ഗവര്‍ണര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; 'ആ' പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കാളീശ്വരം രാജ്!
ഗവർണർ ആരിഫ് ഖാനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. കാളീശ്വരം രാജ്. ഗവര്‍ണര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അഡ്വക്കേറ്റ് കാളീശ്വരം രാജ് പറഞ്ഞു. ന്യൂനപക്ഷമെന്ന വാക്ക് ഭരണഘടനയില്‍ ഇല്ല എന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെയാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.
ഭരണഘടനാ പദവിയിലിരുന്നു കൊണ്ട് ഗവര്‍ണര്‍ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ കൊടുക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമെന്ന വാക്ക് ഭരണഘടനയില്‍ ഇല്ല എന്ന ഗവര്‍ണറുടെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്. അതില്‍ പ്രതിഫലിക്കപ്പെടുന്ന ഭരണഘടനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ വളരെയധികം വികലമാണ്. ഇത്തരത്തിലൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം പൊതുജനങ്ങളെ മൊത്തം തെറ്റിദ്ധരിപ്പിക്കുന്ന ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കാളീശ്വരം രാജ് പറഞ്ഞു.
അതേസമയം ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് രംഗത്തെത്തിയിരുന്നു. എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തയ്യാറല്ല. അതിന്റെ പേരില്‍ തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്നും അദ്ദഹെ പറഞ്ഞു. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ പിടിച്ചു തള്ളി എന്നാണ് ആരോപണം. 88 വയസ്സുള്ള താന്‍ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് അസഹിഷ്ണുതയുണ്ടെന്ന ഗവര്‍ണറുടെ ആരോപണത്തിനും ഇര്‍ഫാന്‍ ഹബീബ് മറുപടി നല്‍കി. തനിക്ക് അസഹിഷ്ണുതയുണ്ട്. എന്നാല്‍ അത് സിഎഎയുമായി ബന്ധപ്പെട്ടതാണ്. സിഎഎ പോലൊരു നിയമത്തെ എതിർക്കുന്നതു തന്നെയായിരിക്കും തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.