പാസ്സ് ആർക്കും വീട്ടിൽ കൊണ്ടുപോയി കൊടുക്കാനാവില്ല.. സുരഭിക്ക് കടുത്ത മറുപടിയുമായി കമൽ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി സുരഭി ലക്ഷ്മിയെ അവഗണിച്ച സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. സംസ്ഥാന പുരസ്‌ക്കാര ജേതാവിന് ഇടം കിട്ടിയ വേദിയിലോ മേളയിലോ ദേശീയ പുരസ്‌ക്കാര ജേതാവായ സുരഭിക്ക് ഇടം ലഭിക്കാത്തതാണ് വിവാദമായത്. സുരഭി തന്നെ ഇതിനെതിരെ രംഗത്ത് വരികയുണ്ടായി. ക്ഷണിച്ചില്ലെങ്കിലും സിനിമ കാണാനുള്ള പാസ്സ് എങ്കിലും വേണമെന്നാണ് സുരഭിയുടെ ആവശ്യം. സുരഭിക്ക് മറുപടിയുമായി സംവിധായകന്‍ കമല്‍ രംഗത്തെത്തിയിരിക്കുന്നു. സുരഭിയെ പിന്തുണച്ച് നടന്‍ ജോയ് മാത്യുവും രംഗത്തുണ്ട്.
നാവാണ് നായനാർ.. നായകനാണ് നായനാർ.. മരിച്ചിട്ടും മരിക്കാത്ത സഖാവ്.. ഇകെ നായനാരുടെ ഓർമ്മകളിലൂടെ
മറുപടിയുമായി കമൽ
ദേശീയ പുരസ്‌ക്കാര ജേതാവായ തന്നെയും മിന്നാമ്മിനുങ്ങ് എന്ന ചിത്രത്തേയും രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണിച്ചുവെന്ന പരാതിയാണ് നടി സുരഭി ലക്ഷ്മി ഉന്നയിച്ചത്. ചലച്ചിത്ര മേളയ്ക്കുള്ള പാസ്സ് ലഭിക്കുന്നതിന് കമലിനെ സമീപിച്ചപ്പോള്‍ തരാമെന്ന് പറഞ്ഞതല്ലാതെ വാക്ക് പാലിച്ചില്ലെന്നും സുരഭി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് കമല്‍ രംഗത്ത് വന്നിരിക്കുന്നത്.
വീട്ടിൽ കൊണ്ട് പോയി കൊടുക്കാനാവില്ല
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറുമാണ് സംവിധായകന്‍ കമല്‍. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പാസ്സ് ലഭിച്ചില്ലെന്ന് ദേശീയ പുരസ്‌ക്കാര ജേതാവായ സുരഭി പറഞ്ഞത് ശരിയല്ലെന്നാണ് കമലിന്റെ പ്രതികരണം. സുരഭിക്ക് വേണ്ടി പാസ് തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാലത് ആരുടേയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ സാധിക്കില്ലെന്നും കമല്‍ വ്യക്തമാക്കി.
ജേതാക്കളെ ആദരിക്കാനുള്ള വേദിയല്ല
ദേശീയ പുരസ്‌ക്കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്ര മേളയെന്നും കമല്‍ പറഞ്ഞു. സലിം കുമാറും സുരാജ് വെഞ്ഞാറമ്മൂടുമൊക്കെ ദേശീയ പുരസ്‌ക്കാരം ലഭിച്ച അഭിനേതാക്കളാണ്. ഇവരെയൊന്നും മേളയില്‍ ആദരിച്ചിട്ടില്ലല്ലോ എന്നും കമല്‍ ചോദിക്കുന്നു. മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത നടിമാരായ ഷീലയും രജിഷ വിജയനും ക്ഷണിച്ചിട്ട് വന്നവരല്ലെന്നും കമല്‍ പറഞ്ഞു.
മിന്നാമ്മിനുങ്ങിനും അവഗണന
സുരഭിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമ്മിനുങ്ങ് എന്ന ചിത്രം മേളയുടെ മത്സരവിഭാഗത്തില്‍ പരിഗണിച്ച സിനിമയാണ്. എന്നാല്‍ തള്ളപ്പെട്ടു. ഈ ചിത്രം മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ മേളയുടെ നിയമാവലി പ്രകാരം സാധ്യമല്ലാത്തതിനാലാണ് ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതെന്നും കമല്‍ വ്യക്തമാക്കി. മിന്നാമ്മിനുങ്ങ് ഐഎഫ്എഫ്‌കെയ്ക്ക് സമാന്തരമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സുരഭിയെ വേണ്ടാത്ത ചലച്ചിത്രോത്സവത്തെ എനിക്കും വേണ്ട
അതേസമയം സുരഭിയെ പിന്തുണച്ച് നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. ചലച്ചിത്രോത്സവം ബഹിഷ്‌ക്കരിക്കാനാണ് തീരുമാനം എന്നാണ് നടന്‍ ജോയ്മാത്യു പറയുന്നത്. ദേശീയ അവാര്‍ഡ് നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായ സുരഭിയെ വേണ്ടാത്ത ചലച്ചിത്രോത്സവത്തെ എനിക്കും വേണ്ട എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സുരഭിയെ അവഗണിച്ച ഐഎഫ്എഫ്കെ സംഘാടകർക്കെതിരെ സംവിധായകൻ ഡോ. ബിജുവും പ്രതികരിച്ചിട്ടുണ്ട്.
സുരഭിയെ എന്തിന് പുറത്ത് നിർത്തുന്നു
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ഐ എഫ് എഫ് കെ യുടെ ഏതെങ്കിലും ഒരു വേദിയിൽ വർഷങ്ങൾക്ക് ശേഷം മലയാളത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സുരഭീ ലക്ഷ്മി എന്ന അഭിനേത്രി ഉണ്ടാകേണ്ടിയിരുന്നതല്ലേ..10 വർഷം മുൻപ് ദേശീയ പുരസ്‌കാരം കിട്ടിയതിന്റെ ക്രെഡിബിലിറ്റിയിൽ ഒരു അന്യ ഭാഷാ നടൻ ഐ എഫ് എഫ് കെ യുടെ ഉദ്ഘാടകൻ ആകുമ്പോൾ ഈ വർഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാളത്തിന്റെ അഭിമാനമായ നടിയെ നിങ്ങൾ എന്തുകൊണ്ടാണ് പുറത്തു നിർത്തുന്നത്?
ആളും തരവും നോക്കി പങ്കാളിത്തം
ഒരു പക്ഷെ ഒരു മുഖ്യധാരാ നടിയായിരുന്നുവെങ്കിൽ ഐ എഫ് എഫ് കെ യിൽ ചുവപ്പ് പരവതാനി വിരിച്ചു നിങ്ങൾ ആ നടിയെ ആനയിച്ചേനെ. (ഏതാനും വർഷം മുൻപ് സുരാജിന് ദേശീയ പുരസ്‌കാരം കിട്ടിയപ്പോഴും ഐ എഫ് എഫ് കെ യുടെ ഒരു വേദിയിലും അദ്ദേഹത്തിന് പ്രവേശനം ഉണ്ടായിരുന്നില്ല ). സെലക്ടീവ് ഇൻക്ലൂഷൻ അല്ലെങ്കിൽ സെലക്ടീവ് എക്സ്ക്ലൂഷൻ ആളും തരവും നോക്കി നടത്തുന്ന ഈ അക്കാദമിത്തരം എന്തായാലും നന്നാവുന്നുണ്ട്.
എന്ത് സുരഭി എന്ത് ലക്ഷ്മി.. എന്ത് ദേശീയ അവാർഡ്.
അവൾക്കൊപ്പം എന്ന പ്രത്യേക വിഭാഗം ഐ എഫ് എഫ് കെ യിൽ ഉണ്ടല്ലോ, സമാധാനമായി.അക്കാദമി അവൾക്കൊപ്പം തന്നെ..ഒരു ചെറിയ തിരുത്തേ ഉള്ളൂ. അവൾക്കൊപ്പവും അവനൊപ്പവും ഒക്കെ ആരെ കൂടെ കൂട്ടണം എന്നത് അക്കാദമിയുടെ ആ സ്വകാര്യ ട്രസ്റ്റ് തീരുമാനിക്കും. ഞങ്ങൾക്ക് താല്പര്യമുള്ള ചിലരുണ്ട് അവരൊക്കെ എല്ലാ വർഷവും ഓരോ വേഷങ്ങളിലായി ഐ എഫ് എഫ് കെ യിൽ ഉണ്ടാകും ..ബാക്കി ഉള്ളവരുടെ കാര്യം ഒന്നും പ്രസക്തമല്ല ...എന്ത് സുരഭി എന്ത് ലക്ഷ്മി.. എന്ത് ദേശീയ അവാർഡ്.
കേവല മരാദ്യ പാലിക്കാമായിരുന്നു
എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയും സുരഭിയെ പിന്തുണയ്ക്കുന്നു. താരറാണിമാരും രാജാക്കന്മാരും ഒരു പോലെ വിലസുന്ന ഒരു കാലഘട്ടത്തിൽ സുരഭി നേടിയ അംഗീകാരത്തെ ആദരിക്കുവാൻ ആ വേദിയിൽ ഒരിടം കൊടുക്കുക എന്നത് കേവല മര്യാദ മാത്രമായിരുന്നു. ഇത്തരം ഒരവസരത്തിലല്ലാതെ പിന്നെ എപ്പോഴാണ് അവരെ ലോകത്തിനു മുന്നിൽ ഒന്നുയർത്തിക്കാട്ടാൻ നമുക്കവസരമുണ്ടാവുക എന്നാണ് ശാരദക്കുട്ടി ചോദിക്കുന്നത്.
മഞ്ജുവിനും ഗീതുവിനും രജിഷയ്ക്കും കിട്ടിയ പരിഗണന
ഉന്നത നിലവാരമുള്ള ഒരു മേള സർക്കാർ ചെലവിൽ സംഘടിപ്പിക്കുമ്പോൾ അതിൽ മുൻകാലങ്ങളിൽ മഞ്ജു വാര്യർക്കും ഗീതു മോഹൻദാസിനും ഇപ്പോൾ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കിൽ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യത. പൊതുജനങ്ങൾ എത്ര പിന്തുണച്ചാലും ചലച്ചിത്ര നടിക്ക് അവർ പ്രവർത്തിക്കുന്ന ചലച്ചിത്ര ലോകം നൽകുന്ന പിന്തുണക്കു തുല്യമാകില്ല അത്. സ്ത്രീകളുടെ അന്തസ്സിനു വേണ്ടി നിലകൊള്ളുന്ന wccക്ക് സർവ്വ പിന്തുണയും നൽകിയവരാണ് ഞങ്ങളെ പോലുള്ള സാധാരണ പ്രേക്ഷകർ.
ദിലീപിനും നടിക്കും വേണ്ടി നിന്നവർ
സുരഭി യെ അംഗീകരിക്കുവാൻ ഒപ്പം നിന്നിരുന്നുവെങ്കിൽ WCC യുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് അത് വിശ്വാസ്യത കൂട്ടുകയേ ഉണ്ടാകുമായിരുന്നുള്ളു. ദിലീപിനും രാമലീലക്കും വേണ്ടി ശബ്ദമുയർത്തിയവരോ, ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ചാനലുകളിൽ ദിവസങ്ങളോളം സംസാരിച്ചവരോ ഒരു വാക്കുരിയാടാൻ തയ്യാറായില്ല എന്നതു കൊണ്ട് പറയേണ്ടി വന്നതാണ്. പുറത്തു നിന്നുള്ള ഇത്തരം സപ്പോർട്ടുകൾ സിനിമയിൽ ആ കലാകാരിക്ക് ദോഷമേ ചെയ്യൂ എന്ന് ഉത്തമ ബോധ്യവുമുണ്ട്. പക്ഷേ, പറയാതെ വയ്യെന്നും ശാരദക്കുട്ടി പറയുന്നു.
പിന്തുണ സുരഭിക്ക്
ഡോ. ബിജുവിന്റെ പ്രതികരണം