ഒരു തുള്ളൽ രംഗം പോലെ അവസാനം! കലാമണ്ഡലം ഗീതാനന്ദന്റെ അന്ത്യ നിമിഷങ്ങൾ.. വീഡിയോ
Recommended Video
ഇരിങ്ങാലക്കുട: അരങ്ങില്‍ ഉടയാടകളോടും മുഖത്തെ ചായത്തോട് കൂടിയുമാവണം ജീവിതത്തിന് തിരശ്ശീല വീഴുന്നതെന്നായിരുന്നു ഓട്ടന്‍തുള്ളല്‍ ആചാര്യന്‍ കലാമണ്ഡലം ഗീതാനന്ദന്‍ ആഗ്രഹിച്ചിരുന്നത്. അത് തന്നെയാണ് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ വേദിയില്‍ സംഭവിച്ചത്. കലാമണ്ഡലം ഗീതാനന്ദന്റെ ഏറ്റവും പ്രസിദ്ധമായ കല്യാണ സൗഗന്ധികം തുള്ളലിനിടെയായിരുന്നു മരണം.
ഫാൻസ് ആക്രമണത്തോടുള്ള മമ്മൂട്ടിയുടെ പ്രതികരണത്തിൽ പൂർണ തൃപ്തയല്ല.. മാപ്പ് പറയുകയേ ഇല്ലെന്ന് പാർവ്വതി
വേദിയില്‍ കുഴഞ്ഞ് വീണ ഗീതാനന്ദനെ ആശുപത്രിയില്‍ എത്തിച്ചിവെങ്കിലും രക്ഷിക്കാനായില്ല. തുള്ളലിലെ ഒരു രംഗം അവതരിപ്പിച്ച് തീര്‍ത്തത് പോലെയായിരുന്നു ആ മരണം. 30 വര്‍ഷത്തിലധികമായി ഗീതാന്ദന്റെ നിഴലായി കൂടെ നടക്കുന്ന ഇടയ്ക്കവാദകന്‍ തൃശൂര്‍ കൃഷ്ണകുമാര്‍ ആ രംഗം വേദനയോടെ പങ്കുവെയ്ക്കുന്നു.
തുള്ളലിന്റെ മറുവാക്ക്
കലാമണ്ഡലം ഗീതാനന്ദന് ഏറ്റവുമധികം ആരാധകരെ നേടിക്കൊടുത്തിട്ടുള്ളതാണ് കല്യാണസൗഗന്ധികം തുള്ളല്‍. ഗീതാനന്ദന് തന്നെയും ഏറ്റവും പ്രിയപ്പെട്ടതും കല്യാണ സൗഗന്ധികം തന്നെ. അവിട്ടത്തൂരിലായത് കൊണ്ട് ആയിരക്കണക്കിന് പേര്‍ കാണുമെന്നും വ്യത്യസ്തമായ അനുഭവം അവര്‍ക്ക് നല്‍കണമെന്നും കളി തുടങ്ങുന്നതിന് മുന്‍പ് ഗീതാനന്ദന്‍ കൂടെ ഉള്ളവരോട് പറയുകയുണ്ടായി.
ഹനുമാനായി നിറഞ്ഞാട്ടം
എല്ലാവരും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു. തുള്ളലിനിടെ കാണികളെ രസിപ്പിക്കുന്ന ഇടപെടലുകള്‍ മാത്രമല്ല, പക്കമേളക്കാരെയും പ്രോത്സാഹിപ്പിക്കുന്ന പതിവുണ്ട് ഗീതാനന്ദന്. അവിട്ടത്തൂരിലെ കളിക്കിടെയും അതുണ്ടായി. കദളീവനത്തിലെ ഹനുമാന്റെ വേഷം പതിവില്‍ കൂടുതല്‍ ഉത്സാഹത്തോടെയാണ് ഗീതാനന്ദന്‍ അവതരിപ്പിച്ച് തുടങ്ങിയത്.
അപ്രതീക്ഷിതമായി നമസ്കാരം
ദ്രൗപതിക്ക് വേണ്ടി കല്യാണ സൗഗന്ധികം പറിക്കാനെത്തിയ ഭീമസേനന് മുന്നില്‍ ഹനുമാന്‍ വയസ്സന്‍ കുരങ്ങനായി വന്ന് കിടക്കുന്ന രംഗം തകര്‍ത്തഭിനയിക്കുകയായിരുന്നു ഗീതാനന്ദന്‍. അതിനിടെ പെട്ടെന്നാണ് പക്കമേളക്കാരുടെ മുന്നിലേക്ക് വന്ന് അദ്ദേഹം മുട്ടുകുത്തി ഇരുന്ന് നമസ്‌ക്കരിച്ചത്.
അത് തുള്ളലിലെ രംഗമായിരുന്നില്ല
ഇത്തരമൊരു രംഗം ഇല്ലല്ലോ എന്ന് പക്കമേളക്കാര്‍ ഒന്നാശങ്കപ്പെട്ടു. അതിനിടെ ഗീതാനന്ദന്‍ എഴുന്നേല്‍ക്കാന്‍ ശ്രമം നടത്തുകയും സാധിക്കാതെ കുഴഞ്ഞ് വീഴുകയും ചെയ്തു. അപ്പോഴാണ് കൂടെയുള്ളവര്‍ക്ക് അത് തുള്ളലിലെ അഭിനയമല്ലെന്നും അദ്ദേഹം കുഴഞ്ഞ് വീണതാണ് എന്നും മനസ്സിലായത്. എല്ലാവരും ഞെട്ടിയെഴുന്നേറ്റ് ഗീതാനന്ദനെ താങ്ങിപ്പിടിച്ചു.
ആഗ്രഹം പോലെ മരണം
സംഘാടകരും വേദിയിലേക്ക് ഓടിയെത്തി. ഗീതാനന്ദന് വെള്ളം കൊടുത്തു. കീരീടം ഉള്‍പ്പെടെ പറ്റാവുന്ന ഉടയാടകളെല്ലാം അഴിച്ച് മാറ്റി. ഉടനെ തന്നെ അടുത്തുള്ള പുല്ലൂര്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും ജീവന്‍ അദ്ദേഹത്തെ വിട്ട് പോയിരുന്നു. പറഞ്ഞത് പോലെ തന്നെ വേദിയില്‍ വെച്ച് മരിക്കാന്‍ സാധിച്ച അദ്ദേഹം ഭാഗ്യവാനാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
ഹൃദ്രോഗത്തിന് ചികിത്സ
നേരത്തെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ഗീതാനന്ദന്‍. ആന്‍ജിയോ പ്ലാസ്റ്റിക്കിന് വിധേയനായ ശേഷവും അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഓട്ടന്‍ തുള്ളല്‍ ആചാര്യനായിരുന്ന അദ്ദേഹം കേരള കലാമണ്ഡലം തുള്ളല്‍ വിഭാഗം മുന്‍ മേധാവി കൂടിയായിരുന്നു.
അയ്യായിരത്തിലധികം വേദികൾ
നാല് പതിറ്റാണ്ടിലേറെയായി തുള്ളല്‍ വേദികളിലെ സജീവസാന്നിധ്യമായിരുന്നു ഗീതാനന്ദന്‍. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തിലധികം വേദികളില്‍ അദ്ദേഹം തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. കര്‍ണാടക, ഹിന്ദുസ്ഥാനി, കഥകളിപ്പദ കച്ചേരികള്‍ പോലെ തുള്ളല്‍ പദ കച്ചേരി ചിട്ടപ്പെടുത്തിയത് ഗീതാനന്ദനാണ്.
കലാമണ്ഡലത്തിലെ ജീവിതം
അച്ഛന്‍ കേശവന്‍ നമ്പീശനൊപ്പമാണ് ഗീതാനന്ദന്റെ കലാവേദിയിലേക്കുള്ള കടന്ന് വരവ്. 1974ല്‍ ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. 1983ല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായും ചേര്‍ന്നു. പാരീസില്‍ ആദ്യമായി തുള്ളല്‍ അവതരിപ്പിച്ച കലാകാരന്‍ എന്ന ബഹുമതി ഗീതാനന്ദന് സ്വന്തമാണ്.
സിനിമയിലും ഒരു കൈ
തുള്ളലില്‍ മാത്രമല്ല, സിനിമയിലും ഒരു കൈ പയറ്റിയിട്ടുണ്ട് കലാമണ്ഡലം ഗീതാനന്ദന്‍. മോഹന്‍ലാല്‍ നായകനായ കമലദളത്തിലൂടെയാണ് ഗീതാനന്ദന്റെ സിനിമാ പ്രവേശം. തൂവല്‍കൊട്ടാരം, മനസ്സിനക്കരെ, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, വധു ഡോക്ടറാണ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
വീഡിയോ
കലാമണ്ഡലം ഗീതാനന്ദന്റെ അവസാന നിമിഷങ്ങൾ