കളിയിക്കാവിള സംഭവം; ഐസിസ് ബന്ധം, കേരളത്തിലും വേരുകൾ, റോ അടക്കമുള്ള ഏജൻസികൾ രംഗത്ത്!
തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് എഎസ്ഐ വെടിവച്ചുകൊലപ്പെടുത്തിയ കേസ് പ്രതികളുടെ അറസ്റ്റിൽ തീരില്ല. തികളിലൊരാളായ അബ്ദുൽ ഷമീമിന് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐസിസുമായി ബന്ധമുള്ളതായി പോലീസ് വ്യക്തമാക്കി. ചെക്പോസ്റ്റിൽ എസ്എസ്ഐയെ വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികൾ പോലീസിനോട് കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്.
കുറ്റസമ്മതം നടത്തിയെങ്കിലും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുവാനാണ് പോലീസ് നീക്കം. തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതോടെ കേസ് എൻഐഎ ഏറ്റെടുക്കുമെന്നും അറിയുന്നു. റോ ഉൾപ്പെടെയുള്ള രഹസ്യാ ന്വേഷണ വിഭാഗങ്ങളും പ്രതികളെ ഉടൻ ചോദ്യം ചെയ്യും. ഇന്ത്യയിലെ നിരോധിത തീവ്രവാദസംഘടനയായ 'സിമി'യുമായും പ്രതികൾക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.
ആസൂത്രണം കേരളത്തിൽ
കൊലപാതകത്തിന്റെ ആസൂത്രണമടക്കം കേരളത്തിലാണ് നടന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം പതികളായ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവരെ ഉഡുപ്പിയിൽ നിന്നും ചൊവ്വാഴ്ച രാവിലെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. പ്രതികൾക്ക് കേരളത്തിലടക്കം ബന്ധമുള്ളതായി തമിഴ്നാട് പോലീസ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു വിവരവും ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടില്ലെന്നാണ് കേരള പോലീസിന്റെ ഭാഷ്യം.
പ്രതികൾ കളിയാക്കാവിള സന്ദർശിച്ചിരുന്നു
കൊലപാതകത്തിന് തൊട്ടുമുമ്പും പിമ്പും കളിയിക്കാവിളയിലും നെയ്യാറ്റിൻകരയിലും പ്രതികൾ വന്നപോയതായി വ്യക്തമായതോടെ മലയാളികൾ ഉൾപ്പെടെ കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടാകുമെന്നാണ് തമിഴ്നാട് പോലീസിന്റെ നിഗമനം. എന്നാൽ നിരോധിത സംഘടനയായ അൽ ഉമയുടെ സജീവ പ്രവർത്തകരാണ് ഇവരെന്നും ഈ സംഘടന നിരോധിച്ചപ്പോൾ 'തമിഴ്നാട് നാഷണൽ ലീഗ്' എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി പ്രവർത്തിക്കുന്നവരാണ് അറസ്റ്റിലായതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിലും തീവ്രവാദ സംഘടനയ്ക്ക് വേര്
കളിയിക്കാവിളയിൽ തമിഴ്നാട് എസ്എസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ അൽഉമ തീവ്രവാദി ഗ്രൂപ്പിന് കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷിത ഒളിത്താവളങ്ങളുണ്ടെന്ന് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. കേരളത്തിലെ ഏതാണ്ട് പകുതിയോളം ജില്ലകളിൽ അൽ ഉമ്മയ്ക്ക് സംഘടനാ സംവിധാനം നിലവിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആരും സംശയിക്കാത്ത വിധത്തിലാണ് ഇവരുടെ പ്രവർത്തനശൈലി.
ഗൾഫിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു
അൽ ഉമ പ്രവർത്തകരിൽ പലരും ചെറുകിട ബിസിനസുകാരും റിയൽ എസ്റ്റേറ്റ് സംഘങ്ങളായും പ്രവാസിയായുമാണ് നാട്ടിൽ അറിയപ്പെടുക. എഎസ്ഐയുടെ കൊലപാതകക്കേസിൽ പിടിയിലായ അബ്ദുൾ ഷെമീമിനും തൗഫീക്കിനും മുമ്പ് വീട് വാടകയ്ക്കെടുത്ത് നൽകിയ വിതുര സ്വദേശി സെയ്ദലിയും നാട്ടിൽ ഗൾഫുകാരനായാണ് അറിയപ്പെട്ടിരുന്നതെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ഗൾഫിലാണെന്ന പേരിൽ സ്വന്തം നാട്ടിൽ നിന്ന് മാറിനിന്ന സെയ്ദലി മറ്റൊരിടത്ത് താമസിച്ചാണ് തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്.