്കുടിയിൽ ഇന്നസെന്റും തൃശൂരിൽ സുരേഷ് ഗോപിയും പരാജയപ്പെടുമെന്നാണ് സർവേ പറയുന്നത്. തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപനെ പരാജയപ്പെടുത്തി രാജാജി മാത്യൂ തോമസ് വിജയിക്കും. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. എൽഡിഎഫ് 39.2 ശതമാനം വോട്ട് നേടുമ്പോൾ യുഡിഎഫ് 37.1 ശതമാനം വോട്ട് നേടും. എൻഡിഎയ്ക്ക് 21.6 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ പറയുന്നു.
ചാലക്കുടിയിലും എറണാകുളത്തും
ചാലക്കുടിയിൽ സിറ്റിംഗ് എംപി ഇന്നസെന്റിനും എറണാകുളത്ത് പി രാജീവിനും കാലിടറുമെന്നാണ് സർവേ പറയുന്നത്. സിപിഎമ്മിന് അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ പി രാജീവ് വോട്ട് വിഹിതം ഉയർത്തുമെങ്കിലും വിജയിക്കാനാവില്ല. യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനാണ് ഇവിടെ സാധ്യത കൽപ്പിക്കുന്നത്. പി രാജീവ് 29 ശതമാനം വോട്ട് നേടുമ്പോൾ ഹൈബി ഈഡൻ 39.6 ശതമാനം വോട്ട് നേടുമെന്ന് സർവേ പറയുന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കോട്ടയത്ത് കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും മികച്ച വിജയം നേടുമെന്ന് സർവേ പറയുന്നു.
ലോക്സഭ
തിരഞ്ഞെടുപ്പ്
2019:
വൺ
ഇന്ത്യ
ഇലക്ഷൻ
സ്പെഷൽ
പേജ്
കാണൂ