മണിയെ അധിക്ഷേപിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്.. മണിയുടെ കുടുംബം നിയമനടപടിക്ക്!
കോഴിക്കോട്: ജീവിച്ചിരുന്നപ്പോഴോ മരിച്ചതിന് ശേഷമോ നടന്‍ കലാഭവന്‍ മണിയെക്കുറിച്ച് സിനിമയ്ക്ക് അകത്ത് നിന്നോ പുറത്ത് നിന്നോ ആരും മോശമായി പറയുന്നത് കേരളം കേട്ടിട്ടില്ല. ഓട്ടോക്കാരന്‍ മണി തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായിട്ടും സ്വന്തം മണ്ണിനേയും നാടിനേയും നാട്ടുകാരേയും സ്‌നേഹിച്ചിരുന്ന ആളായിരുന്നു കലാഭവന്‍ മണി.
കലാഭവന്‍ മണിയുടെ മരണത്തില്‍ കുടുംബം ഉന്നയിച്ച അസ്വാഭാവികതയുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് സംവിധായകനായ ശാന്തിവിള ദിനേശ് മണിയെ അപമാനിച്ച് രംഗത്ത് വന്നത്. ശാന്തിവിള ദിനേശിന് എതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം.
മണിയെ അപമാനിച്ച് സംവിധായകൻ
മംഗളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് കലാഭവന്‍ മണിയെ അപമാനിച്ച് സംസാരിച്ചത്. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തത് പലതും ചെയ്തു എന്നൊക്കെയാണ് ശാന്തിവിളി ദിനേശ് പറഞ്ഞത്. ശാന്തിവിള ദിനേശ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്: മണിയെ ആദ്യമായും അവസാനമായും അങ്ങോട്ട് കട്ട് ചെയ്യുന്ന ആള്‍ ഞാനായിരിക്കും. വെട്ടം സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചിത്രാഞ്ജലിയില്‍ നടക്കുമ്പോഴാണ് മണിയോട് കഥ പറയുന്നത്. മണി ഏറ്റവും അധികം മാര്‍ക്കറ്റ് വാല്യുവില്‍ നില്‍ക്കുന്ന സമയത്തായിരുന്നു അത്. കഥ കേട്ട ശേഷം മണി ഒരു പ്രതിഫലം പറഞ്ഞു. താന്‍ തര്‍ക്കിക്കാന്‍ നിന്നില്ല. എല്ലാം പറഞ്ഞാണ് തങ്ങള്‍ പിരിഞ്ഞത്.
മണി അഹങ്കാരി
പക്ഷേ താന്‍ മാക്ടയുടെ ജനറല്‍ ബോഡിയില്‍ കാശ് മുടക്കുന്ന നിര്‍മ്മാതാക്കളുടെ കൂടെയാണ് നില്‍ക്കേണ്ടതെന്നും അല്ലാതെ താരങ്ങളുടെ പിറകേ പോവുകയല്ല വേണ്ടതെന്നും പ്രസംഗിച്ചു. ആ പ്രസംഗം ഷാജി കൈലാസ് ഫോണിലൂടെ ഹൈദരാബാദിലുള്ള മണിക്ക് കേള്‍പ്പിച്ച് കൊടുത്തു. പ്രസംഗം കഴിഞ്ഞപ്പോള്‍ മണി ഫോണ്‍ വഴി വളരെ മോശമായി സംസാരിച്ചു. എന്നാല്‍ താന്‍ എന്ത് പ്രസംഗിക്കണം എന്ന് മണിയല്ല തീരുമാനിക്കേണ്ടത് എന്ന് മറുപടി നല്‍കി. തന്റെ സിനിമയില്‍ അഭിനയിക്കുമോ എന്ന കാര്യം പിന്നീട് പറയാമെന്ന് മണി പറഞ്ഞുവെങ്കിലും അന്ന് തന്നെ താന്‍ മണിയെ ഒഴിവാക്കി. പിന്നീടങ്ങോട്ടും മണി അഹങ്കാരി തന്നെയായിരുന്നുവെന്നും ശാന്തിവിള ദിനേശ് വിവാദ അഭിമുഖത്തില്‍ പറയുന്നു.
ചെയ്യാൻ പാടില്ലാത്തതെല്ലാം ചെയ്തു
മണി സ്റ്റേജില്‍ വെച്ച് എല്ലായ്‌പ്പോഴും ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കുകയും കണ്ണീര്‍ പൊഴിക്കുകയും ഒരുപാട് പേരോട് കൂലിപ്പണിക്ക് പോയതിന്റെയും മണലൂറ്റാന്‍ പോയതിന്റെയും ഇന്നലെകളെക്കുറിച്ച് പറയുകയും ചെയ്യും സമ്പന്നനായപ്പോള്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ലാത്തത് ഉണ്ടോ അതൊക്കെ ചെയ്ത ഒരാളാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഫോറസ്റ്റ് റേഞ്ചര്‍മാരെ മണി തല്ലിയ കേസില്‍ ചാനല്‍ച്ചര്‍ച്ചയില്‍ മണിക്ക് വേണ്ടി സംസാരിച്ച സെന്‍കുമാറിനോട് പുച്ഛം തോന്നി. മോഹന്‍ലാലോ ജയറാമോ ആയിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ പ്രശ്‌നമാക്കില്ലായിരുന്നുവെന്ന്. ജാതീയമായി സംസാരിച്ചതോടെ തനിക്ക് പുച്ഛം തോന്നി.
പരാതിയുമായി കുടുംബം
ചാലക്കുടിയില്‍ പോലീസ് സ്‌റ്റേഷന്‍ പണിത് കൊടുത്ത മണി പോലീസുകാരനെ തല്ലിയിട്ടുണ്ട്. ബുള്ളറ്റില്‍ പോയപ്പോള്‍ തടഞ്ഞതിനാണ് യൂണിഫോമിട്ട പോലീസുകാരനെ തല്ലിയത്. അന്ന് പോലീസുകാരനൊപ്പമായിരുന്നു സെന്‍കുമാര്‍ നില്‍ക്കേണ്ടിയിരുന്നത് എന്നതടക്കമുള്ള കാര്യങ്ങളാണ് ശാന്തിവിള ദിനേശ് അഭിമുഖത്തില്‍ പറഞ്ഞത്. ശാന്തിവിള ദിനേശിന് എതിരെ മന്ത്രി എകെ ബാലന് നേരിട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് കലാഭവന്‍ മണിയുടെ കുടുംബം. മണിയെ അപമാനിച്ചതിനെതിരെ സാംസ്‌ക്കാരിക വകുപ്പിന് ഇ മെയില്‍ വഴി പരാതി നല്‍കിയിട്ടുണ്ട്. താരസംഘടനയായ അമ്മയിലും പരാതിപ്പെട്ടിട്ടുണ്ട്. മാത്രമല്ല നടന്‍ മമ്മൂട്ടിക്ക് വാട്‌സ്ആപ്പ് വഴിയും പരാതി അയച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പിന്നിൽ ഗൂഢാലോചന
മരിച്ചു പോയ കലാഭവന്‍ മണിയെ ഇത്തരത്തില്‍ അപമാനിക്കുന്നതിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരം അവഹേളനങ്ങള്‍ക്ക് കാരണം. അല്ലാതെ പ്രകോപനമൊന്നും കൂടാതെ മരിച്ച് പോയ ഒരാളേക്കുറിച്ച് ഇത്തരത്തില്‍ സംസാരിക്കേണ്ട കാര്യമില്ലല്ലോ. ഇത്തരം അവഹേളനങ്ങള്‍ക്ക് പിന്നിലാരോ ഉണ്ടെന്നും എന്നാല്‍ അവരുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും രാമകൃഷ്ണന്‍ പറയുന്നു. മണി ജീവിച്ചിരുന്നപ്പോഴോ മണിക്കെതിരെ കേസുകള്‍ വന്നപ്പോഴോ പ്രതികരിക്കാത്ത വ്യക്തി ഇപ്പോള്‍ ഇത്ര മോശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെ ലക്ഷ്യം അന്വേഷണ വിധേയമാക്കണമെന്നാണ് രാമകൃഷ്ണന്‍ ആവശ്യപ്പെടുന്നത്.
വീഡിയോ കാണാം
ശാന്തിവിള ദിനേശ് മംഗളം പരിപാടിയിൽ മണിക്കെതിരെ സംസാരിക്കുന്നു
എട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു! കുറ്റപത്രത്തിലെ വിവരങ്ങൾ നടുക്കും
ശ്രീജിത്ത് കൊല്ലപ്പെട്ടത് വിവാഹവാർഷികത്തിന് തൊട്ട് മുൻപ്.. മരണക്കിടക്കയിൽ ആവശ്യപ്പെട്ടത് ഒരുകാര്യം!