എഎംഎംഎ ഒറ്റപ്പെടുന്നു.. പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് തുറന്നടിച്ച് കമൽ..
കൊച്ചി: അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന് അവകാശപ്പെടുന്ന അമ്മ എത്രമാത്രം സ്ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ് എന്നത് പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടിമാര്‍ ഉയര്‍ത്തിയ പ്രതിഷേധം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുന്നു.
എഎംഎംഎയുടെ തീരുമാനത്തിന് എതിരെ കന്നട സിനിമാ ലോകം പോലും രംഗത്ത് വന്നിരിക്കുന്നു. അതിനിടെ അമ്മയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ കമലും നടന്‍ ടിപി മാധവനും.
എഎംഎംഎയ്ക്ക് എതിരെ കമൽ
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ അടക്കമുള്ള നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ അമ്മയ്ക്ക് എതിരെ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം പരസ്യമായി ഉയര്‍ത്തി കമല്‍ രംഗത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പ്രതികരണം.
ധീരകളായ നടിമാർ
എഎംഎംഎ ജനാധിപത്യ വിരുദ്ധ സംഘടനയാണ് എന്ന് കമല്‍ തുറന്നടിച്ചു. അത്തരമൊരു സംഘടനയില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികള്‍. താരസംഘടനയില്‍ നിന്നും രാജി വെച്ച നാല് പെണ്‍കുട്ടികളുടേത് ധീരമായ നിലപാടാണ്. അവരെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കമല്‍ അഭിപ്രായപ്പെട്ടു.
പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല
താരസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്ന് പലരും തന്നോട് ചോദിച്ചിരുന്നു. പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് ബോധ്യമുള്ളത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ആ സംഘടനയിലെ നിര്‍ഗുണരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നത് തന്റെ 35 വര്‍ഷത്തെ സംവിധായക ജീവിതത്തിലെ അനുഭവത്തില്‍ നിന്നും തിരിച്ചറിഞ്ഞതാണെന്നും കമല്‍ വ്യക്തമാക്കി.
ലൈംഗിക ചൂഷണത്തേക്കാള്‍ ഭീകരം
സിനിമയിലെ ലൈംഗിക ചൂഷണം ഒരു യാഥാര്‍ത്ഥ്യമാണ്. സിനിമ തുടങ്ങിയ കാലം തൊട്ടേ അത് നടക്കുന്നുണ്ട്. ഇന്ന് പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വ്വം പുറത്ത് പറയുന്നത് കൊണ്ടാണ് അക്കാര്യം ജനങ്ങള്‍ അറിയുന്നത്. സിനിമയിലെ പുരുഷാധിപത്യം ഈ ലൈംഗിക ചൂഷണത്തേക്കാള്‍ ഭീകരമാണ്. ജാതി വേര്‍തിരിവ് ഏറ്റവും അധികമുള്ള ഇടവും സിനിമയാണെന്ന് കമല്‍ പറഞ്ഞു.
നടിമാരുടെ നടപടി ധീരം
എഎംഎംഎയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നടനുമായ ടിപി മാധവനും താരസംഘടനയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. സംഘടനയില്‍ നിന്നും രാജി വെച്ച നടിമാരുടെ നടപടി ധീരമാണ്. കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ച് എടുത്തത് ശരിയായില്ല. രാജി വെച്ച് പുറത്ത് പോകാന്‍ നാല് പെണ്‍കുട്ടികള്‍ കാണിച്ച തന്റേടം അഭിനന്ദനാര്‍ഹമാണ്.
തിരിച്ചെടുത്തത് ശരിയായില്ല
ദിലീപിന് എതിരെ ഇപ്പോഴും കേസ് നിലവിലുണ്ട്. കേസ് തീരാതെ തന്നെ തിരിച്ച് എടുത്തത് ശരിയായില്ലെന്നും ടിപി മാധവന്‍ പറയുന്നു. സിനിമയില്‍ നിന്നും ഏറെക്കാലമായി വിട്ട് നില്‍ക്കുന്ന ടിപി മാധവന്‍ ഇപ്പോള്‍ പത്തനാപുരത്തെ ഗാന്ധിഭവനിലാണ്. എഎംഎംഎയില്‍ നിന്നും ചിലര്‍ വിളിക്കാറുണ്ടെന്ന് ടിപി മാധവന്‍ പറയുന്നു. മാസം തോറും ഇദ്ദേഹത്തിന് 5000 രൂപ പെന്‍ഷനും ലഭിക്കാരുണ്ടെന്ന് പറയുന്നു.