തൊടുപുഴ കൂട്ടക്കൊല കൊട്ടേഷൻ! മന്ത്രവാദി കൃഷ്ണനോട് കടുത്ത പക, വമ്പൻ സ്രാവ് അണിയറയിൽ?
ഇടുക്കി: കമ്പകക്കാനത്തെ മന്ത്രവാദിയേയും കുടുംബത്തേയും കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും മാത്രം ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നത് പോലീസ് വിശ്വസിക്കുന്നില്ല. മെലിഞ്ഞ ശരീര പ്രകൃതിയുള്ള അനീഷിനും ലിബീഷിനും നാല് പേരെ കൊന്ന് കുഴിച്ച് മൂടാനാവില്ലെന്ന സംശയം പോലീസിനെ പോലെ തന്നെ നാട്ടുകാരും ബന്ധുക്കളും പങ്കുവെച്ചിരുന്നു. അതിനർത്ഥം കൂട്ടക്കൊലയ്ക്ക് പിന്നണിയിലും മുന്നിലും ആരൊക്കെയോ കൂടി ഉണ്ട് എന്ന് തന്നെയാണ്.
ഈ പൈശാചിക കൂട്ടക്കൊലയ്ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് തന്നെ പോലീസ് ഉറപ്പിക്കുന്നു. അതൊരു വമ്പൻ സ്രാവാകാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. കൊട്ടേഷന്‍ കൊലപാതകമാണ് നടന്നത് എന്ന സൂചനയും പ്രതികളിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
നാല് പേർ പിടിയിൽ
കൃഷ്ണന്റേയും കുടുംബത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരാണ് പോലീസ് പിടിയിലായിരിക്കുന്നത്. ആദ്യം പിടിയിലായ ലിബീഷ്, അനീഷ് എന്നിവരെ കൂടാതെ ലിബീഷിന്റെ സുഹൃത്തുക്കളായ സനീഷ്(30), ശ്യാം പ്രസാദ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സനീഷ് മൂവാറ്റുപുഴ സ്വദേശിയും ശ്യാം പ്രസാദ് തൊടുപുഴ സ്വദേശിയുമാണ്.
കുഴിച്ചിടാൻ സഹായം
കൊലപാതകം നടത്തുന്നതിന് കൈയുറ വാങ്ങി മുഖ്യപ്രതികള്‍ക്ക് നല്‍കിയത് ലിബീഷ് ആയിരുന്നു. അത് മാത്രമല്ല പിറ്റേ ദിവസം കൃഷ്ണന്റെ വീട്ടില്‍ പ്രതികള്‍ക്കൊപ്പമെത്തി മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ചതും ശ്യാം പ്രസാദ് ആണെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ വലിയ ശരീരഭാരമുള്ള കൃഷ്ണനെ രണ്ട് പേര്‍ മാത്രമായി എങ്ങനെ മറവ് ചെയ്തു എന്നതടക്കമുള്ള സംശയങ്ങള്‍ക്ക് അറുതിയാവുന്നു.
പിന്നിൽ കൊട്ടേഷനെന്ന് സൂചന
കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത് മറ്റാരുടേയോ കൊട്ടേഷനാണ് എന്ന സൂചനയാണ് പോലീസിന് ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്നത്. വമ്പന്‍ സ്രാവ് ഇപ്പോഴും പിന്നണിയില്‍ ഒളിച്ചിരിക്കുകയാണെന്ന് പോലീസ് കരുതുന്നു. ശ്യാമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ നിര്‍ണായകമായ വിവരം ലഭിച്ചത്.
കൊട്ടേഷന് സഹായം
ഒരു ക്വട്ടേഷന്‍ ഉണ്ടെന്നും കമ്പകക്കാനത്ത് ചെല്ലണമെന്നും ലിബീഷ് ശ്യാമിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നാണ് മൊഴി. എന്നാല്‍ കൊല നടത്താന്‍ ശ്യാം പോയില്ല. പകരം പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി. കൊലപാതകത്തിന് ശേഷം അനീഷിനും ലിബീഷിനുമൊപ്പം ഇയാള്‍ മദ്യപിക്കുകയും ചെയ്തായി പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
സ്വർണം പണയം വെച്ചു
കൃഷ്ണനും കുടുംബാംഗങ്ങളും ധരിച്ചിരുന്ന ആഭരണങ്ങള്‍ അടക്കം കൊലപാതകത്തിന് ശേഷം അനീഷും ലിബീഷും മോഷ്ടിച്ചിരുന്നു. ഈ സ്വര്‍ണം സ്വകാര്യ പണയ സ്ഥാപനത്തില്‍ പണയം വെയ്ക്കാന്‍ സഹായിച്ചത് പിടിയിലായ നാലാമന്‍ സനീഷാണ്. ഈ സഹായത്തിന് കൊലയാളികളില്‍ നിന്നും പ്രതിഫലവും സനീഷ് വാങ്ങി. ഇരുപതിനായിരം രൂപയായിരുന്നു വാങ്ങിയത്.
മന്ത്രവാദിയോട് കടുത്ത പക
അനീഷിന് കൃഷ്ണനോട് പകയുണ്ടായിരുന്നു എന്നത് പോലീസ് സ്ഥിരീകരിക്കുന്നു. എന്നാല്‍ കൂട്ടക്കൊല നടത്തുന്നതിന് മറ്റാരുടേയോ പ്രേരണ അനീഷിന് ഉണ്ടായിരുന്നുവെന്ന് പോലീസ് കരുതുന്നു. അനീഷിന്റെ സുഹൃത്തും അടിമാലിക്കാരനുമായ കൃഷ്ണകുമാറിനെയാണ് പോലീസ് ഇക്കാര്യത്തില്‍ പ്രധാനമായും സംശയിക്കുന്നത്.
നഷ്ടപ്പെട്ടത് ലക്ഷങ്ങൾ
കൃഷ്ണകുമാര്‍ അനീഷിനെ പോലെ തന്നെ മന്ത്രവാദിയായ കൃഷ്ണന്റെ പക്കല്‍ പല തവണയായി വന്ന് നിരവധി പൂജകള്‍ നടത്താറുണ്ടായിരുന്നു. അത്തരത്തില്‍ ഒന്നര ലക്ഷത്തോളം രൂപയാണ് കൃഷ്ണകുമാറിന് നഷ്ടപ്പെട്ടിട്ടുള്ളത്. കൃഷ്ണന്റെ അടുത്ത് പൂജ നടത്തിയിട്ട് കാര്യമായ ഫലമൊന്നും ലഭിച്ചതുമില്ലായിരുന്നു. അതിന്റെ പേരില്‍ കൃഷ്ണകുമാറിന് കൃഷ്ണനോട് കടുത്ത പകയുണ്ടായിരുന്നു.
മന്ത്രവാദിയേയും തിരയുന്നു
ഇയാളെ പോലീസ് തിരയുന്നുണ്ട്. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളെ മാത്രമല്ല പോലീസ് തിരയുന്നത്. കൂട്ടക്കൊല നടത്താന്‍ അനീഷിന് നല്ല സമയം കുറിച്ച് കൊടുത്ത അടിമാലിക്കാരനായ മന്ത്രവാദിയേയും പോലീസ് തിരയുന്നുണ്ട്. കൃഷ്ണനും കുടുംബവും കൊല്ലപ്പെടുമെന്ന് വ്യക്തമായ വിവരം ഉണ്ടായിട്ടും ഇയാള്‍ പോലീസിനെ അറിയിച്ചില്ല.
അടിമാലിയിലെ മന്ത്രവാദി
അത് മാത്രമല്ല കൊലപാതകം നടത്തിയ ശേഷം പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടി കോഴിക്കുരുതി നടത്താനും പ്രതികളെ സഹായിച്ചത് അടിമാലിയിലെ ഈ മന്ത്രവാദിയാണ്. ഇയാളും പിടിയിലാകുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസ് കരുതുന്നത്. വേറെ ചിലര്‍ കൂടി കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്നാണ് സൂചന
അരമണിക്കൂർ കൊണ്ട് കൊല
ഞായറാഴ്ച രാത്രി 12.30തോടെ കൃഷ്ണന്റെ വീട്ടിലെത്തിയ അനീഷും ലിബീഷും വെറും അരമണിക്കൂര്‍ കൊണ്ട് കൊല നടത്തിയ ശേഷം മടങ്ങിയെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കൊലപാതക കൃത്യത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ല എന്നാണ് ഒടുവിലായി പിടിയിലായിരിക്കുന്ന സനീഷും ശ്യാം പ്രസാദും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
തെളിവെടുപ്പ് നടത്തി
അനീഷിനേയും ലിബീഷിനേയും പോലീസ് കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. മാത്രമല്ല സ്വര്‍ണം പണയം വെച്ച തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തനായി ഉപയോഗിച്ച ആയുധങ്ങളടക്കം കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത് കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്.
തൊടുപുഴ കൂട്ടക്കൊലയുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കും.. ദുർമന്ത്രവാദത്തിന് കൃഷ്ണനൊപ്പം ഭാര്യയും
''അറിയിച്ചാൽ പോരല്ലോ.. ക്ഷണിക്കേണ്ടേ''... എംഐ ഷാനവാസ് എംപിയുടെ പേരിൽ വ്യാജ പ്രചാരണം, പരാതി