'ശശി തരൂര്‍ കരഞ്ഞ് പറഞ്ഞു, പാലം വലിക്കുന്നത് പാര്‍ട്ടിക്കുള്ളിലുള്ളവര്‍'; വെളിപ്പെടുത്തലുമായി മുരളി
Recommended Video
തിരുവനന്തപുരം: പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കാറായിട്ടും കേരളത്തിലെ പല മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമല്ലെന്ന ആരോപണം ശക്തമാവുകയാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിന്റെ പ്രചരണത്തിലെ മെല്ലെപ്പോക്കിനെതിരെ എഐസിസി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.
ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ല; ഒടുവില്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തി സ്മൃതി ഇറാനി
മണ്ഡലത്തിലെ ചില നേതാക്കള്‍ ബിജെപിക്ക് വോട്ട് മറിക്കാനുള്ള ശ്രമം നടത്തുന്നുവെന്ന ആരോപണം ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉന്നയിക്കുന്നുണ്ട്. തനിക്കെതിരെ പാലംവലിക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ളവരാണെന്ന് ശശി തരൂര്‍ പറഞ്ഞതായുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഎന്‍ടിയുസി മുന്‍ നേതാവായ കല്ലിയൂര്‍ മുരളി.
ന്യൂസ് അവര്‍ ചര്‍ച്ച
എഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കല്ലിയൂര്‍ മുരളിയുടെ പ്രധാനപ്പെട്ട വെളിപ്പെടുത്തല്‍ ഉണ്ടായത്.
പാര്‍ട്ടിക്കുള്ളിലെ ചിലര്‍
'പാര്‍ട്ടിക്കുള്ളിലെ ചിലര്‍ തന്നെ മണ്ഡലത്തില്‍ തനിക്കെതിരെ ചിലര്‍ പാലം വലിക്കുന്നു. എന്നെയും ഇവര്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്, പക്ഷെ അത് തുറന്ന് പറയാനാവില്ലെന്ന് ശശി തരൂര്‍ തന്നോട് കരഞ്ഞ് പറഞ്ഞതായാണ് ചര്‍ച്ചയില്‍ മുരളി പറഞ്ഞത്.
സമ്മതിക്കുന്നില്ല
എഐസിസി മുന്നറിയിപ്പ് നല്കിയ നിരുവനന്തപുരത്തെ നേതാവാണ് തരൂരിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്. തിരുവനന്തപുരത്ത് സംഘടനാ സംവിധാനം വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നവരെ അതിന് സമ്മതിക്കുന്നില്ല.
എ, ഐ ഗ്രൂപ്പ്
ശരിയായ പാര്‍ട്ടി പ്രവര്‍ത്തകരെ അംഗീകരിക്കാതെ ജില്ലയില്‍ എ, ഐ ഗ്രൂപ്പുകളുടെ രണ്ട് നേതാക്കന്മാര് അവരുടെ കോഴികളെ മാത്രം കെപിസിസി, ഡിസിസി സെക്രട്ടറിമാരാക്കി നിയമിച്ചെന്നും കല്ലിയൂര്‍ മുരളി ആരോപിച്ചു.
തരൂരിന് വേണ്ടി
ശശി തരൂരിന് വേണ്ടി നോട്ടീസ് നല്കാന് പോലും എന്നെപ്പോലുള്ളവര്‍ വേണ്ടെന്നാണ് തമ്പാനൂര്‍ രവിയും വിഎസ് ശിവകുമാറും പറഞ്ഞത്. ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ മനം നൊന്താണ് പാര്‍ട്ടി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയിക്കണമെന്ന് ആഗ്രഹമില്ല
എല്ലാ ആളുകളേയും യോജിപ്പിച്ച് കൊണ്ടുപോകണമെന്ന് ആഗ്രഹമുള്ളയാളാണ് തരൂര്‍. എന്നാല്‍ അദ്ദേഹം ജയിക്കണമെന്ന് ആഗ്രഹമില്ലാത്ത നേതാക്കള്‍ തിരുവനന്തപുരത്തുണ്ട്. അദ്ദേഹത്തെ തോല്‍പ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
നേമത്ത് കാലുവാരിയവര്‍
തിരഞ്ഞെടുപ്പ് കണ്‍വീനര്‍ സ്ഥാനത്തുള്ള തമ്പാനൂര്‍ മുരളിയടക്കം ഒത്തൊരുമിച്ച് പോവുന്നതിന് തടസം നില്ക്കുന്നു. നേമത്ത് കാലുവാരിയ മാന്യന്മാരാണ് ഇപ്പോഴും പാലം വലിക്കുന്നത്. ശശി തരൂര്‍ പരാജയപ്പെടും. അപ്പോള്‍ താന്‍ പറയുന്നത് ശരിയായിരുന്നെന്ന് നിങ്ങള്‍ അംഗീകരിക്കുമെന്നും കല്ലിയൂര്‍ മുരളി കൂട്ടിച്ചേര്‍ത്തു.
താമര വരച്ചു ചേര്‍ത്തു
സ്വന്തം വീടിന്റെ മതിലില്‍ തരൂരിന്റെ പ്രചരണത്തിനായി വരച്ചു ചേര്‍ത്ത കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചു ചേര്‍ത്തായിരുന്നു ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയായ കല്ലിയൂര്‍ മുരളി കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്.
പ്രതിഷേധം
എന്നാൽ ഡിസിസി പുനഃസംഘടനയിൽ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂർ മുരളിയുടെ പാര്‍ട്ടി മാറ്റത്തിന് പിന്നിലെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ മറുപടി. മുരളിയുടെ പാർട്ടിമാറ്റത്തിന് തരൂരിന്റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോൺഗ്രസ് വിശദീകരിക്കുന്നു
പ്രചരണത്തിനാളില്ല
പ്രചാരണത്തിനാളില്ലെന്ന ശശിതരൂരിന്റെ ക്യാംപിന്റെ പരാതിക്ക് പിന്നാലെയാണ് നേതാക്കളുടെ പരസ്യമായി വിഴുപ്പലക്കലുകള്‍ മറനീക്കി പുറത്തു വന്നത്. പ്രവര്‍ത്തിക്കാത്ത മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ പേരില്‍ പരാതി നല്‍കുമെന്നും ഡിസിസിസെക്രട്ടറി തമ്പാനൂര്‍ സതീശ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
അട്ടിമറി സാധ്യതകള്‍
നേമം, വട്ടീയൂര്‍ക്കാവ് ഉള്‍പ്പടേയുള്ള മേഖലകളില്‍ വലിയ അട്ടിമറി സാധ്യതകള്‍ നടക്കുന്നതായി ബോധ്യപ്പെട്ടതോടെ കര്‍ശന നടപടികളുമായി എഐസിസി നേതൃത്വം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ശശി തരൂര്‍ തോറ്റാൽ കർശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കൾക്ക് കെപിസിസി മുന്നറിയിപ്പ് നല്കുകയം ചെയ്തിട്ടുണ്ട്.
രമേശ് ചെന്നിത്തല
അതേസമയം, തരൂരിന്റെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രചരണ ചുമതല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുക്കും. രണ്ടുദിവസത്തിനുള്ളില്‍ മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി ചെന്നിത്തല ചര്‍ച്ച നടത്തും.
വീഡിയോ
ന്യൂസ് അവര്‍ ചര്‍ച്ച
ലോക്സഭ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം