യേശുദാസും ജയരാജും ചെയ്തത് ദൗർഭാഗ്യകരമെന്ന് കമൽ, യേശുദാസ് ഒന്നേയുള്ളൂവെന്ന് ശ്രീകുമാരൻ തമ്പി!!
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്ക്കാര വിാദത്തിൽ തന്റെ അഭിപ്രായവുമായി സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ രംഗത്ത്. പുരസ്‌കാര ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുവതലമുറ കാണിച്ച ആര്‍ജവം മാതൃകയാണ്. മുതിര്‍ന്ന തലമുറ യുവതലമുറയുടെ ആര്‍ജവം കണ്ട് ബോധ്യപ്പെടണമെന്നും അദ്ദേഹം പ്രതികരിച്ചു.
ചരിത്രത്തിലാദ്യാമായാണ് ദേശീയ ചലച്ചിത്ര പുരസ്ക്കാര ചടങ്ങ് വിവാദത്തിലാകുന്നത്. രാഷ്ട്രപതിക്ക് അവാര്‍ഡ് നല്‍കാന്‍ കഴിയില്ലെന്ന വാര്‍ത്ത വന്നതോടെ ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്ക്കരിച്ച് വേദി വിടുകയായിരുന്നു. എന്നാൽ യേശുദാലും സംവിധായകൻ ജയരാജും അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ യോശുദാസും ജയരാജും നേരിടേണ്ടി വന്നത്.
നാദബ്രഹ്മത്തിന്റെ പ്രതീകം
വിവാദത്തില്‍ ജയരാജിനെയും യേശുദാസിനെയും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ സംവാദമാണ് നടക്കുന്നത്. അതേസമയം യേശുദാസിനെ വിമർശിച്ചവർക്കെതിരെ പ്രതികരണവുമായി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി രംഗത്തെത്തി. നാദബ്രഹ്മത്തിന്റെ പ്രതീകമാണ് യേശുദാസ് അദ്ദേഹത്തെ കടന്നാക്രമിക്കുകയായിരുന്നു.
‘യേശുദാസ് ഒന്നേയുള്ളൂ. ആ സത്യം അംഗീകരിക്കണം'
‘യേശുദാസ് ഒന്നേയുള്ളൂ. ആ സത്യം അംഗീകരിക്കണം' ശ്രീകുമാരന്‍ തമ്പി പറഞ്ഞു. നാദബ്രഹ്മത്തിന്റെ പ്രതീകമാണ് അദ്ദേഹം. നമ്മുടെ കുട്ടികള്‍ സോഷ്യല്‍ മീഡിയയിലൂടെ യേശുദാസിനെ കടന്നാക്രമിക്കുകയാണ്. അതു ശരിയല്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പതിനൊന്ന് പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുകയുള്ളൂ എന്ന തീരുമാനത്തെ തുടര്‍ന്നാണ് അറുപത്തിയഞ്ചാമത് ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ടത്.
വാക്ക് മാറ്റി
തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് ജേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയമാവുകയും എഴുപതില്‍ പരം ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ആദ്യം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയ യേശുദാസും ജയരാജും പിന്നീട് തീരുമാനം മാറ്റി ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു. എതിര്‍പ്പ് വ്യക്തമാക്കി വാര്‍ത്താവിതരണ മന്ത്രാലയത്തിന് കൈമാറാനായി തയ്യാറാക്കിയ കത്തില്‍ ഇരുവരും ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇവർക്കെതിരെ സിനിമ മേഖലയിൽ നിന്ന് തന്നനെ പ്രതിഷേധം കടുത്തത്.
പ്രതിഷേധം ന്യായമെന്ന് മുഖ്യമന്ത്രി
അറുപത്തിയഞ്ചാമത് ദേശീയ അവാര്‍ഡ് ബഹിഷ്‌കരിച്ചതിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. രാഷ്ട്രപതിയെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണ് സ്മൃതി ഇറാനിയുടെ ഭാഗത്ത് നിന്നുണ്ടായത്. അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണ്. ചടങ്ങിനെത്താതെ പ്രതിഷേധിച്ചവര്‍ പുരസ്‌കാരം തിരസ്‌ക്കരിച്ചിട്ടില്ല. അര്‍ഹമായ കൈകളില്‍ നിന്നു അത് ലഭിക്കണം എന്ന ആവശ്യമാണ് ഉയര്‍ത്തിയത്. അര്‍ഹതയ്ക്കുള്ള ഉന്നതമായ അംഗീകാരം ഏറ്റുവാങ്ങേണ്ടുന്ന വേളയെ ത്യാഗമനസ്സോടെ അനീതിക്കെതിരായ സമരമാക്കി മാറ്റിയ ചലച്ചിത്ര പ്രതിഭകള്‍ സാമൂഹിക ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധവുമായി നിരവധി പേർ രംഗത്ത്
ചടങ്ങില്‍ പങ്കെടുത്ത യേശുദാസിന്റേയും ജയരാജിന്റേയും നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സനല്‍കുമാര്‍ ശശിധരനും സംവിധായകന്‍ റസൂല്‍ പൂക്കുട്ടിയും നജീം കോയയും ഉള്‍പ്പെടെയുള്ളവരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മന്ത്രി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവിയും രംഗത്തെത്തി എന്നതാണ് മറ്റൊരു പ്രധാന കാര്യം. എന്നാൽ പ്രതിഷേധിച്ചവരെ തള്ളി പറയുകയായിരുന്നു സംവിധായകനും നടനുമായ ജോയ് മാത്യു.