തൊടുപുഴ കൂട്ടക്കൊല: കൃഷ്ണൻ സീരിയൽ നടിയുൾപ്പെട്ട കള്ളനോട്ട് സംഘത്തിലെ കണ്ണിയെന്ന് പോലീസ്
ഇടുക്കി: തൊടുപുഴയിലെ മന്ത്രവാദി കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയ രണ്ട് പേരിലൊരാളെ പോലീസ് പിടികൂടിക്കഴിഞ്ഞു. രണ്ടാമനായ കൃഷ്ണന്റെ ശിഷ്യന്‍ അനീഷിന് വേണ്ടി പോലീസ് വലവിരിച്ചിരിക്കുകയാണ്. അതിനിടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലക്കേസില്‍ വന്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.
കൊല്ലപ്പെട്ട കൃഷ്ണനും മുഖ്യപ്രതിയായ അനീഷിനും സീരിയില്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചനയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിശദ വിവരങ്ങള്‍ ഇങ്ങനെയാണ്:
വൻ സാമ്പത്തിക തട്ടിപ്പുകൾ
കൊല്ലപ്പെട്ട കൃഷ്ണന്‍ മന്ത്രവാദമെന്നും പൂജയെന്നുമുള്ള പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. റൈസ് പുള്ളര്‍, ഇറീഡിയം, ഇരുതല മൂരി തുടങ്ങിയ ധനാകര്‍ഷണ മന്ത്രവാദ ക്രിയകളാണ് പ്രധാനമായും കൃഷ്ണന്‍ നടത്തിയിരുന്നത് എന്നാണ് പോലീസ് കണ്ടെത്തല്‍. ഈ തട്ടിപ്പുകളില്‍ അനീഷും പങ്കാളിയായിരുന്നു.
കള്ളനോട്ട് സംഘത്തിലും കണ്ണി
സീരിയല്‍ നടി ഉള്‍പ്പെട്ട ഇടുക്കിയിലെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ രവീന്ദ്രനാണ് റൈസ് പുള്ളര്‍ തട്ടിപ്പില്‍ കേരളത്തിലെ പ്രധാനി. കൃഷ്ണനും അനീഷും ഈ തട്ടിപ്പ് മാഫിയയിലെ കണ്ണികളായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇവര്‍ വ്യാപകമായി കള്ളനോട്ട് ഉപയോഗിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വീട്ടിലെ പൂജകൾ
വീട്ടില്‍ കള്ളനോട്ടടിച്ച കേസില്‍ സീരിയല്‍ നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവര്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇവര്‍ കൂടുതല്‍ സമ്പത്തുണ്ടാകുന്നതിന് വേണ്ടി കള്ളനോട്ടടിക്കൊപ്പം വീട്ടില്‍ നിരവധി പൂജകളും പ്രാര്‍ത്ഥനകളും മറ്റും നടത്തിയിരുന്നതായി നേരത്തെ തന്നെ വിവരം പുറത്ത് വന്നിട്ടുള്ളതാണ്.
കള്ളനോട്ടടിപ്പിച്ച പൂജാരി
ഒരു പൂജാരിയുടെ നിര്‍ദേശ പ്രകാരമാണ് നടിയും കുടുംബവും പൂജകള്‍ നടത്തിയിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ പൂജാരി നടിയുടെ വീട്ടിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മകളുടെ വിവാഹവും പുതിയ ആഢംബര വീടിന്റെ നിര്‍മ്മാണവും അടക്കമുള്ള കാര്യങ്ങളില്‍പ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ രമാദേവിയെ കള്ളനോട്ടടിയിലേക്ക് തിരിച്ചത് ഈ പൂജാരി ആയിരുന്നു.
ആ പൂജാരി കൃഷ്ണനെന്ന്
കള്ളനോട്ടടിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി പഴയ പോലെ ആകുമെന്നും പൂജാരി ഇവരെ ഉപദേശിച്ചിരുന്നുവത്രേ. രവീന്ദ്രന്‍ അടങ്ങുന്ന കള്ളനോട്ടടി സംഘടത്തെ നടിയും കുടുംബവും പരിചയപ്പെടുന്നത് ഈ പൂജാരി വഴിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കള്ളനോട്ടടി കേസിലെ ഈ പൂജാരി കൊല്ലപ്പെട്ട കൃഷ്ണന്‍ ആവാനുള്ള സാധ്യതയാണ് ഇപ്പോള്‍ പോലീസ് മുന്നോട്ട് വെയ്ക്കുന്നത്.
അനീഷിനെ തിരയുന്നു
കൊലക്കേസില്‍ ഇനി പിടിയിലാവാനുള്ള അനീഷിന് ഒളിവില്‍ കഴിയാന്‍ ഈ കള്ളനോട്ട് സംഘത്തിന്റെ സഹായം ലഭിക്കുന്നുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. ഇയാള്‍ അടിമാലി, മാങ്കുളം മേഖലകളില്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. തമിഴ്‌നാട്ടിലെ തേനിയാണ് റൈസ് പുള്ളര്‍ തട്ടിപ്പിന്റെ കേന്ദ്രമെന്നിരിക്കേ അങ്ങോട്ടേക്ക് കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവുന്നതല്ല.
മാഫിയയുടെ സഹായം
എന്നാല്‍ അനീഷ് തമിഴ്‌നാട്ടിലേക്ക് കടക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കൊലക്കേസില്‍ പിടിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് അനീഷ് കടന്ന് കളഞ്ഞിരിക്കുന്നത്. കള്ളനോട്ട് കേസില്‍ ജയിലില്‍ കഴിയുന്ന രവീന്ദ്രനെ ചോദ്യം ചെയ്താല്‍ റൈസ് പുള്ളര്‍ തട്ടിപ്പ് സംഘത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.