കലാഭവൻ മണിയുടെ മരണത്തിൽ നുണ പരിശോധനയ്ക്ക് തയ്യാർ, ജാഫർ ഇടുക്കി അടക്കമുളളവർ കോടതിയിൽ
കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയ്യാറെന്ന് സുഹൃത്തുക്കള്‍ അടക്കമുളള ഏഴ് പേര്. നടന് ജാഫര്‍ ഇടുക്കി, സാബു എന്നിവര്‍ അടക്കമുളളവരാണ് നുണ പരിശോധന നടത്താന്‍ തയ്യാറാണ് എന്ന് കോടതിയെ അറിയിച്ചത്. കലാഭവന്‍ മണിയുടെ മരണശേഷം കുടുംബത്തില്‍ നിന്നുളളവര്‍ അടക്കം സുഹൃത്തുക്കള്‍ക്ക് നേരെ സംശയം പ്രകടിപ്പിച്ചിരുന്നു. എറണാകുളം സിജെഎം കോടതിയെ ആണ് ഇവര്‍ നുണപരിശോധനയ്ക്ക് സമ്മതമാണെന്ന് അറിയിച്ചത്.
ജാഫര്‍ ഇടുക്കിയേയും സാബുവിനേയും കൂടാതെ ജോബി സെബാസ്റ്റിയന്, അരുണ്‍ സിഎ, എംജി വിപിന്‍, കെസി മുരുകന്, അനീഷ് കുമാര്‍ എന്നിവരും നുണപരിശോധനയ്ക്ക് തയ്യാറെന്ന് കോടതിയെ അറിയിച്ചു. നുണ പരിശോധന മാത്രമല്ല എന്ത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി പ്രതികരിച്ചു. ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തീരുമാനമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇതെന്നും ജാഫര്‍ പറഞ്ഞു.
കലാഭവന്‍ മണിയുടെ മരണം നിലവില്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. കുടുംബമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട്. മണിയുടേത് അസ്വാഭാവിക മരണമാണ് എന്നാണ് സിബിഐയുടെ കുറ്റപത്രം. എന്നാല്‍ കുറ്റപത്രത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. നുണ പരിശോധനയ്ക്ക് തയ്യാറാകാന്‍ സിബിഐ നേരത്തെ തന്നെ ജാഫര്‍ അടക്കമുളളവരോട് ആവശ്യപ്പെട്ടിരുന്നു. സമ്മതമാണോ എന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ട് കോടതി ഇവര്‍ക്ക് നോട്ടീസും അയയ്ക്കുകയുണ്ടായി.
ഈ മാസമോ അടുത്ത മാസമോ ഇവര്‍ 7 പേരേയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. 2016 മാര്‍ച്ച് 6ന് ആണ് കേരളത്തെ ഞെട്ടിച്ച് കൊണ്ട് മണിയുടെ മരണ വാര്‍ത്ത പുറത്ത് വന്നത്. വീടിന് സമീപത്തുളള പാടിയില്‍ മരിച്ച് കിടക്കുന്ന നിലയില്‍ മണിയെ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ വ്യാജ മദ്യത്തിന്റെയും കീടനാശിനിയുടേയും അംശമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.