ഉലക നായകൻ കേരളത്തിൽ; പിണറായിയുമായി കൂടിക്കാഴ്ച, രാഷ്ട്രീയ പ്രവേശനം ഉടൻ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ഉലകനായൻ കമലഹാസൻ എത്തുന്നു. വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ഉലകനായൻ എത്തുന്നത്. തമിഴ് രാഷ്ട്രീയത്തിലേക്ക് കമലഹാസൻ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് അദ്ദേഹം കേരള സന്ദർശനം നടത്തുന്നത്.
അഭിനയ ജീവിതത്തിന്റെ തടക്കത്തിൽ നിരലധി മലയാള സിനിമകളിൽ കമലഹാസൻ അഭിനയിച്ച അദ്ദേഹം കേരളവുമായും മലയാളികളുമായും ഏറെ അടുപ്പം പുലർത്തുന്ന കലാകാരനാണ്. അഭിനയ ജീവിതത്തിൽ അമ്പത് വർഷം പിന്നിട്ട അദ്ദേഹത്തെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആദരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ക്ലിഫ് ഹൗസിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ശേഷമായിരിക്കും കമലഹാസൻ മടങ്ങുക.
എഐഎഡിഎംകെ സർക്കാരിനുള്ള വിമർശനം
എഐഎഡിഎംകെ സർക്കാരിനെ തുടർച്ചയായി വിമർശിക്കുന്ന ശൈലിയാണ് കുറച്ച് കാലങ്ങളായി കമലഹാസൻ സ്വീകരിച്ചു പോരുന്നത്.
സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്
തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കമല്‍ തന്നെ ആരാധകര്‍ക്ക് സൂചനകള്‍ നല്‍കിയിരുന്നു. തമിഴ്‌നാട് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തയ്യാറായിക്കോളാനാണ് ആരാധകര്‍ക്ക് താരം ഏറ്റവും ഒടുവില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
തമിഴരുടെ തലയിൽ കോമാളി തൊപ്പി
തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ കോമാളികളുടെ തൊപ്പിയാണ് ഇപ്പോഴിരിക്കുന്നത് എന്നാണ് ഉലകനായകന്റെ പരിഹാസം. ഗാന്ധിത്തൊപ്പി, കാവിത്തൊപ്പി, കാശ്മീരി തൊപ്പി ഇപ്പോഴിതാ തമിഴരുടെ തലയില്‍ കോമാളിത്തൊപ്പിയും എന്ന് പരിഹസിച്ച കമലഹാസന്‍ ജനങ്ങള്‍ അതെടുത്ത് മാറ്റാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടിരുന്നു.
ജനങ്ങളെ വിഢികളാക്കുന്നു
അണ്ണാഡിഎംകെ നേതാക്കള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നും കമല്‍ ആരോപിച്ചിരുന്നു. ആദ്യം വേര്‍പിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്ത് നാടകം കളിക്കുകയാണ് അണ്ണാഡിഎംകെ എന്നും കമല്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
സർക്കാർ അഴിമതിയിൽ മുങ്ങി
എടപ്പാടി പളനി സ്വാമി സർക്കാരിനെതിരെയും കമലഹാസൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എടപ്പാടി സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നായിരുന്നു കമൽ അരോപിച്ചത്.
മാനസിക രോഗം
കമലഹാസന് മാനസിക രോഗമാണ് എന്നാണ് ഇത്തരം വിമര്‍ശനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതികരണം. തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ ഡിഎംകെയില്‍ ചേരാന്‍ ഒരുങ്ങുകയാണ് കമല്‍ എന്ന തരത്തിലും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.