കലാമാമാങ്കങ്ങളാണ് പരമ്പരാഗത കലകള്‍ നിലനിർത്തുന്നത്: ഇടി മുഹമ്മദ് ബഷീർ
മലപ്പുറം: കേരള ഫോക് ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തല്‍ താനൂരില്‍ സംഘടിപ്പിക്കുന്ന കലാമാമാങ്കം 'മിലന്‍ 2018' ന് തുടക്കമായി. രാജ്യത്തിന്റെ സാംസ്‌കാരിക ധ്വനികള്‍ പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. അപ്രത്യക്ഷമാകുന്ന നാടന്‍ കലകളെ തിരിച്ചു പിടിക്കാന്‍ കലാമാമാങ്കങ്ങള്‍ ആവശ്യമാണ്. കലോത്സവങ്ങളും കലാമാമാങ്കങ്ങളും ഉള്ളത് കൊണ്ട് മാത്രമാണ് പരമ്പരാഗത കലകള്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ചടങ്ങില്‍ വി. അബ്ദുറഹ്മാന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന തിരൂര്‍ തഹസില്‍ ദാര്‍ വര്‍ഗീസ് മംഗലത്തിനെ വി.അബ്ദുറഹിമാന്‍ എം.എല്‍.എ പൊന്നാടണിയിച്ച് ആദരിച്ചു. മദ്ധ്യപ്രദേശ് മ്യൂസിയം ഓഫീസര്‍ ഡോ. ഭാവന വ്യാസ്, ജമ്മുകശ്മീര്‍ കലാസാംസ്‌കാരിക വകുപ്പ് സെക്രട്ടറി നസീര്‍ ലഡാക്കി, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. എം ബാപ്പു ഹാജി, ഫോക്ക് ലോര്‍ പ്രോഗ്രാം ഓഫീസര്‍ ലൗലി എന്നിവര്‍ സംസാരിച്ചു.

താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുല്‍ റസാഖ് എന്നിവര്‍ സംസാരിച്ചു. ഫോക്ക് ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ തിരൂര്‍ ആര്‍.ഡി.ഒ ജെ മോബി നന്ദിയും പറഞ്ഞു.മെയ് ആറു വരെ താനൂര്‍ ദേവദാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടികള്‍ അരങ്ങേറുന്നത്.
മിലന്റെ ഭാഗമായി ഇന്നലെ കളമെഴുത്ത് പാട്ട്, ആസാം, കശ്മീര്‍, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗുജറാത്ത്, അഴീക്കോടന്‍ ഗോത്രപെരുമ ടീം അവതരിപ്പിച്ച കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി.
(ഫോട്ടോ അടിക്കുറിപ്പ്)
കേരള ഫോക് ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തല്‍ താനൂരില്‍ സംഘടിപ്പിക്കുന്ന കലാമാമാങ്കം 'മിലന്‍ 2018' ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.ഉദ്ഘാടനം ചെയ്യുന്നു.












Click it and Unblock the Notifications