ദിലീപിനെ പുറത്താക്കിയത് താനടക്കം ചേർന്ന്.. മമ്മൂട്ടിക്കും പൃഥ്വിരാജിനും പങ്കില്ല.. വെളിപ്പെടുത്തൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ ഇരട്ടത്താപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ആദ്യഘട്ടത്തില്‍ ഇരയ്‌ക്കൊപ്പവും കുറ്റാരോപിതന് ഒപ്പവും എന്നതായിരുന്നു അമ്മയുടെ നിലപാട്. എന്നാല്‍ ദിലീപിന്റെ അറസ്റ്റോടെ പ്രതിരോധത്തിലായ അമ്മ ട്രഷറര്‍ സ്ഥാനത്ത് നിന്നും നടനെ നീക്കി തല്‍ക്കാലം മുഖം രക്ഷിച്ചു. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതോടെ അമ്മയിലെ പുറത്താക്കല്‍ വീണ്ടും ചര്‍ച്ചയായി. ദിലീപിനെ പിന്തുണയ്ക്കുന്നവരില്‍ ഒരാള്‍ കൂടിയായ നടന്‍ ഷാജോണ്‍ ഇക്കാര്യത്തില്‍ ചില വെളിപ്പെടുത്തല്‍ നടത്തുന്നു.
ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിൽ സമ്മര്‍ദ്ദം? പോലീസിൽ നിന്ന് വെളിപ്പെടുത്തൽ
നടിയെ കേസിൽ നിന്നും അപമാനിച്ച് പിന്തിരിപ്പിക്കാൻ ശ്രമം.. പിസി ജോർജിന് രണ്ട് വർഷം വരെ അഴിയെണ്ണാം
ദിലീപിനെ പുറത്താക്കിയ തീരുമാനം
മനോരമ ന്യൂസിലെ നേരെ ചൊവ്വെ എന്ന അഭിമുഖ പരിപാടിയിലാണ് ദിലീപിനെ പുറത്താക്കിയ അമ്മയുടെ നടപടിയില്‍ പ്രതികരണവുമായി ഷാജോണ്‍ രംഗത്ത് വന്നിരിക്കുന്നത്. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായ ഷാജോണ്‍ കൂടി ചേര്‍ന്ന യോഗത്തിലായിരുന്നു ദിലീപിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
ഗണേഷിന്റെ തീരുമാനം
ദിലീപിനെ പൃഥ്വിരാജിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി മമ്മൂട്ടിയാണ് പുറത്താക്കിയതെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. അമ്മയുടെ നിയമ പ്രകാരം ദിലീപിനെ പുറത്താക്കാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞത് അടിസ്ഥാന രഹിതമാണ് എന്നുമായിരുന്നു ഗണേഷ് പറഞ്ഞത്.
തീരുമാനം കൂട്ടായത്
എന്നാല്‍ ദിലീപിനെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കാനും അമ്മയുടെ പ്രഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനുമുള്ള തീരുമാനം കൂട്ടായി എടുത്തതാണ് എന്ന് ഷാജോണ്‍ പറയുന്നു. മുഴുവന്‍ പേരുടേയും അഭിപ്രായം ആരാഞ്ഞിരുന്നു.
പൃഥ്വിക്കും മമ്മൂട്ടിക്കും പങ്കില്ല
പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമായിരുന്നു അതെന്ന പ്രചാരണം തെറ്റാണെന്നും ഷാജോണ്‍ ചൂണ്ടിക്കാണിക്കുന്നു. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തെ താനടക്കമുള്ളവര്‍ പിന്തുണച്ചുവെന്നും ഷാജോണ്‍ പറയുന്നു.
ആ തീരുമാനം തെറ്റ്
അതേസമയം അന്നെടുത്ത തീരുമാനം തെറ്റാണെന്ന് ഇപ്പോള്‍ സംശയിക്കുന്നുവെന്നും കലാഭവന്‍ ഷാജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു. ദിലീപിനെ പുറത്താക്കിയ ആ തീരുമാനം പുനപരിശോധിക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും ഷാജോണ്‍ പറഞ്ഞു.
സംഘടന ചരിത്രപരം
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെട്ട വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ഷാജോണ്‍ അഭിപ്രായപ്പെട്ടു. അത്തരമൊരു സംഘടനയുടെ രൂപീകരണം ചരിത്രപരമാണ്.
ദിലീപിന് പിന്തുണ
രാമലീല അടക്കം നിരവധി ചിത്രങ്ങളില്‍ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ള കലാഭവന്‍ ഷാജോണ്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ ദിലീപിനെ സന്ദര്‍ശിച്ച പ്രമുഖരുടെ കൂട്ടത്തില്‍ ഷാജോണുമുണ്ട്.
സിനിമയിൽ സജീവം
85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം നേടി തിരികെ വന്ന ദിലീപ് വീണ്ടും സിനിമാ രംഗത്ത് സജീവമാകുകയാണ്. അതിനിടെയാണ് അമ്മയിലെ അംഗത്വം വീണ്ടും ചര്‍ച്ചയാവുന്നത്. ഫ്യൂയോക് ദിലീപിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചെടുത്തിരുന്നു.
തിരികെ വരാൻ ഉദ്ദേശിക്കുന്നില്ല
എന്നാല്‍ ഫിയോക്കിന്റെതല്ല, ഒരു സംഘടനയുടെ സ്ഥാനത്തേക്കും തിരികെ വരാന്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് ദിലീപ് നിലപാട് അറിയിച്ചത്. അമ്മയിലെ അംഗമല്ലാത്ത ഒരു നടന്റെ സിനിമ ഹിറ്റാവുന്നത് മലയാള സിനിമാ ചരിത്രത്തിലാദ്യമാണ്.
തിരിച്ചെടുക്കണമെന്ന് ആവശ്യം
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന് ഒളിഞ്ഞും തെളിഞ്ഞും പലരും ആവശ്യപ്പെട്ടുകഴിഞ്ഞു. അമ്മ പ്രസിഡണ്ട് ഇന്നസെന്റിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ പരിഹാസ രൂപേണ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.
അഭിപ്രായം തേടിയിരുന്നു
അമ്മ എക്‌സ്യിക്കൂട്ടീവ് അംഗവും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ രമ്യാ നമ്പീശന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയുണ്ടായി. താനുള്‍പ്പെടെ ഉള്ള അംഗങ്ങളില്‍ നിന്നും അഭിപ്രായം തേടിയ ശേഷമായിരുന്നു ദിലീപിനെ പുറത്താക്കിയത് എന്നാണ് രമ്യ പറഞ്ഞത്.
മാപ്പ് പറഞ്ഞ് തിരിച്ചെടുക്കണം
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് നിരപരാധിയാണ് എന്ന് കണ്ടെത്തുകയാണ് എങ്കില്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അമ്മയിലേക്ക് തിരിച്ചെടുക്കണമെന്നും രമ്യ പറയുകയുണ്ടായി. കൊല്ലം തുളസി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.