ബാലഭാസ്കറിന്റേത് അപകടമരണമല്ല; കൂടുതൽ വെളിപ്പെടുത്തലുകൾ പിന്നീടെന്ന് കലാഭവൻ സോബി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മിമിക്രി കലാകാരനായ കലാഭവൻ സോബി മൊഴി നൽകി. ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് സോബി വെളിപ്പെടുത്തി. അതിന് പിന്നിലെ കാരണങ്ങൾ ക്രൈം ബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും മൊഴി നൽകിയ ശേഷം സോബി പ്രതികരിച്ചു.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾക്ക് ശേഷം താൻ ഭീഷണി നേടിടുന്നുണ്ടെന്നും കൊച്ചിയിൽ എത്തിയ ശേഷം ബാക്കി കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും സോബി പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് പത്ത് മിനിറ്റിനുള്ളിൽ എത്തിയപ്പോൾ രണ്ട് പേർ അപകടസ്ഥലത്ത് നിന്നും രക്ഷപെടുന്നത് കണ്ടുവെന്നാണ് സോബിയുടെ വെളിപ്പെടുത്തൽ. 25 വയസ് തോന്നിക്കുന്ന ഒരാൾ സംഭവസ്ഥലത്ത് നിന്നും ഓടിപ്പോകുന്നതാണ് കണ്ടത്. മറ്റൊരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് കാലുകൊണ്ട് തുഴഞ്ഞ് പോകുന്നതും കണ്ടുവെന്ന് സോബി വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യം താൻ നേരത്തെ തന്നെ പ്രകാശൻ തമ്പിയെ അറിയിച്ചിരുന്നുവെന്നാണ് സോബി പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വിളിക്കുമെന്ന് പ്രകാശൻ തമ്പി അറിയിച്ചു. എന്നാൽ ആരും തന്നെ പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് സോബി വെളിപ്പെടുത്തിയത്. ബാലഭാസ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന രണ്ട് പേർ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വീണ്ടും ഉയരുന്നത്.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും ക്രൈം ബ്രാഞ്ച് സംഘം ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ലക്ഷ്മി. ഇക്കാര്യം വ്യക്തമാനായി ശാസ്ത്രീയ പരിശോധനകളുടെ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം.












Click it and Unblock the Notifications