ദിലീപിന് കൈരളി വക ഹാപ്പി ബര്‍ത്ത്‌ഡേ... പൊങ്കാലയിട്ട് പാര്‍ട്ടിക്കാര്‍; ഒടുവില്‍ പിന്‍വലിച്ച് ചാനല്‍
തിരുവനന്തപുരം/കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ വിചാരണ പോലും ഇപ്പോള്‍ വിവാദത്തില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടെയാണ് ദിലീപിന്റെ ജന്മദിനവും എത്തുന്നത്.
കാവ്യയും നാദിർഷയുമെത്തി, പ്രോസിക്യൂട്ടർ എത്തിയില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപ്പെട്ടു
ഒട്ടുമിക്ക വിനോദ ചാനലുകളിലും ദിലീപിന് ജന്മദിനാശംസ നേര്‍ന്നിട്ടുണ്ട്. അതിന്റെ കൂട്ടത്തില്‍ കൈരളി ടിവിയും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ദിലീപിന് ജന്മദിനാശംസകള്‍ നേര്‍ന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം ശക്തമായി പ്രതിഷേധിച്ചു. ഒടുവില്‍ കൈരളിയ്ക്ക് ആ പോസ്റ്റര്‍ തന്നെ പിന്‍വലിക്കേണ്ടി വന്നു. വിശദാംശങ്ങള്‍...
ദിലീപിന്റെ പിറന്നാള്‍
നടന്‍ ദിലീപിന്റെ ജനനത്തീയ്യതി 1967 ഒക്ടോബര്‍ 27 ആണ്. മലയാളത്തിന്റെ ജനപ്രിയ താരം എന്നായിരുന്നു ദിലീപ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപിന്റെ പ്രതിച്ഛായയ്ക്ക് വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.
53 വയസ്സ്
ഒക്ടോബര്‍ 27 ന് ദിലീപിന് 53 വയസ്സ് തികഞ്ഞിരിക്കുകയാണ്. സുരേഷ് ഗോപിയെ പോലുള്ള ഒരുപാട് പ്രമുഖര്‍ ദിലീപിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. അങ്ങനെയാണ് കൈരളി ടിവിയും അവരുടെ ഫേസ്ബുക്ക് പേജില്‍ ദിലീപിന് ആശംസ നേര്‍ന്നുകൊണ്ട് ഒരു പോസ്റ്റിട്ടത്.
പാര്‍ട്ടി ചാനല്‍
സിപിഎമ്മിന്റെ പാര്‍ട്ടി ചാനല്‍ എന്നാണ് കൈരളി അറിയപ്പെടുന്നത്. പാര്‍ട്ടി അക്കാര്യം അംഗീകരിക്കുന്നില്ലെങ്കിലും, സിപിഎമ്മിന്റെ നേതൃത്വത്തില്‍ തന്നെ ആയിരുന്നു ചാനലിന്റെ ഓഹരി സമാഹരണവും മറ്റ് കാര്യങ്ങളും എല്ലാം നടന്നത്. സിപിഎം നിയന്ത്രണത്തില്‍ തന്നെയാണ് ഇപ്പോഴും കൈരളി.
എന്തിന് വേണ്ടി
എന്തിന് വേണ്ടിയാണ് ഇത്തരം ഒരു ആശംസ നല്‍കുന്നത് എന്നായിരുന്നു പലരുടേയും ചോദ്യം. ഇത് വേണ്ടിയിരുന്നില്ല എന്നും വൃത്തികെട്ട പരിപാടി ആയിപ്പോയി എന്നും പലരും അതിന് താഴെ കമന്റ് ചെയ്തു. രൂക്ഷ വിമര്‍ശനങ്ങള്‍ വേറേയും ഉണ്ടായി.
പോസ്റ്റ് പിന്‍വലിച്ചു
സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ കൈരളിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് ആ പോസ്റ്റ് റിമൂവ് ചെയ്തു. ഒരു മണിക്കൂറോളം സമയം ഈ പോസ്റ്റ് അവിടെ ഉണ്ടായിരുന്നു.
എന്തുകൊണ്ട് പ്രതിഷേധം
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും പോലീസും ഒരു വിഭാഗത്തിന്റെ വിമര്‍ശനത്തിനും വിധേയമായിരുന്നു. അതിനേക്കാളുപരി, എത്ര വലിയവനാണെങ്കില്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും എന്നൊരു തോന്നലുണ്ടാക്കാന്‍ ദിലീപിന്റെ അറസ്റ്റ് വഴിയൊരുക്കി എന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
വിചാരണ
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയും വിവാദത്തിലാണ് ഇപ്പോള്‍. വിചാരണ കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ അതി രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിചാരണ നിര്‍ത്തിവയ്ക്കണം എന്ന പ്രോസിക്യൂഷന്റെ ആവശ്യം പിന്നീട് കോടതി തള്ളുകയും ചെയ്തിരുന്നു.
പുനരാരംഭിക്കുന്നു
കേസില്‍ വിചാരണ തുടരാന്‍ തന്നെയാണ് കോടതി നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം നടിയും ദിലീപിന്റെ ഭാര്യയും ആയ കാവ്യ മാധവനും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. ദിലീപിന്റെ സുഹൃത്തും നടനും സംവിധായകനും ഗായകനും ആയ നാദിര്‍ഷായും കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷന്‍ വിഭാഗം ഹാജരാകാതിരുന്നതിനാല്‍ വിചാരണ നടന്നിരുന്നില്ല.
Recommended Video