കള്ളാടി മണ്ണിടിച്ചിൽ: അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു; നാളെ കൂടുതൽ ദൗത്യസംഘങ്ങൾ എത്തും
കൽപറ്റ: മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും നാളെ കൂടുതൽ സേനാംഗങ്ങളെ ഇറക്കി രക്ഷാപ്രവർത്തനം ശക്തമാക്കുമെന്നും മന്ത്രി ടി. സിദ്ധിഖ്. ജീവനോടെയുള്ളവരെ കണ്ടെത്താനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിച്ച് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യൂ മന്ത്രി എ. പി. അനിൽകുമാറിനൊപ്പം ദുരന്തസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. തുടർന്ന് മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് എത്തിക്കുന്നതിനായി കൊങ്കൺ റെയിൽവേ അധികൃതരുമായി ഏകോപിച്ച് അടിയന്തര നടപടികൾ സ്വീകരിക്കും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിൽ സന്ദർശിച്ച് മികച്ച വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ട്.

ഫയർ ആൻഡ് റെസ്ക്യൂ ഉൾപ്പെടെയുള്ള കൂടുതൽ ദൗത്യസംഘങ്ങൾ നാളെ രാവിലെ മുതൽ തിരച്ചിലിനായി ദുരന്തസ്ഥലത്ത് ഇറങ്ങും. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ 23 കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളിലെ കുട്ടികൾക്ക് പ്രത്യേക പരിചരണവും ഉറപ്പാക്കി. നാളെ മുഖ്യമന്ത്രിയും ദുരന്തസ്ഥലം സന്ദർശിക്കും. വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ ദുരന്തസ്ഥലത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണെന്നും തകർന്ന റോഡുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications