'തൊലിയുരിയുന്നത് പോലെ മാഷ് കളിയാക്കും', കലാഭവൻ മണിക്ക് നേരിട്ട ജാതി അധിക്ഷേപം വെളിപ്പെടുത്തി വിനയൻ
അധ്യാപകരില്‍ നിന്നും ജാതീയമായ അധിക്ഷേപം അടക്കം നേരിട്ടതിന് പിന്നാലെ കെട്ടിടത്തില്‍ നിന്നും ചാടി ബിഡിഎസ് വിദ്യാര്‍ത്ഥിയായ നിതിന്‍രാജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആരോപണ വിധേയരായ അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടായേക്കും.
അതിനിടെ നടൻ കലാഭവൻ മണിക്കും പഠനകാലത്ത് അധ്യാപകരിൽ നിന്നും ജാതി അധിക്ഷേപം നേരിട്ടിരുന്നു എന്നുളള സംവിധായകൻ വിനയന്റെ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. കരുമാടിക്കുട്ടന്റെ ലൊക്കേഷനിൽ വെച്ചാണ് കലാഭവൻ മണി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത് എന്ന് വിനയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വിനയൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ നേരത്തേ കലാഭവൻ മണി പറഞ്ഞ വാക്കുകൾ ഓർത്തു പോയി. മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു.. കുട്ടനാട്ടിലെ അധസ്ഥിതനായ ചെറുമന്റെ കഥയായിരുന്നല്ലോ ആ സിനിമയിൽ പറഞ്ഞത്..

ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്കഷനിടയിൽ മണി പറഞ്ഞു.. "ഇപ്പൊ നമ്മുടെ നാട്ടിൽ ജാതിയുടെം നിറത്തിന്റേം പേരിൽ വേർതിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ.. പക്ഷെ ഒരു പ്രശ്നമുണ്ടു സാറേ.. അന്ന് ക്ളാസിൽ പരീക്ഷേടെ റിസൾട്ട് വരുമ്പോൾ എനിക്കെന്നും മാർക്കു കുറവാരിക്കും.. മിക്കവാറും ഞാൻ സംപൂജ്യനാണ്.. മാർക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും..
പക്ഷെ ഞങ്ങൾ ചിലരെ മാത്രം മാഷ് ശകാരിക്കില്ല, പകരം കളിയാക്കും.. തൊലി ഉരിക്കുന്ന കളിയാക്ക്.. മറ്റു കുട്ടികൾ അതു കേട്ടു പരിഹസിച്ചു ചിരിക്കമ്പോൾ മാഷും ചിരിക്കും.. പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷു പറയുന്നേ.. അതുകേൾക്കമ്പോ വല്ലാത്ത സങ്കടം തോന്നും.." ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട്.. മണിയുടെ തനതായ ശൈലിയിൽ ഇതു കേൾക്കുമ്പോൾ ആരുടേം മനസ്സു നൊമ്പരപ്പെട്ടു പോകും..
ഡെന്റൽ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവാർത്ത കേട്ടപ്പോൾ മണി പറഞ്ഞ കാര്യം മനസ്സിലേക്ക് ഓടിവന്നു.. നമ്മൾ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പഴും ജീവിക്കുന്നത്.. നവോത്ഥാനോം പൂരോഗമനോം ഒക്കെ പ്രസംഗിക്കുകേം,എഴുതുകേം, പഠിപ്പിക്കുകേം ചെയ്യുന്നവർ അതു സ്വന്തം മനസ്സിൽ കൂടി ഉൾക്കൊള്ളണ്ടേ? നമ്മുടെ സമൂഹത്തിൽ ചേർത്തു പിടിക്കപ്പെടേണ്ടവരാണ് ദളിതരും പട്ടിക വിഭാഗവും ആദിവാസികളുമൊക്കെ.. സാമൂഹ്യപരമായി ആ വിഭാഗം അതർഹിക്കുന്നു.. പ്രിയ നിതിൻരാജിന് ആദരാഞ്ജലികൾ..''












Click it and Unblock the Notifications