കോവിഡ്19 പ്രതിരോധം: കല്യാണ്‍ ജൂവലേഴ്സ് 10 കോടി രൂപ നല്‍കും
തൃശൂര്‍: കല്യാണ്‍ ജൂവലേഴ്സ് കൊറോണ വൈറസ് (കോവിഡ് 19) പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപ നല്‍കും. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കല്യാണ്‍ ജൂവലേഴ്സ് ഈ തുക നല്‍കുക. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനാകും മുന്‍ഗണന.
കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ മനുഷ്യരാശിക്ക് വലിയ നാശമാണുണ്ടാക്കിയിരിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടിഎസ് കല്യാണരാമന് പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്കാകുന്നതെല്ലാം ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് കല്യാണ ജൂവലേഴ്സ് 10 കോടി രൂപയുടെ സഹായപദ്ധതിയുമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്.
തുക അര്‍ഹമായ പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും കല്യാണ്‍ വിവിധ സഹായ ദൗത്യങ്ങളുമായി സഹകരിക്കുക. കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായവര്‍ക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനായിരിക്കും ആദ്യഘട്ടത്തില്‍ തുക ഉപയോഗപ്പെടുത്തുക.
കല്യാണ്‍ ജൂവലേഴ്സിന്റെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 10 കോടി രൂപ നീക്കിവയ്ക്കുന്നത്. ലോക്ക് ഡൗണ്‍ മൂലം കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും എണ്ണായിരത്തിലധികം ജീവനക്കാര്‍ക്കും ശമ്പളം പൂര്‍ണമായും നല്‍കുമെന്ന് കാട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടിഎസ് കല്യാണരാമന് എല്ലാ ജീവനക്കാര്‍ക്കും കത്തയച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാൺ ജൂവലേഴ്സ് 2 കോടി രൂപ നൽകുമെന്ന് ടിഎസ് കല്യാണരാമൻ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായപ്രവാഹം നാടിനോടും മനുഷ്യനോടും ഉള്ള പ്രതിബദ്ധതയും സ്നേഹവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ ജൂവലേഴ്സ് ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണാഭരണ നിർമാതാക്കളും വിതരണക്കാരും ആണ്. ഇന്ത്യയിലും വിദേശത്തും ആയി 144 ഷോറൂമുകളാണ് കല്യാൺ ജൂവലേഴ്സിന് ഉള്ളത്.